ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാകും ഇന്ന് നടക്കുന്നത്. കഴിഞ്ഞദിവസത്തെ വാദത്തിനിടെ ലക്ഷകണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു.
മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ എന്നിവരാണ് ഇന്ന് പ്രധാനമായും കോടതിയിൽ വാദങ്ങൾ നിരത്തുക. ബോറ സമുദായത്തിന് വേണ്ടി ഹാജരാകുന്ന ഗോപാൽ സുബ്രഹ്മണ്യത്തിന്റെ വാദത്തിന് പിന്നാലെ, യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ ഭാഗത്തുനിന്നുള്ള മറ്റ് വാദങ്ങളും നടക്കും.
സംസ്ഥാന സർക്കാരിന്റെ നിലപാടാണ് ഇന്നത്തെ മറ്റൊരു പ്രധാന ആകർഷണം. യുവതികൾ പ്രവേശിക്കണോ വേണ്ടയോ എന്നതിൽ നേരിട്ടുള്ള നിലപാട് വ്യക്തമാക്കുന്നതിന് പകരം, യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ട് വാദിക്കാനാണ് സർക്കാർ അനുമതി തേടിയിരിക്കുന്നത്. ഈ വിഷയത്തിൽ മതപണ്ഡിതരുടെയും സാമൂഹിക നേതാക്കളുടെയും സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയിൽ ഭക്തരായ സ്ത്രീകൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ചു എന്ന സൂചനയും സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഹാജരാകും.
കഴിഞ്ഞദിവസം ദേവസ്വം ബോർഡിന് വേണ്ടി അഭിഭാഷകൻ മനു അഭിഷേക് സിങ്വി വാദങ്ങൾ പൂർത്തിയാക്കിയിരുന്നു. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആയതിനാലാണ് ശബരിമലയിൽ നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾക്ക് വിലക്കുള്ളതെന്നും ഇത് ലിംഗവിവേചനമല്ലെന്നും ബോർഡ് വാദിച്ചു. അവിശ്വാസികൾ നൽകിയ ഹർജിയിലാണ് യുവതിപ്രവേശന വിധി ഉണ്ടായതെന്ന് ജസ്റ്റിസ് നാഗരത്ന വിമർശിക്കുകയും, സാമൂഹിക പരിഷ്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. കോടതിയുടെ ഇത്തരം സുപ്രധാന നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ വാദം ഏറെ പ്രാധാന്യമർഹിക്കുന്നു.
















