പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേർ ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂൺഖ്വയിലെ ലക്കി മർവാട്ട് ജില്ലയിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷയിലാണ് അക്രമി സഞ്ചരിച്ചിരുന്നതെന്ന് ജില്ലാ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തിരക്കേറിയ നൗറംഗ് ബസാർ പ്രദേശത്തെ ഫട്ടക് ചൗക്കിലാണ് സ്ഫോടനം നടന്നത്. രണ്ട് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും പരിക്കേറ്റ ഡസൻ കണക്കിന് പേരെ സരായ് നൗറംഗിലെ തഹസിൽ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ബന്നുവിലെയും പെഷവാറിലെയും ആശുപത്രികളിലേക്ക് വിദഗ്ധ ചികിത്സയ്‌ക്കായി അയച്ചു. സ്ഫോടനത്തെത്തുടർന്ന്, സമീപത്തുള്ള മെഡിക്കൽ സൗകര്യങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും എല്ലാ ആരോഗ്യ പ്രവർത്തകരെയും അടിയന്തരമായി ഡ്യൂട്ടിക്ക് വിളിക്കുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആംബുലൻസുകളും ടീമുകളും ഉടൻ സ്ഥലത്തേക്ക് വിന്യസിച്ചതായി റെസ്‌ക്യൂ വക്താവ് ഷഹ്ദാബ് ഖാൻ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ, വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലും സ്ഫോടനം നടന്നിരുന്നു. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തുൻഖ്വയിലെ സ്വാത് ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര മേഖലയായ മലാം ജബ്ബയിലാണ് സംഭവം. വരന്റെ അമ്മ ഉൾപ്പെടെ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
















