പത്തനംതിട്ട: ആറന്മുളയ്‌ക്ക് മേല്‍ അശാന്തിയുടെ കാര്‍മേഘങ്ങള്‍ വീണ്ടും ഘനീഭവിക്കുന്നു. പത്തുവര്‍ഷം മുമ്പ് അവസാനിച്ച ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ഉയര്‍ത്തി കാട്ടുകയാണ് കോണ്‍ഗ്രസ്. അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ആദ്യ പദ്ധതി ആറന്മുള ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമാണെന്ന സൂചന തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പു തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ നല്കിയിരുന്നു.
കഴിഞ്ഞ ദിവസം ആറന്മുളയില്‍ നിന്നും വിജയിച്ച അബിന്‍ വര്‍ക്കി പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ ഇത് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്കുകയും ചെയ്തു. അഭിപ്രായ സമന്വയത്തിലൂടെ പദ്ധതി നടപ്പാക്കുന്നതില്‍ തനിക്ക് പൂര്‍ണ യോജിപ്പാണെന്നായിരുന്നു അബി ന്‍ വര്‍ക്കി പറഞ്ഞത്. പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്.
സിപിഎമ്മിന് ശബരിമല, കോണ്‍ഗ്രസിന് ആറന്മുള
ശബരിമലയെ തകര്‍ക്കാന്‍ സിപിഎം നടത്തിയ നീക്കും പോലെയാണ് ആറന്മുളയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്. ആറന്മുളയുടെ ആധ്യാത്മികത തകര്‍ക്കുക എന്നതാണ് ലക്ഷ്യം. ആറന്മുളയെ ഇല്ലാതാക്കാന്‍ പ്രകൃതിയെ നശിപ്പിക്കുക, അതിലൂടെ ക്ഷേത്രത്തെയും തകര്‍ക്കുക എന്നതാണ് ഗൂഢ പദ്ധതി എന്ന ആരോപണം ശക്തമാണ്. ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ള തെച്ചിക്കാവ്, അരിങ്ങോട്ടുകാവ്, പള്ളി മുക്കത്തു കാവ് എന്നിവ പദ്ധതി മേഖലയിലാണ്. വിമാനത്താവളം യഥാര്‍ത്ഥ്യമായാല്‍ മൂന്നു കാവുകളും നശിക്കും.
2009ല്‍ ആറന്മുള ക്ഷേത്ര കൊടിമരം പദ്ധതിക്കായി മാറ്റണമെന്ന് ആവശ്യപ്പെട്ടവരാണ് വിമാനത്താവള നിര്‍മാണത്തിനെത്തിയ കെജിഎസ് കമ്പനിയും സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കളും.
പരിസ്ഥിതിക്ക് പുല്ലുവില
പമ്പാ നദിയിലെ പ്രളയജലത്തെ ഉള്‍ക്കൊള്ളുന്ന വിശാലമായ പുഞ്ചപ്പാടം വിമാനത്താവളത്തിനായി നികത്തിയാല്‍ വന്‍ പാരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് അത് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിഷയമല്ല. 2018ലെ മഹാ പ്രളയകാലത്ത് പടിഞ്ഞാറന്‍ മേഖലയ്‌ക്ക് രക്ഷയായത് ആറന്മുള പുഞ്ചപാടം പ്രളയജലത്തെ ഉള്‍ക്കൊണ്ടതിനാലാണ്. 1500 ഏക്കറില്‍ അധികം വിസ്തൃതിയുള്ള പാടത്ത് 15 അടി ഉയരത്തില്‍ വെള്ളം കയറി നിറഞ്ഞതിനാലാണ് പടിഞ്ഞാറന്‍ മേഖലയില്‍ മര്‍ദ്ദം കുറഞ്ഞത്.
പമ്പാ തീരത്തു നിന്നും കേവലം 250 മീറ്റര്‍ മാത്രം മാറിയാണ് വിശാലമായ ആറന്മുള പാടശേഖരം സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്ത ജലസംഭരണികളാണ് നദീതീരത്തുള്ള പാടശേഖരങ്ങള്‍. അത് നികത്തിയാല്‍ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കൂടാതെ വയലിനോട് ചേര്‍ന്നുള്ള നാല് കുന്നുകള്‍ പദ്ധതിക്കായി ഇടിച്ചു നിരത്തേണ്ടി വരും. ഒപ്പം തണ്ണീര്‍ തടങ്ങളും നികത്തപ്പെടും. പദ്ധതി മേഖല ദുര്‍ബല പ്രദേശമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു.
അബിന്‍ വര്‍ക്കി ആറന്മുള ക്ഷേത്രത്തില്‍
പുഷ്പാഭിഷേക ദിനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അബിന്‍ വര്‍ക്കിയെ ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചത് ആശങ്കയോടെയാണ് ആറന്മുള നിവാസികള്‍ വീക്ഷിച്ചത്.
ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി മേഖലയെ 2009ല്‍ വിമാനത്താവള നിര്‍മാണത്തിന് വ്യവസായ മേഖലയായി പ്രഖ്യാപിച്ചവരാണ് കോണ്‍ഗ്രസ് നേതൃത്വം. പൈതൃക ഗ്രാമമായ ആറന്മുളയില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ തയാറെടുത്ത ജനതയ്‌ക്ക് ആത്മവിശ്വാസം പകര്‍ന്നത് കുമ്മനം രാജശേഖരനാണ്. കഴിഞ്ഞ ദിവസം അബിന്‍ വര്‍ക്കിയെ ക്ഷേത്രത്തില്‍ എത്തിച്ചതില്‍ കോണ്‍ഗ്രസുകാരായ ചില ഉപദേശക സമിതി അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണ്.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്ന ക്ഷേത്രമാണ് ആറന്മുള. എന്നാല്‍ വിമാനത്താവള നിര്‍മാണമാണൊ അബിന്‍ വര്‍ക്കിയുടെ ക്ഷേത്ര സന്ദര്‍ശനത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് ജനങ്ങള്‍ സംശയിക്കുന്നു. പദ്ധതി മേഖല മിച്ചഭൂമിയായി ഇനിയും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല. ഇപ്പോഴും ഭൂമി ഏബ്രഹാം കലമണ്ണില്‍ എന്ന വ്യക്തിയുടെ അധീനതയിലാണ്. ഇയാളുടെ ആത്യന്തീകമായ ലക്ഷ്യം വിമാനത്താവളമാണെന്ന ആരോപണം ശക്തമാണ്.
ആശ്വാസം കോടതിയിലും കേന്ദ്രസര്‍ക്കാരിലും
പദ്ധതിക്ക് വേണ്ട എല്ലാ വിധ അനുമതിയും നല്‌കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കോണ്‍ഗ്രസിന്റെ ഗൂഡ ലക്ഷ്യം മനസിലാക്കി കേന്ദ്രം അനുമതി നിഷേധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ആറന്മുളയിലെ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി വിമാനത്താവളം നിര്‍മ്മിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും സലിം അലി ഫൗണ്ടേഷന്‍, പമ്പാ പരിരക്ഷണ സമിതി എന്നീ സംഘടനകളുടെ പഠനങ്ങളും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇത് പമ്പാ നദിയുടെ തീരത്തെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് അവര്‍ വ്യക്തമാക്കിയതാണ്. പദ്ധതിക്ക് നല്കിയ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു. പരിസ്ഥിതി ആഘാത പഠനം നടത്തിയ ഏജന്‍സിക്ക് യോഗ്യതയില്ലെന്നും പബ്ലിക് ഹിയറിങ് നിയമവിരുദ്ധമാണെന്നും കണ്ടെത്തിയിരുന്നു. 2013ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് സോപാധിക അനുമതി നല്കിയെങ്കിലും, ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇത് റദ്ദാക്കപ്പെട്ടു. പിന്നീട് 2016ല്‍ പുതിയ പാരിസ്ഥിതിക പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്രം അനു മതി നല്കിയെങ്കിലും, ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
















