കോട്ടയം: കേരളത്തില്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കീഴില്‍ നിരവധി സര്‍ക്കാര്‍ ഫിഷ് ഫാമുകളും ഹാച്ചറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയാണ് ഇവരുടെ പ്രധാന പദ്ധതി. ആധുനിക കൃഷിരീതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡിയും നല്‍കുന്നുണ്ട്.
മാനുഷിക ഇടപെടലുകള്‍ കാരണവും, കാലാവസ്ഥ വ്യതിയാനവും, മറ്റു കാരണങ്ങളാലും ജലാശയങ്ങളില്‍ നിന്ന് ലഭിക്കുന്ന മത്സ്യങ്ങളുടെ അളവ് കുറഞ്ഞ് വരുന്നതിനാല്‍ ജലകൃഷിയില്‍ നിന്നും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കേണ്ടത് ഭക്ഷ്യസുരക്ഷയ്‌ക്ക് ആവശ്യമാണ്.
വര്‍ദ്ധിച്ചുവരുന്ന മത്സ്യത്തിന്റെ ആവശ്യകത നേരിടുന്നതിനുമാണ് ഫിഷറീസ് വകുപ്പ് പദ്ധതികള്‍ തയ്യാറാക്കുന്നത്. മലയാളികള്‍ക്ക് മത്സ്യാഹാരം ഒരു പ്രധാന ഇനമായതിനാല്‍ ജലകൃഷി മേഖല ഒരു വരുമാന സ്രോതസ്സായും മാറുന്നു.
ഏറ്റവും വിലകുറഞ്ഞതും, പോഷക സമൃദ്ധമായതുമായ മാംസ്യം അടങ്ങിയിട്ടുള്ള മത്സ്യം ജലകൃഷിയിലൂടെ ധാരാളമായി ലഭ്യമാക്കുന്നതിലൂടെ, പോഷക സുരക്ഷയും ഭക്ഷ്യ സുരക്ഷയും കൈവരിക്കാനാകുമെന്നും ഫിഷറീസ് വകുപ്പ് വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 18 മത്സ്യവിത്ത് ഫാം കൊണ്ടുവന്നു. അതിലൊന്നാണ് കോട്ടയം നഗരസഭ പരിധിയില്‍ പള്ളം ഗവ.മോഡന്‍ ഫിഷ് ഫാം.
18 ഏക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ ഫാം 2003 ജൂണ്‍ 13ന് അന്നത്തെ ഫിഷറീസ് മന്ത്രി കെ.വി.തോമസ് ഉദ്ഘാടനം ചെയ്തതാണ്. 30 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. കട്ട്‌ല, രോഹു, മൃഗാള്‍, ഗ്രാസ് ക്രാപ്പ്, യലോകാറ്റ് ഫിഷ്, കല്ലടമുത്തി, ഇട്രോപ്ലസ് എന്നി മത്സ്യകുഞ്ഞുങ്ങളെയാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നത്. 20 ഓളം ജീവനക്കാരും ഇതിന്റെ ഭാഗമായി ജോലി ചെയ്തിരുന്നു. എന്നാല്‍ ഇന്ന് എല്ലാം തകര്‍ന്ന് തരിപ്പണമായി.
ആവശ്യത്തിന് ജീവനക്കാരില്ല. മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ കാടുകയറാന്‍ തുടങ്ങി. മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പ്പാദനവും ഗണ്യമായി കുറഞ്ഞു. സ്വകാര്യ മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടാല്‍ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കും. അത്രമാത്രം. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കെടുകാര്യസ്ഥതമൂലം കോടികള്‍ ചെലവിട്ടു നടപ്പാക്കുന്ന ഒരു പദ്ധതികൂടി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതിന്റെ നേര്‍കാഴ്ചയാണ് ഇവിടെ എത്തിയാല്‍ കാണാനാകുന്നത്.
















