തിരുവനന്തപുരം: മണ്‍സൂണ്‍ മഴക്കാലമായതോടെ കേരളതീരത്ത് മത്തി വന്‍തോതില്‍ കടലില്‍ കയറുന്നു. ഇതിന് കാരണം അപ് വെല്ലിംഗ്എ (Upwelling) ന്ന പ്രതിഭാസമാണെന്ന് പറയപ്പെടുന്നു. മൺസൂൺ കാലത്ത് കടലിന്റെ അടിത്തട്ടിലുള്ള പോഷകസമൃദ്ധമായ വെള്ളം ഉപരിതലത്തിലേക്ക് ഉയരുന്ന പ്രതിഭാസത്തെയാണ് അപ്‌വെല്ലിംഗ് എന്ന് വിളിക്കുന്നത്.
ഇത് മത്തി പോലുള്ള മത്സ്യങ്ങൾക്ക് ഭക്ഷണമായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ (Phytoplankton) വളർച്ചയ്‌ക്ക് കാരണമാകുന്നു. കടലിലെ ഈ പ്രതിഭാസം മത്തിക്കുഞ്ഞുങ്ങളുടെ വളർച്ചയ്‌ക്ക് ആദ്യഘട്ടത്തിൽ സഹായകരമാകും. ഈ മഴക്കാലത്ത് തേടിയെത്തന്ന മത്തി പരമാവധി ഭക്ഷിക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇതിന് കാരണമുണ്ട്.
മത്തിയില്‍ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങള്‍ ചെറുതല്ല. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒമേഗ-3 ഫാറ്റി ആസിഡുകളായ (Omega 3 fatty acid) ഇപിഎ, ഡിഎച്ച്‌എ എന്നിവയുടെ മികച്ച സ്രോതസാണ് മത്തി പോലുള്ള കൊഴുപ്പുള്ള മീനുകള്‍.
നാഡീവ്യൂഹത്തിന്റെ സുഗമമായ പ്രവർത്തനം, ഡിഎൻഎ നിർമ്മാണം, ചുവന്ന രക്താണുക്കള്‍ എന്നിവയ്‌ക്ക് അത്യാവശ്യമായ വൈറ്റമിൻ ബി12 മത്തിയില്‍ ധാരാളമായുണ്ട്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു: പതിവായി മത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ ട്രൈഗ്ലിസറൈഡുകളുടെ (Triglycerides) അളവ് കുറയ്‌ക്കാൻ സഹായിക്കും. ജങ്ക് ഫുഡുകള്‍ക്കും സംസ്കരിച്ച ഭക്ഷണങ്ങള്‍ക്കും പകരം ഒമേഗ-3 ധാരാളമുള്ള മത്തി കഴിക്കുന്നത് വഴി ശരീരത്തിലെ ലിപിഡ് പ്രൊഫൈല്‍ മികച്ചതാക്കാനും ഹൃദയത്തെ സംരക്ഷിക്കാനും സാധിക്കും.
















