
തിരുവനന്തപുരം: കെ.കരുണാകരനും സോണിയാ ഗാന്ധിയും തമ്മിൽ അകലാൻ കാരണം പത്മജാ വേണുഗോപാൽ ആണെന്ന കെ.വി. തോമസിന്റെ പ്രസ്താവനയോട് പത്മജാ വേണുഗോപാലിന്റെ രൂക്ഷമായ പ്രസ്താവന.
തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പത്മജ പറഞ്ഞു: ”കാര്യം കാണാൻ എന്തുനുണ പറയാനും തയാറാകുന്നയാളാണ്. കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു. കെ. കരുണാകരനാണ് കൈ പിടിച്ച് അയാളെ കയറ്റിയത്. പക്ഷേ അവസരം കിട്ടിയാൽ പിടിച്ചുകയറാൻ അയാൾക്ക് അറിയാം. അങ്ങനെ കയറിപ്പോയിട്ടുണ്ടാകും. പക്ഷേ, ഇപ്പോൾ എവിടെയാണ്. കോൺഗ്രസ്സിൽനിന്ന് പിണറായി വിജയന്റെ അടുത്തുപോയി. ഇപ്പോൾ എങ്ങുമില്ലാതെയായി. നന്ദിവേണ്ട, കുറ്റം പറഞ്ഞുനടക്കാതിരുന്നുകൂടെ. കുറ്റപ്പെടുത്തി പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ ഞാൻ ഇങ്ങനെ പ്രതികരിക്കുന്നത്.
സോണിയാ ഗാന്ധിയും അച്ഛൻ കെ. കരുണാകരനും തമ്മിൽ അകന്നതിന് കാരണം ഞാനാണെന്നാണല്ലോ ഇപ്പോൾ പറയുന്നത്. എന്താണെന്ന് എനിക്കറിയാം. ഞാൻ പറയാം, തെളിവുകൾ സഹിതം പറയാം. പക്ഷേ ഞാൻ പറയില്ല, കാരണം ഇന്ന് ജീവിച്ചിരിക്കുന്ന മുതിർന്ന നേതാക്കളിൽ പലർക്കും അത് വിഷമമുണ്ടാക്കും. അയാളെക്കുറിച്ച സത്യങ്ങൾ പലതും പറയുകയും എഴുതുകയും ചെയ്താൽ അതെഴുതുന്ന പേനപോലും വൃത്തികേടാകും. എന്റെ കൈയിൽ തെളിവുകളുണ്ട്. സോണിയാ ഗന്ധിക്ക് എന്നോട് നല്ല സ്‌നേഹവും ബന്ധവുമായിരുന്നു അവസാനംവരെ. ഇവിടുത്തെ നേതാക്കൾ ഉണ്ടാക്കിയ പ്രശ്‌നങ്ങൾകൊണ്ടാണ് ഞാൻ കോൺഗ്രസ് വിട്ടത്. ഒരു കാര്യം ഞാൻ പറയാം, ഇപ്പോൾ പറഞ്ഞതൊക്കെ ജീവിക്കാൻ ഇനി പുസ്തകം വിറ്റുപോകണം അതുകൊണ്ടായിരിക്കാം. പക്ഷേ, ഇനി പറഞ്ഞാൽ പഴയതൊക്കെ ഞാൻ വിളിച്ചു പറയേണ്ടിവരും, എനിക്ക് അതിന് മടിയില്ല.
തൃശൂർ തെരഞ്ഞെടുപ്പിൽ തോറ്റത് യുഡിഎഫിലേക്ക് പിണറായി വിജയനെതിരേയുള്ള വോട്ടിന്റെ ഒഴുക്കുണ്ടായതുകൊണ്ടാവാം. ബിജെപി അത് അന്വേഷിക്കണം. ഞാൻ പാർട്ടി നേതാക്കളോട് എന്റെ വിലയിരുത്തൽ പറഞ്ഞിട്ടുണ്ട്. ബിജെപിക്ക് ഉള്ള വോട്ടൊക്കെ കിട്ടിയിട്ടുണ്ട്, പത്മജ പറഞ്ഞു.”