ചെന്നൈ: അല്‍പം സമയമെടുത്തെങ്കിലും സ്വന്തം നിലപാടില്‍ വെള്ളം ചേര്‍ക്കാതെ ഉറച്ചുനിന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്‍ലേക്കര്‍ക്ക് തമിഴ്നാട്ടില്‍ കയ്യടി ഉയരുന്നു. പിന്തുണ നല്‍കുന്ന പാര്‍ട്ടികളുടെ കത്ത് കൃത്യമാണെന്ന് തോന്നിയതോടെയാണ് അദ്ദേഹം വിജയിനെ സത്യപ്രതിജ്ഞചെയ്യാന്‍ അനുവദിച്ചത്.
അതിന് മുന്‍പ് മൂന്ന് തവണ അദ്ദേഹം വിജയിനെ തിരിച്ചയച്ചിരുന്നു. കോണ്‍ഗ്രസിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഘ് വിയെപ്പോലുള്ളവര്‍ തമിഴ്നാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിന്റെ ടിവികെയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ലേക്കര്‍ ക്ഷണിച്ചില്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ അങ്ങിനെ ചെയ്താല്‍ അത് കുതിരക്കച്ചവടത്തിനും റിസോര്‍ട്ട് രാഷ്‌ട്രീയത്തിനും കാരണമാകുമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ക്ക് അറിയാമായിരുന്നു.അതിനിാല്‍ അദ്ദേഹം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എത്തിയ വിജയിനോട് ഒരു കാര്യം വ്യക്തമായി പറഞ്ഞു. 118 എംഎല്‍എമാരുടെ പിന്തുണയുള്ള ലിസ്റ്റുമായി വരൂ എന്ന്. മാത്രമല്ല, ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവെന്ന നിലയില്‍ വിജയിന് 15 ദിവസത്തെ സമയവും നല്‍കി. പിന്തുണ നല്‍കുന്ന മറ്റ് പാര്‍ട്ടികളുടെ സമ്മതപത്രം നിര്‍ബന്ധമാണെന്നും ഗവര്‍ണര്‍ ശഠിച്ചിരുന്നു. ഈ സമ്മതപത്രം ലഭിക്കാത്തതാണ് വിജയിനെ ഇത്രയും ദിവസം ചുറ്റിച്ചത്. വിജയ് നാല് തവണയാണ് ഗവര്‍ണറുടെ അടുത്തെത്തിയത്. നാല് തവണയും ഗവര്‍ണര്‍ ക്ഷമയോടെ വിജയിനെ കേട്ടു. പിന്തുണ നല്‍കുന്ന പാര്‍ട്ടികളുടെ സമ്മതക്കത്ത് കൃത്യമായി വിജയിന് ഹാജരാക്കാന്‍ കഴിഞ്ഞത് നാലാമത്തെ കൂടിക്കാഴ്ചയില്‍മാത്രമാണ്. അതോടെ സത്യപ്രതിജ്ഞയ്‌ക്ക് വഴിയൊരുങ്ങുകയും ചെയ്തു.
ഭരണഘടനയിലെ 164(1) പ്രകാരം ഗവര്‍ണര്‍ക്കാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. ഇതിലാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍ ഉറച്ചുനിന്നത്. 234 അംഗ സഭയില്‍ കേവലഭൂരിപക്ഷം കിട്ടാന്‍ വിജയിന് 10 എംഎല്‍എമാരുടെ കുറവുണ്ടായിരുന്നു. 108 എംഎല്‍എമാര്‍ കൂടെയുള്ള വിജയ് ആദ്യം കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരുടെ പിന്തുണയുമായി എത്തി. പക്ഷെ 118 പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാന്‍അനുവദിക്കൂ എന്ന നിലപാടിലായിരുന്നു ആര്‍ലേക്കര്‍. പിന്നീട് അദ്ദേഹം മുസ്ലിംലീഗിന്റെയും വിസികെയുടെയും പിന്തുണക്കത്ത് കൊണ്ടുവന്നെങ്കിലും ഇതില്‍ സംശയം ഉണ്ടായിരുന്നു. അത് ദൂരീകരിച്ചാല്‍ മാത്രമേ സത്യപ്രതിജ്ഞ സമ്മതിക്കൂ എന്നായി ഗവര്‍ണര്‍.
ഇതിനിടെ ഗവര്‍ണറുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ ചില ബിജെപി വിരുദ്ധ ലോബികള്‍ ചാടിവീണിരുന്നു. ബിജെപിയെ അധികാരത്തില്‍ എത്തിക്കാനാണ് ഗവര്‍ണര്‍ കളിക്കുന്നത് എന്ന് വരെ ഇവര്‍ വ്യാഖ്യാനിച്ചു. പക്ഷെ ഈ അപവാദപ്രചാരണങ്ങള്‍ക്ക് മുന്‍പിലൊന്നും ഗവര്‍ണര്‍ കുലുങ്ങിയില്ല.
തമിഴ്നാട്ടിലെ ജനങ്ങളുടെ മാനസികാവസ്ഥ വിജയ്‌ക്ക് അനുകൂലമാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതേസമയം, കുതിരക്കച്ചവടം പാടില്ല എന്നതിൽ അദ്ദേഹം ഉറച്ചുനിന്നു.രാഷ്‌ട്രീയ ഭരണഘടന അനുസരിച്ച്, തമിഴ്നാട് ഭരിയ്‌ക്കാന്‍ 118 എംഎൽഎമാരുടെ പിന്തുണ കത്തുകൾ ആവശ്യമാണ്.
പിന്തുണ കത്തുകളുമായി വരുമ്പോഴെല്ലാം വിജയെ കാണാൻ അദ്ദേഹം സമയം നീക്കിവച്ചു. ആകെ നാല് തവണ..രാത്രി 10 മണിക്ക് ടിടിവി ദിനകരൻ കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിച്ചപ്പോൾ അദ്ദേഹം അതിനും സമയം നല്‍കി. പിന്നെ ആ എംഎൽഎ വന്നതിനുശേഷം, അർദ്ധരാത്രി 12 മണിക്ക് അദ്ദേഹം കൂടിക്കാഴ്ചയ്‌ക്ക് സമയം ചോദിച്ചപ്പോൾ അദ്ദേഹത്തെ കണ്ടു. മൊത്തത്തിൽ, വ്യക്തമായ സമീപനവും ഉറച്ച നടപടിയും എന്ന നിലയിൽ ഗവർണറുടെ സമീപനം പ്രശംസനീയമാണ്.
















