ബെംഗളൂരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് സഖ്യകക്ഷികളെയും ജനങ്ങളെയും ഒരുപോലെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം പ്രാദേശിക പാർട്ടികളുടെ ചെലവിൽ നിലനിൽക്കുന്ന അവർ ഒരു പരാന്നഭോജി രാഷ്‌ട്രീയ പാർട്ടിയാണെന്നും പരിഹസിച്ചു.
ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ 45-ാം വാർഷികാഘോഷത്തിനായി കർണാടക സന്ദർശിച്ച വേളയിൽ ബിജെപി പ്രവർത്തകരുടെയും അനുയായികളുടെയും ഒരു വലിയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. തമിഴ്‌നാട്ടിലെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയെ കോൺഗ്രസ് വഞ്ചിച്ചുവെന്നും രാഷ്‌ട്രീയ സമവാക്യങ്ങൾ മാറുമ്പോഴെല്ലാം പാർട്ടി സ്വന്തം സഖ്യകക്ഷികൾക്കെതിരെ തിരിയുകയാണെന്നും മോദി ആരോപിച്ചു.
ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി കോൺഗ്രസ്: പ്രധാനമന്ത്രി മോദി
തമിഴ്‌നാട് രാഷ്‌ട്രീയത്തെക്കുറിച്ച് പരാമർശിക്കവേ കോൺഗ്രസ് പതിറ്റാണ്ടുകളായി ഡിഎംകെയെ ആശ്രയിച്ചിരുന്നുവെങ്കിലും പിന്നീട് രാഷ്‌ട്രീയ സൗകര്യത്തിനായി സഖ്യം ഉപേക്ഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
“ഇപ്പോഴത്തെ തമിഴ്‌നാട്ടിലെ സ്ഥിതി നോക്കൂ. ഇരുപത്തിയഞ്ച് മുതൽ മുപ്പത് വർഷക്കാലം കോൺഗ്രസ് ഡിഎംകെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഡിഎംകെയുമായുള്ള സഖ്യമാണ് കോൺഗ്രസിനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റിയത്; തീർച്ചയായും, 2014 ന് മുമ്പ് പത്ത് വർഷം അവർ നയിച്ച സർക്കാർ അതിജീവിച്ചത് പ്രധാനമായും ഡിഎംകെ കാരണമാണ്,”- പ്രധാനമന്ത്രി മോദി പറഞ്ഞു.
നല്ല ഭരണം കാഴ്ചവയ്‌ക്കുന്നതിൽ കോൺഗ്രസ് പരാജയമാണ്
ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിനാണ് കോൺഗ്രസ് സർക്കാർ കൂടുതൽ സമയവും ചെലവഴിക്കുന്നത്. മുഖ്യമന്ത്രി എത്ര കാലം അധികാരത്തിൽ തുടരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ ലക്ഷ്യം വച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
കൂടാതെ കർണാടകയിലെ ആഭ്യന്തര അധികാര പോരാട്ടങ്ങൾ കാരണം കോൺഗ്രസ് നല്ല ഭരണം നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും ജനങ്ങളെ വഞ്ചിച്ചു എന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു. രാജ്യത്തുടനീളം ബിജെപിയുടെ രാഷ്‌ട്രീയ സ്വാധീനം വ്യാപിക്കുന്നതിനിടയിൽ ബെംഗളൂരുവിൽ നിന്ന് ഒരു കാവി സൂര്യൻ ഉദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ കഴിഞ്ഞ മൂന്ന് വർഷമായി കർണാടകയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം ഇവിടുത്തെ സർക്കാരിന്റെ ഭൂരിഭാഗം സമയവും ആഭ്യന്തര സംഘർഷങ്ങൾ പരിഹരിക്കുന്നതിനാണ് ചെലവഴിച്ചത്. നേതൃത്വത്തിലും അധികാര പങ്കിടൽ ക്രമീകരണങ്ങളിലും കോൺഗ്രസ് സർക്കാർ അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
















