പുതുച്ചേരി: പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ മുഖ്യമന്ത്രിയായി എൻ രംഗസാമിയെ രാഷ്‌ട്രപതി ദ്രൗപതി മുർമു നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. സത്യപ്രതിജ്ഞ ചെയ്യുന്ന തീയതി മുതൽ നിയമനത്തിന് പ്രാബല്യമുണ്ടാകുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. മെയ് 13നായിരിക്കും രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ ലഫ്റ്റനന്റ് ഗവർണർ കെ കൈലാഷ്നാഥൻ രംഗസാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു.
30 അംഗ നിയമസഭയിൽ 18 സീറ്റുകൾ നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്. ഓൾ ഇന്ത്യ എൻ ആർ കോൺഗ്രസ് മത്സരിച്ച 16 സീറ്റുകളിൽ 12 എണ്ണത്തിലും വിജയിച്ചു. സഖ്യകക്ഷിയായ ബിജെപി നാലും, എഐഎഡിഎംകെയും ലക്ഷ്യ ജനനായക കക്ഷിയും ഓരോ സീറ്റുകൾ വീതവും നേടി. പ്രതിപക്ഷ നിരയിൽ ഡിഎംകെ അഞ്ച് സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടി. രാഷ്‌ട്രീയത്തിൽ ചുവടുറപ്പിക്കുന്ന വിജയ്‌യുടെ ടിവികെ രണ്ട് സീറ്റുകളിൽ വിജയിച്ചു. സഭയിൽ ഇവരെ കൂടാതെ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങൾ കൂടിയുണ്ടാകും.















