ദിവസേനയുള്ള തീവണ്ടി യാത്രകള്‍. സ്‌കൂളിലെത്തി കുട്ടികളെ പഠിപ്പിക്കണം. ഓരോ കുട്ടിയെയും നല്ല സ്വഭാവ ഗുണമുള്ളവരാക്കണം. അവര്‍ സംസ്‌കൃതം പഠിക്കണം, വേദോപനിഷത്തുക്കളുടെ സാരാംശം പഠിക്കണം. എനിക്ക് അവിടെ ഓടി എത്തണം. കുട്ടികളെ തല്ലാന്‍ പാടില്ല. രക്ഷിതാക്കള്‍ വരുമെന്ന് പേടിച്ചല്ല. ഹെഡ്മാസ്റ്റര്‍ വഴക്ക് പറഞ്ഞിട്ടുമല്ല. കുട്ടികളുടെ കണ്ണീര്‍ കാണുവാന്‍ ആകില്ല.
ഒരിക്കല്‍ ഒരു കുസൃതി കുറുമ്പിനെ ഒന്ന് തല്ലി. ‘എന്തിനാ എന്നെ തല്ലുന്നെ?’ അപ്പോള്‍ അവന്‍ വിതുമ്പി. ‘നിനക്കുവേണ്ടി.’ ഞാന്‍ പറഞ്ഞു. ‘ടീച്ചര്‍ എന്നെ തല്ലിയില്ലേ? ഞാനിനി പഠിക്കില്ല.’ ‘പഠിച്ചോളൂട്ടോ പഠിച്ചോളൂട്ടോ.’ താന്‍ സമാധാനിപ്പിച്ചു. ‘ഇനി തല്ലുന്നുമില്ലട്ടോ.’ കുട്ടികള്‍ തനിക്ക് ചുറ്റും കൂടുന്നു. കളികള്‍, ചിരികള്‍, കിളികൊഞ്ചലുകള്‍!
പകലുകള്‍ മാഞ്ഞുപോകുന്നു. അന്തിവെയില്‍ നിറയുന്നു. താന്‍ വീണ്ടും തീവണ്ടി ആപ്പീസില്‍ എത്തുന്നു. ദൂരെ നിന്നും ചൂളം വിളി കേള്‍ക്കാം. ചൂളം വിളി പാസഞ്ചര്‍ ആകുന്നു. ക്ഷീണിച്ച ഗാത്രവും ഉന്മേഷം വറ്റിയ കണ്ണുകളും താന്‍ തീവണ്ടിയില്‍ നിക്ഷേപിക്കുന്നു. വണ്ടി നീങ്ങുന്നു. താന്‍ വെറുതെ ഇരിക്കുന്നു. ഓടുന്ന തീവണ്ടിയും താനും ഒന്നായി മാറുന്നു. മയക്കം സിരകളെ ആക്രമിക്കുന്നു. സിരകള്‍ മയക്കത്തെ ആവാഹിക്കുന്നു.
മയക്കം പിന്നെ ഇറങ്ങേണ്ട സ്റ്റേഷന്‍ ആകുന്നു. സ്റ്റേഷന്‍ ഉണരുന്നു. താന്‍ വീട്ടിലേക്ക് നടക്കുന്നു. സംസ്‌കൃതത്തോടുള്ള അഭിനിവേശം എന്നാണ് തുടങ്ങിയത്? എത്ര പഠിച്ചാലും പഠിപ്പിച്ചാലും പോരായെന്ന തോന്നല്‍. ‘മഹേശ്വര സൂക്തങ്ങളും പാണിനീയ സൂത്രങ്ങളും ഹൃദിസ്ഥമാക്കാന്‍ എന്ത് പുണ്യമാണ് താന്‍ ചെയ്തത്?’
കാര്‍മേഘങ്ങള്‍ നീങ്ങി സൂര്യന്‍ വീണ്ടും തിളങ്ങി. താന്‍ ചിന്തയില്‍ തന്നെയായിരുന്നു. സംസ്‌കൃത മാതാവ് കനിഞ്ഞനുഗ്രഹിക്കുന്നു. ഈ അനുഗ്രഹം പകര്‍ന്നു നല്‍കണം. വെറുതെയിരുന്നുകൂടാ. എല്ലാരും പഠിക്കട്ടെ. ബാലന്മാരും വൃദ്ധന്മാരും. താന്‍ ഇനി കൂടുതല്‍ ക്രിയാത്മകമാകേണ്ടതുണ്ട്. ദിനംപ്രതിയുള്ള യാത്ര. ഇതിനിടയില്‍ സമയമെവിടെ? എങ്ങനെയും സമയം കണ്ടെത്തണം. ആഗ്രഹമുണ്ടെങ്കില്‍ വഴിയും ഉണ്ടാകും എന്നാണല്ലോ.
സമയം വാണി മാതാവായി രൂപാന്തരം പ്രാപിക്കുന്നു. വാണി മാതാവ് ജിഹ്വയാണല്ലോ. ജിഹ്വ തനിക്ക് നല്‍കുന്നു. അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഉള്ളതല്ല. നാമജപത്തിനും അത്താഴത്തിനും ഇടയില്‍ സമയം തെളിഞ്ഞു നില്‍ക്കുന്നു. സംസ്‌കൃത ഭാരതി ഈ തെളിഞ്ഞ സമയമായി അവതരിക്കുന്നു. താന്‍ അതിന്റെ ആലിംഗനത്തില്‍ മുഴുകുന്നു.
താനിരുവട്ടം അധ്യാപികയായി! മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ത്രസിക്കുന്ന കണ്ണുകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷമാകുന്നു… അവര്‍ ഗീതാ സോപാനത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. മുതിര്‍ന്ന കയ്യുകള്‍ പിഞ്ചുകൈകള്‍ ആകുന്നു. അവരുടെ കണ്ണുകളില്‍ സൂര്യനുദിക്കുന്നു. കര്‍ണ്ണങ്ങള്‍ പെരുമ്പറകള്‍ ആകുന്നു. ഹൃദയങ്ങള്‍ സ്വര്‍ണ്ണത്തളികകള്‍ ആകുന്നു. താന്‍ അതില്‍ ധ്യാനശ്ലോകങ്ങള്‍ നിറയ്‌ക്കുന്നു. ഗീതാമഹാത്മ്യം നിറയ്‌ക്കുന്നു. തളികകള്‍ വലുതാകുന്നു. അവ കൂടുതല്‍ കൂടുതല്‍ ചോദിക്കുന്നു. താന്‍ അതില്‍ ഗീത നിറയ്‌ക്കുന്നു. അവിടെ കൃഷ്ണാര്‍ജുനന്മാരെ പ്രതിഷ്ഠിക്കുന്നു. ഉഷയും ഇന്ദിരയും ഗിരിജയും മറ്റും ഗോപികാ നൃത്തം ചവിട്ടുന്നു. പ്ലാറ്റ്‌ഫോം കുരുക്ഷേത്രമാകുന്നു. വൃന്ദാവനമാകുന്നു…..
നിലയ്‌ക്കാത്ത ഓട്ടത്തിന്റെ താളമേളങ്ങളില്‍ താന്‍ ലയിച്ചു. തീവണ്ടിയുടെ ആരവം നീണ്ടുനീണ്ട് പോയി. ആരവങ്ങളില്‍ ഓംകാരം ഉണ്ടായിരുന്നു. മേഘപാളികളില്‍ ജലസ്രോതസ്സുകള്‍ നിറഞ്ഞു. ജലച്ചരടുകളായി ഭൂമിയിലേക്ക് ഇറങ്ങി വന്നു. ചരടുകള്‍ കണ്ണുകളില്‍ നിറഞ്ഞു. താന്‍ മയക്കത്തിലാണ്ടുപോയി. ‘സുധേട്ടാ’ താന്‍ വിളിച്ചു. എന്താ?’ ‘ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ നമ്മുടെ പൊന്നോമനകളെ നന്നായി നോക്കൂട്ടോ.’ ഏട്ടന്‍ ജോലിക്ക് പോവ്വാണേല്‍ അച്ഛനെയും അമ്മയെയും ഏല്‍പ്പിക്കണേ. മുറ്റത്ത് കിണറുണ്ട്. തൊടിയരികില്‍ തോടുണ്ട്… കുട്ടികളാ മനസ്സ് നിറയെ…. അവര്‍ സംസ്‌കൃതവും എല്ലാം പഠിച്ച വലുതാകുമ്പോള്‍ നമുക്കും അഭിമാനിക്കാമല്ലോ….’ സുധേട്ടന്‍ കവിളില്‍ തലോടി ആശ്വസിപ്പിക്കുന്നു…
വറ്റുകള്‍ തൂവി കടല കൊറിച്ച് പാവകളിച്ച് അവര്‍ കളിമുറ്റം നിറയ്‌ക്കുന്നത് കണ്ണുകളില്‍ നിറഞ്ഞു. ട്രെയിന്‍ പൊടുന്നനെ നിന്നു. താന്‍ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. പകല്‍ക്കിനാവ് സുന്ദരമായിരുന്നു! ആ സുന്ദര നിമിഷങ്ങളില്‍ താന്‍ അമ്മയായി! സുധേട്ടന്‍ അച്ഛനായി! ഞങ്ങളുടെ കുട്ടികള്‍ ചിറകുമുളച്ച് ആകാശത്തേക്ക് പറന്നു പോയി!
താനിപ്പോള്‍ ഗൂഗിള്‍ മീറ്റില്‍ ആണ്. ”നന്നായി പഠിച്ചോളൂട്ടോ നന്നായി പഠിച്ചോളൂട്ടോ അക്ഷരശുദ്ധി വേണേ സംസ്‌കൃതാ ഭാഷ…. ചെറിയ തെറ്റ് പോലും വലിയ വ്യത്യാസം ഉണ്ടാക്കും! പിന്നെ യ്… ഒരു കാര്യം പറയാനുണ്ടേയ്… ഗീതാപ്രവേശ രണ്ടാം ഭാഗം മറ്റാരെങ്കിലും ആയിരിക്കും എടുക്കുക. എനിക്ക്… എനിക്ക്…. കഴിയുമോന്ന് തോന്നുന്നില്ലാട്ടോ…. എന്റെ…. എന്റെ… ഉദരഭിത്തികളില്‍ പാടകള്‍ കട്ടിപിടിക്കുന്നു….. നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ ട്ടോ….”
എന്നും വിരിയുന്ന പുഞ്ചിരി ഇന്നും വിരിയുന്ന കണ്ടു! ഞങ്ങളുടെ മനസ്സ് അപ്പോള്‍ സംസ്‌കൃത മന്ത്രങ്ങളില്‍ ആയിരുന്നില്ല. കണ്ണുകളില്‍ നിന്നും പൊടിഞ്ഞുവീണ ബാഷ്പകണങ്ങള്‍ ലാപ്‌ടോപ്പ് കീബോര്‍ഡിനെ നനയ്‌ക്കുകയായിരുന്നു. ടീച്ചറിന്റെ പുഞ്ചിരി ക്രമേണ മാഞ്ഞു. അത് ഭഗവാന്റെ മന്ദഹാസത്തില്‍ ലയിച്ചു.
















