മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം ദല്‍ഹിയിലേക്ക് നീണ്ടു. ഇനി അവിടെ എന്തു നടക്കുന്നു എന്നാണ് കാണാനിരിക്കുന്നത്. കെ.സി. വേണുഗോപാല്‍ ദല്‍ഹിയിലുണ്ട്. രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, സണ്ണിജോസഫ് എന്നിവരേയും വിളിച്ചിട്ടുണ്ട്. എനിക്കൊന്നും വേണ്ടേ ഞാനൊന്നിനുമില്ല എന്ന് ആണയിടുന്ന പാര്‍ലമെന്റ് അംഗം കെ.സി. വേണുഗോപാലിലേക്കാണ് നോട്ടം. ‘മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയി’ എന്നുപറഞ്ഞതുപോലെ അടിച്ചുമാറ്റുമോ കെ.സി. എന്ന സംശയമാണ് പരക്കെ.
കെപിസിസി ആസ്ഥാനത്തു നടന്ന നിയമസഭാകക്ഷി യോഗത്തിനും എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്‌ക്കും ശേഷം പുറത്തുവന്ന എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്നിക്കിന്റെ കൈയിലിരുന്ന രേഖയുടെ ചിത്രമാണ് പുറത്തുവന്നത്. ഇതില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ കെ.സി.വേണുഗോപാലിനെ പിന്തുണച്ചതായാണ് വാര്‍ത്ത.
കൂടാതെ സന്ദീപ് വാരിയര്‍, സജീവ് ജോസഫ്, ടി.ഒ.മോഹനന്‍, ഉഷാ വിജയന്‍, ടി.സിദ്ദിഖ് എന്നിവരുടെ പേരിനു നേരെ ‘കെ.സി’ എന്നു രേഖപ്പെടുത്തിയിട്ടുള്ളതാണ് മുകുള്‍ വാസ്നിക്കിന്റെ കൈയിലുള്ളത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ.സി.ബാലകൃഷ്ണന്‍ കെ.സി. എന്നും ആര്‍.സി. എന്നും അറിയിച്ചിട്ടുണ്ട്. എഐസിസി നിരീക്ഷകര്‍ നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുക്കപ്പെട്ട 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരും വേണുഗോപാലിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.
ചെന്നിത്തലയ്‌ക്ക് എട്ട് എംഎല്‍എമാരുടെയും വി.ഡി.സതീശന് 6 പേരുടെയും പിന്തുണ മാത്രമാണ് ലഭിച്ചതെന്നും പറയുന്നു. പട്ടികയില്‍ ഒന്നാമനായുള്ള ഉദുമ മെമ്പര്‍ കെ. നീലകണ്ഠന്റെ പേരിന് നേരെ ഒന്നും എഴുതിയിട്ടില്ല. ഇത് അദ്ദേഹം പരാതിയായി ഉയര്‍ത്തിയിട്ടുണ്ട്.
63 കോണ്‍ഗ്രസ് സാമാജികരില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണ കെ.സി. വേണുഗോപാല്‍ പക്ഷം അവകാശപ്പെടുന്നുണ്ട്. ഇത് ശരിവക്കുന്നതാണ് പുറത്തുവന്ന ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ കൈവശമുള്ള പട്ടിക. യഥാര്‍ത്ഥത്തില്‍ 35 ലേറെ എംഎല്‍എമാരുടെ പിന്തുണ സതീശന്‍ പക്ഷവും അവകാശപ്പെടുന്നുണ്ട്. 23 എംഎല്‍എമാരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല പക്ഷം അവകാശപ്പെട്ടിരിക്കുന്നത്.
എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നികും നിയുക്ത എം.എല്‍.എ.മാരില്‍നിന്നും ഘടകകക്ഷി നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്നാണ് അവരെല്ലാം അഭിപ്രായപ്പെട്ടത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ താനില്ലെന്ന കടുത്ത നിലപാടിലാണ് വി.ഡി. സതീശന്‍. മറ്റേതെങ്കിലും വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി ഇരിക്കാന്‍ താനില്ലെന്നും വെറും എംഎല്‍എ ആയി തുടരാന്‍ തയ്യാറാണെന്നും ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് തീരുമാനം. സിംഹത്തിന്റെ വാലാകുന്നതിലും നല്ലത് നായയുടെ തലയാകുന്നതാണെന്നു പറയുംപോലെ.
നേരത്തേ കെ. സുധാകരന്‍ മുന്നോട്ടുവച്ചതും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളതുമായ സമവായ ഫോര്‍മുല സതീശന്‍ തള്ളിക്കളഞ്ഞു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുകയും, വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്‌ക്കും മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കി ഒത്തുതീര്‍പ്പിലെത്തുകയും ചെയ്യാനാണ് ഈ ഫോര്‍മുലയിലൂടെ ശ്രമിച്ചത്. എന്നാല്‍, ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് താനില്ലെന്ന് സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണയുടെ കാര്യത്തില്‍ കെ.സി. വേണുഗോപാലിനാണ് മുന്‍തൂക്കം. രാഹുലും സോണിയയും മറിച്ചൊരു തീരുമാനമെടുക്കില്ലെന്നും ഉറപ്പാണ്. ഭൂരിഭാഗം നേതൃത്വത്തിന്റെയും എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കെ.സി. പക്ഷം അവകാശപ്പെടുന്നു.
തെരഞ്ഞെടുപ്പില്‍ മുന്നണിയെ നയിച്ച് ഉജ്ജ്വലവിജയത്തിലേക്കു നയിച്ച നായകനെന്ന പരിവേഷമാണ് വി.ഡി. സതീശന്റെ ബലം. പൊതുസമൂഹവും ഘടകകക്ഷികളും സതീശന്റെ നേതൃത്വമാണ് ആഗ്രഹിക്കുന്നതെന്ന യാഥാര്‍ഥ്യം ഹൈക്കമാന്‍ഡിന് കണ്ടില്ലെന്നു നടിക്കാനാകില്ല.
സതീശനെ പരിഗണിച്ചില്ലെങ്കില്‍ വി.എസ്. അച്യുതാനന്ദന് സി.പി.എം. സീറ്റ് നിഷേധിച്ച സാഹചര്യത്തിനു സമാനമായ അന്തരീക്ഷം ഉടലെടുക്കും എന്ന വിലയിരുത്തലും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. മാത്രമല്ല കെ.സി. മുഖ്യമന്ത്രിയാവാന്‍ ജയിക്കണം. ഇരിക്കൂര്‍ എംഎല്‍എ സണ്ണി ജോസഫ് ഒഴിയാന്‍ സന്നദ്ധനായിട്ടുണ്ട്.
ആലപ്പുഴ പാര്‍ലമെന്റ് സീറ്റ് നിലനിര്‍ത്താനാകുമോ എന്ന ചോദ്യവും പ്രസക്തമാണ്. ഏതായാലും നാളെ പ്രതീക്ഷിക്കുന്ന തീരുമാനമെന്തായാലും അതൊരു കടുകട്ടിയാകാനാണ് സാധ്യത.
















