വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ 46-ാം വാര്‍ഷികം ഇന്നും നാളെയുമായി കാസര്‍കോട് കാഞ്ഞങ്ങാട് നടക്കും. മഹാകവി കുട്ടമത്തിന്റെ സമീപദേശത്ത് നടക്കുന്ന സമ്മേളനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. പൂരക്കളിയും മറുത്തുക്കളിയും തെയ്യവും മറ്റും നമ്മുടെ മഹത്തായ ഭാഷാസംസ്‌കൃതിയുടെ ഭാഗമാണ്. സംസ്‌കൃത സംഭാഷണം ജനങ്ങളുടെ ഇടയില്‍ പരിശീലിപ്പിക്കുക അതിലൂടെ ഭാരതീയതയും സംസ്‌കൃതിയുടെ ശ്രേഷ്ഠതയും ഉദ്ബോധിപ്പിക്കുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.
ഭാരതീയ സംസ്‌കാരത്തിന്റെ അചഞ്ചലമായ അടിത്തറയാണ് സംസ്‌കൃതഭാഷ. കാലചക്രത്തിന്റെ തിരിച്ചിലില്‍ അതിജീവനത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് നിലകൊണ്ടു എങ്കിലും ഈ നാടിന്റെ ആധാരശിലയും, സൃഷ്ടി ശക്തിയും, ആവേശവും പലരും പലതും പറഞ്ഞു വശം കെടുത്തിയാലും എതിര്‍ത്താലും അത് സംസ്‌കൃതമാണ്. ലോകത്തിലെ വിവിധ ഭാഷകളിലും സംസ്‌കൃതത്തിന്റെ സ്പര്‍ശവും സംസ്‌കൃതത്തോടുള്ള കടപ്പാടും കാണാവുന്നതാണ്. ഭാരതത്തിലെ വിവിധ ഭാഷകളില്‍ കാണുന്ന പരപ്പിനും അളക്കാന്‍ സാധിക്കാത്ത ആഴത്തിനും കാരണമന്വേഷിച്ചാല്‍ സംസ്‌കൃതഭാഷയുടെ പങ്ക് വ്യക്തമാകും.
ലോകത്ത് ഭാരതം കരുതി വെച്ചതു പോലുള്ള അറിവ് മറ്റൊരു ദേശത്തിനും അവകാശപ്പെടാനാവില്ല. ചരിത്രത്തില്‍ ലോകം അത്ഭുതത്തോടെ നോക്കിയ നളന്ദ, തക്ഷശില സര്‍വകലാശാലകള്‍ നിലനിന്നിരുന്ന നാടാണ് ഭാരതം. യോഗയിലും, ആയുര്‍വ്വേദത്തിലും, തത്വശാസ്ത്രവിജ്ഞാനത്തിലും, നൃത്തത്തിലും, സംഗീതത്തിലുമെല്ലാം മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത പാരമ്പര്യം നമുക്കുണ്ട്. എല്ലാ ആശയധാരകളെയും സംസ്‌കാരങ്ങളെയും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്ത ഈ സനാതന പുണ്യഭൂമിയുടെ യഥാര്‍ത്ഥ ചിത്രം പലപ്പോഴും മറച്ചുവെയ്‌ക്കപ്പെട്ടു. തത്വമസിയും, അഹം ബ്രഹ്‌മാസ്മി, അതിഥി ദേവോ ഭവ എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങള്‍ പഠിച്ചിരുന്ന നമ്മള്‍ ഇന്ന് വൈദേശിക വിദ്യാഭ്യാസത്തിനു പിന്നാലെ സഞ്ചരിക്കുന്നു. ഭാരതത്തിന്റെ ആത്മീയ സ്വത്വം, ജ്ഞാനത്തിന്റെ മഹാശേഖരം എന്നിവ ഓരോ ഭാരതീയനും പഠിക്കേണ്ടതുണ്ട്.
ദേശീയ വിദ്യാഭ്യാസനയവും, ഭാരതീയ ജ്ഞാന പരമ്പര എന്ന സമാന്തരസംവിധാനവും വലിയ മുതല്‍ കൂട്ടാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഭാഷാസമിതിയും മറ്റൊന്നല്ല ചെയ്തു വരുന്നത്. ഈ ഭാഷാ പഠനത്തിന് കേരളം നല്‍കിയ സംഭാവന അമൂല്യമാണ്.
സംസ്‌കൃതം ഒരു വ്യവഹാര ഭാഷ കൂടിയാവണമെന്ന് ആഗ്രഹിച്ച് അതിനു സഹായകമായ ഒരു പഠനരീതി നടപ്പാക്കിയ ‘ഗുരുനാഥന്‍’ പുന്നശ്ശേരി നീലകണ്ഠശര്‍മ്മ, അതേ മാതൃക പിന്‍തുടര്‍ന്ന് കേരളത്തിന്റെ നാനാഭാഗത്തു നിന്നും ശിഷ്യരെ ആകര്‍ഷിച്ച് ലളിതശൈലിയില്‍ സംസ്‌കൃതം പഠിപ്പിച്ച് ശിഷ്യ പ്രശിഷ്യരുടെ സൂദീര്‍ഘ പരമ്പര സൃഷ്ടിച്ച സംസ്‌കൃത പ്രണയഭാജനം പി.ടി. കുര്യാക്കോസ്, സംസ്‌കൃതപഠനത്തിനായി ജീവിതം സമര്‍പ്പിച്ച പണ്ഡിതരത്നം കെ.പി.നാരായണ പി്യുഷാരടി, സരള സംഭാഷണ ക്ലാസുകള്‍ ആരംഭിച്ച വി.കൃഷ്ണ ശര്‍മ്മ, സംസ്‌കൃതാധ്യയനത്തിന് ആകര്‍ഷകമാര്‍ഗം കണ്ടെത്തിയ ഇ.പി. ഭരത പിഷാരടി, പണ്ഡിത രത്നം ജി. വിശ്വനാഥ ശര്‍മ്മ എന്നിവര്‍ വഴിവിളക്കുകളായി തെളിഞ്ഞു നില്‍ക്കുന്നു.
സംസ്‌കൃതം ഭാരതത്തിന്റെ മുഴുവന്‍ വ്യവഹാര ഭാഷയാവണം, എല്ലാ വിദ്യാലയങ്ങളിലും സംസ്‌കൃതം നിര്‍ബ്ബന്ധിത വിഷയമാവണം എന്നതൊന്നും പെട്ടെന്ന് സാധിക്കുന്ന വിഷയമല്ല. പക്ഷെ ഭാരതീയ വിജ്ഞാനത്തിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചേ മതിയാവൂ.
ഡോ. കെ.എം. മുന്‍ഷി പറയുന്നതിതാണ് ‘സാധാരണ ഒരു അവലോകനത്തിന് പുറത്തേക്ക് ആരെങ്കിലും പ്രവേശിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവരെ ബോധ്യപ്പെടുത്തേണ്ട ഒന്നുണ്ട്. ഭാരതത്തിന് അതിന്റെ അന്തരാത്മാവ് നഷ്ടപ്പെട്ടാല്‍ ഇപ്പോള്‍ കിട്ടിയ, അനുഭവിക്കുന്ന സ്വാതന്ത്ര്യം കൊണ്ട് യാതൊരു അര്‍ത്ഥവുമില്ലെന്ന കാര്യമാണത്. ഭാരതത്തിന്റെ തനതു ശക്തിയുടെ പ്രാഥമിക ഉറവ അവള്‍ ഉപേക്ഷിക്കുന്ന പക്ഷം നമ്മുടെ നിലനില്പുതന്നെ നഷ്ടപ്രായമാകുമെന്നു തീര്‍ച്ച.’
‘സംസ്‌കൃതം പോലുള്ള ഒരു ഭാഷ ഏറ്റവും സ്വാഭാവികമായ രീതിയില്‍ എങ്ങനെ പഠിക്കാമോ അങ്ങനെ പഠിക്കാവുന്നതാണ്. മനസ്സിന് കാര്യപ്രാപ്തിയും ഉത്സാഹവും തോന്നുംപടിയാവണമതും. ഏതെങ്കിലും പ്രാചീന കാലശിക്ഷണ സമ്പ്രദായത്തില്‍ നമ്മള്‍ കടിച്ച് തൂങ്ങണമെന്നില്ല. പ്രധാന ചോദ്യം മറ്റൊന്നാണ്. സംസ്‌കൃതവും മറ്റ് ഭാരതീയ ഭാഷകളും പഠിച്ച്, അത് നമ്മള്‍ ഉപയോഗിച്ച്, നമ്മുടെ സംസ്‌കാരത്തിന്റെ, ഹൃദയത്തിന്റെ, ആപ്തതയേറിയതുടിപ്പുകള്‍ ഗ്രഹിക്കുകയും ഇന്നും സജീവമായ നമ്മുടെ ഭൂതകാലത്തിന്റെ, ഇനിയും രൂപം കൊള്ളാനിരിക്കുന്ന ശക്തിയായ ഭാവിയുടെയും അവിഘ്നമായ തുടര്‍ച്ചയെ നൈനന്തര്യത്തെ സാക്ഷാത്കരിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? ഇതാണ് ചിന്തിക്കേണ്ടത്. ഈ പ്രവര്‍ത്തനമാണ് വിശ്വം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കൃതഭാരതി ചെയ്തുവരുന്നത്. സംസ്‌കൃതശബ്ദങ്ങളുടെ നാദം ബുദ്ധിവികാസമാണ്. ആ സ്പന്ദനം വ്യാപിക്കേണ്ടത് എല്ലാവര്‍ക്കും ഇഷ്ടമാണ്, അവകാശപ്പെട്ടതാണ്. ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്.
‘സംസ്‌കൃതഭാഷതന്‍ സ്വാഭാവികൗജസ്സും, സാക്ഷാല്‍ തമിഴിന്റെ സൗന്ദര്യവും’ വേണ്ടത്രനുകര്‍ന്ന് വളര്‍ന്നവരാണ് നാം. ‘വിണ്‍മൊഴിയാം മഹാറാണിയെന്‍ ഭാഷയ്‌ക്കു നന്മ പുലര്‍ത്തുന്നതോഴി പണ്ടേ; ‘ഭാഷകളുടെ ഈ ഓജസ്സും സൗന്ദര്യവും ഏറെ വിസ്തരിച്ച് പറയണ്ടല്ലോ എന്നു പറയുന്ന വള്ളത്തോള്‍’ കൈരളിതന്റെ ഗൃഹാങ്കണത്തില്‍ ഭാണ്ഡം നിറച്ചേ തിരിച്ചു കൂടൂ എന്നും പറയുന്നു. അറിവാഗ്രഹിച്ച് വന്നവര്‍ മനസ്സും സഞ്ചിയും നിറച്ച് മടങ്ങിയെന്നു സാരം.
വൈലോപ്പിള്ളി പാടിയതു നോക്കൂ
‘വേദങ്ങളുപനിഷദ്ഗീതങ്ങള്‍
നാനാ ശാസ്ത്ര വാദങ്ങളെല്ലാം
ദൂരനാദങ്ങളായ് തീര്‍ന്നാലും
ആ വസന്താരംഭത്തിന്‍സന്താരംഭത്തില്‍
പുലരിതുടുപ്പില്‍ കേണാദിമകവി
ചൊന്നരാമന്റെ തിരുനാമം
ഇന്ത്യന്‍ ഭിന്നാചാരഗൃഹ
ധര്‍മ്മത്തില്‍പ്രാണ
സ്വപ്‌നമായി ചമഞ്ഞിന്നുമലതല്ലുകയല്ലീ?
ഭാരത സംസ്‌കാരത്തിന്‍
ജീവനാഡികേ നിന്റെ
നീരുറവകള്‍ വറ്റാതിരിക്കും കാലത്തോളം
എത്രയും ദരിദ്രമായ് ദീനമായിരിക്കിലും
നിത്യവും സ്വര്‍ഗത്തോടു-
സല്ലപിക്കൂമീരാജ്യം.’
ഒട്ടൊക്കെ ഇതേ ആശയത്തിലൂടെയാണ് എന്‍.വി. കൃഷ്ണവാര്യരും ‘സംസ്‌കൃത വിജ്ഞാനം’ എന്ന കവിതയിലൂടെ ഈ വാണിയെ പുരസ്‌കരിച്ചിട്ടുള്ളത്.
‘പാവനം ഋഷികുലവിജ്ഞാനം
നിത്യം ജനജീവിതസിരകളില്‍
ചോരയായൊലിക്കായ്‌കില്‍.
സേവനവ്രതികളാം ഋഷിമാര്‍
സത്യോദ്ബുദ്ധ
ചേതനര്‍ അന്തഃ പ്രജ്ഞകൊണ്ടു
കണ്ടുപോല്‍ സത്യം വേദമായ്
ഇതിഹാസമായ് പുരാണമായ് ശാസ്ത്ര
ഭേദമായ് സത്കാവ്യമായ്
സ്തോത്രമായ് ഐതിഹ്യമായ്
ബാഹ്യരൂപത്തില്‍ തുലോം
ഭിന്നകള്‍ ഈ നാടിന്റെ
ഭാഷകള്‍ക്കേകാത്മാവായ്
വര്‍ത്തിച്ചതീ വിജ്ഞാനം
പാവനമി പൈതൃകം
നമ്മുടേതെന്നോര്‍ക്കുവിന്‍
പ്രാവീണ്യം വരുപ്പിനിസ്സംസ്‌കൃത
വിജ്ഞാനത്തില്‍!
സംസ്‌കൃതഭാഷയുടെ സ്വാധീനവും വേദാധ്യയനവും തന്നെ വേണ്ടത്ര സ്വാധീനിച്ചിട്ടുണ്ടെന്ന് ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം ആവര്‍ത്തിച്ച് പറയുമായിരുന്നു. മാത്രമല്ല ആറ്റംബോംബുകള്‍ പൊട്ടാതിരിക്കാന്‍ സംസ്‌കൃതത്തെ ആശ്രയിക്കണമെന്നുവരെ കവി കടത്തി പറഞ്ഞു. സുഗതകുമാരി ടീച്ചറും സംസ്‌കൃതസ്വാധീനം കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്.
വിഷ്ണുനാരായണന്‍ നമ്പൂതിരി എഴുതി;
‘മധുരമായ തമിഴ് മൊഴിയോടൊപ്പം സമൃദ്ധമായ സംസ്‌കൃതവും ചേര്‍ന്നു തഴച്ച മലയാളം നമ്മള്‍ ഉരുവിട്ട് പുലരുന്നു. വര്‍ഷങ്ങളായി ഈ ദിനചര്യയിലൂടെ ഊറി വരുന്ന വിവേകം ഈ ജനതയെ ഭരിക്കുന്നു. പുതിയ പുതിയ ജീവിതചക്രങ്ങള്‍ ഭൂമുഖത്ത് ഒന്നൊന്നായി ഉയരുകയും തകരുകയും ചെയ്യുമ്പോഴും വലിയ നേട്ടവും കോട്ടവും കൂടാതെയും കാതലായതൊന്നും കൈവിടാതെയും, ഇന്നും ജനതന്ത്ര ഭാരതം നിലനില്‍ക്കുന്നു ആരാണ് ഇതിനുള്ള പ്രാപ്തി ഈ രാജ്യത്തിന് നല്‍കുന്നത്? ഒരു സംശയവും വേണ്ട സംസ്‌കൃതം!
കുറേക്കാലം മുമ്പ് അമേരിക്കന്‍ സര്‍വ്വകലാശാലയിലൊന്നില്‍ കാല്‍ നൂറ്റാണ്ട് കമ്പ്യൂട്ടര്‍ സയന്‍സിന്റെ തലവനായിരുന്ന ഒരു പണ്ഡിതന്‍ എന്നോട് പറഞ്ഞു. അഷ്ടാധ്യായിയും ധാതുപാഠവും വികസിപ്പിച്ചെടുത്ത സംസ്‌കൃത ഭാഷയാണ് ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ എന്ന്. അത് വരും കാലത്തെ സയന്‍സിന്റെ ജാതകമാണെന്ന് അഭിജ്ഞന്മാര്‍ കരുതുന്നു.
ചുരുക്കത്തില്‍ സംസ്‌കൃതം മാതൃഭാഷകളുടെ മാതൃഭാഷയാണ്. ഓരോ പ്രാദേശിക ഭാഷയിലും സംസ്‌കൃത ഭാഷാസ്വാധീനം വ്യക്തമായും കാണാം. തുഞ്ചത്തെഴുത്തച്ഛന്റെ രാമായണം വായിച്ചു ശീലിച്ച കേരളീയന് സംസ്‌കൃതം പഠിക്കാന്‍ അധിക പരിശ്രമം വേണ്ട.
കേരളത്തിലെ ഇന്നത്തെ പാഠ്യപദ്ധതിയില്‍ പ്രാദേശികഭാഷാ പഠനത്തിന്റെ ഭാഗമാണ് സംസ്‌കൃതം. മാതൃഭാഷക്കു പകരം സംസ്‌കൃതം. ഗൗരവമുള്ള ഗുരുത്തം ആഗഹിക്കുന്ന പഠിതാവിനെ സംബന്ധിച്ചിടത്തോളം തികച്ചും ‘പരീക്ഷണം’ മാത്രമായി തീരുന്നു സംസ്‌കൃത പഠനം. ഇത് എന്‍.വിയെ പോലുള്ളവര്‍ സൂചിപ്പിച്ചുള്ളതാണ്. പാഠ്യപദ്ധതി പരിഷ്‌കരണവും ഉദാരവത്കരണ നയവും മറ്റും ഭാഷകള്‍ തമ്മിലുള്ള മത്സരത്തില്‍ കലാശിച്ചു.
സംസ്‌കൃതം ഭാരതത്തിലെ പൊതുവായ അറിവുകളുടെയും സംസ്‌കാരത്തിന്റേയും ഭാഷയാണെന്ന ധാരണ പഠിപ്പിക്കുന്നതിലൂടെ ഉറപ്പിക്കാന്‍ അധ്യാപകര്‍ക്കും ശിക്ഷകന്മാര്‍ക്കും കഴിഞ്ഞാല്‍ നന്നായി. അതിനെല്ലാം ഈ സമ്മേളനവും ചര്‍ച്ചകളും മികച്ച തുടര്‍ച്ചയാവും.
(സംസ്‌കൃത ഭാരതി സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)
















