ന്യൂദൽഹി: തമിഴ്നാട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച അല്പം മുന്‍പ് അവസാനിച്ചു. ഈ കൂടിക്കാഴ്ചയില്‍ അണ്ണാമലൈ രാജിയാവശ്യം ഉന്നയിച്ചില്ല. അണ്ണാമലൈയോട് ദല്‍ഹിയില്‍ തങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്തായാലും ഇതോടെ അണ്ണാമലൈയുടെ രാജിയെന്ന കാര്യം ഇവിടെ അവസാനിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി വീണ്ടും അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനും ഒന്നിട്ട് അണ്ണാമലൈയുമായി ചര്‍ച്ച തുടരും.
അതിന് മുന്‍പ് അണ്ണാമലൈയും നിതിൻ നബിനും തമ്മില്‍ ചൊവ്വാഴ്ച തന്നെ കൂടിക്കാഴ്ച നടന്നിരുന്നു. ഇതിലും അണ്ണാമലൈ രാജിയാവശ്യം ഉയര്‍ത്തിയില്ല. പക്ഷെ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ അണ്ണാമലൈ രാജിക്കത്ത് നല്കി എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. അതുപോലെ ബിജെപി കേന്ദ്രനേതൃത്വം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അണ്ണാലൈ അത് നിരസിച്ചുവെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
അണ്ണാമലൈ ബിജെപിയില്‍ നിന്നും രാജിവെച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബിജെപി വിരുദ്ധമാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ബിജെപി വിരുദ്ധ അക്കൗണ്ടുകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില ടിവി ചാനലുകളും വാര്‍ത്താവെബ്സൈറ്റുകളും അണ്ണാമലൈ രൂപീകരിക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയുടെ പേര് വരെ പ്രഖ്യാപിച്ചിട്ടുണ്ട്. അണ്ണാമലൈയ്ക്ക് പോലും മനസിലില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ ബിജെപി വിരുദ്ധത മൂലം പടച്ചുവിടുന്നത്.
തമിഴ്നാട്ടില്‍ നിന്നും അന്തിമചര്‍ച്ചയ്ക്കായി അണ്ണാമലൈ ദല്‍ഹിയിലേക്ക് പുറപ്പെടുന്നത് മുതലേ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ അണ്ണാമലൈയും ബിജെപിയും തമ്മില്‍ തെറ്റിപ്പിരിഞ്ഞുകഴിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ ചമച്ചുകൊണ്ടിരിക്കുകയാണ്.
തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ്. എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ ഇത് വേണമെന്ന് എടപ്പാടി നിര്‍ബന്ധിക്കുകയായിരുന്നു. അണ്ണാമലൈ ജയലളിതയെക്കുറിച്ച് നടത്തിയ വിവാദപ്രസ്താവനയാണ് എഐഎ ഡിഎംകെയെ അണ്ണാമലൈ്ക്ക് എതിരാക്കിയത്.
അണ്ണാമലൈയെ പാർട്ടിയിൽ നിലനിർത്താൻ ദേശീയ നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും ദേശീയ തലത്തിൽ വലിയ പദവികൾ വാഗ്ദാനം ചെയ്തേക്കുമെന്നും സൂചനയുണ്ട്. അടുത്ത നിർദേശം ഉണ്ടാകുന്നതുവരെ ദൽഹിയിൽ തുടരാൻ അണ്ണാമലൈയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘തിരക്ക് കൂട്ടാതിരിക്കൂ, ഞങ്ങള്‍ രണ്ട് ദിവസം സംസാരിക്കട്ടെ, അതിന് ശേഷം പറയാം’ എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. ജൂണ്‍ നാലിനാണ് അണ്ണാമലൈയുടെ ജന്മദിനം. അന്ന് ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് തമിഴ്നാട്ടില്‍ പലരും കരുതുന്നു.
















