കണ്ണൂർ : കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ലെന്നും, എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കുമെന്നും വിനോദിനി കോടിയേരി. വാട്സാപ്പ് സ്റ്റാറ്റസിലാണ് വിനോദിനിയുടെ അഭിപ്രായ പ്രകടനം . സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയും, തളിപ്പറമ്പിലെ സിപിഎം സ്ഥാനാർത്ഥിയുമായ പി കെ ശ്യാമളയെ പരാജയപ്പെടുത്തിയ ടി കെ ഗോവിന്ദൻ കഴിഞ്ഞ ദിവസം കോടിയേരിയുടെ വീട്ടിൽ എത്തിയിരുന്നു.
അതിനു പിന്നാലെ വിനോദിനിയ്‌ക്കും, ബിനീഷിനുമെതിരെ പാർട്ടി പ്രവർത്തകർ നിശിതമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് വിനോദിനിയുടെ അഭിപ്രായ പ്രകടനം.
‘ നീ ചെയ്ത മൗന വേദനകളും, നിശബ്ദദ്രോഹങ്ങളും എല്ലാം കർമ്മയ്‌ക്ക് ഓർമ്മയുണ്ടെന്നും ‘ ഇവർ കുറിക്കുന്നു. ‘ ഞാൻ ആരെയും ഒഴിവാക്കാറില്ല. എന്റെ സാന്നിധ്യത്തിൽ യാതൊരു വിലയും ഇല്ലെന്ന് തോന്നുമ്പോൾ ഒഴിഞ്ഞു പോകാറാണ് പതിവ്. ‘ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
ഒറ്റപ്പെട്ടു പോയ ചിലരുണ്ട്. അവരെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ , അവർക്ക് മാത്രം കാണാൻ കഴിയുന്ന ഒരു ഭംഗിയുണ്ട്. സത്യസന്ധമായിരിക്കുക. പക്ഷെ വിഡ്ഢിയാകരുത്. അധ്വാനിക്കുക, പക്ഷേ ആരോഗ്യം കളയരുത്. തുറന്നു സംസാരിക്കുക, പക്ഷേ പരിധി വിടരുത്, സ്നേഹിക്കുക പക്ഷേ നിങ്ങളുടെ വ്യക്തിത്വം ഇഷ്ടം ബലികഴിച്ച് ആവരുത്…’ ഇങ്ങനെ പോകുന്നു കുറിപ്പ്.
ഇതേ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘ താൻ സ്വതന്ത്ര തലച്ചോറുള്ളയാളാണെന്നും, അത് എന്നും അങ്ങനെ തന്നെയാവുമെന്നും , ആരുടെ കർമ്മയെ കുറിച്ചാണ് പറഞ്ഞതെന്ന് തുറന്ന് പറയാനാകില്ലെന്നുമാണ് ‘ വിനോദിനി പറഞ്ഞത്.
കുറിപ്പിന്റെ പൂർണ്ണരൂപം..
‘ ഞാൻ വെറുതെ ആരെയും ഒഴിവാക്കാറില്ല. എന്റെ സാന്നിധ്യത്തിൽ യാതൊരു വിലയും ഇല്ലെന്ന് തോന്നുമ്പോൾ ഒഴിഞ്ഞു പോകാറാണ് പതിവ് . ചില തിരിച്ചറിവുകളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് . ഒരുപക്ഷെ ആ തിരിച്ചറിവ് നമ്മളെ ഒരുപാട് വേദനിപ്പിക്കുന്നുണ്ടെങ്കിൽ കൂടി അവർ നമ്മെ ഒരുപാട് മാറ്റത്തിലേയ്‌ക്ക് നയിക്കുന്നു എന്നതാണ് സത്യം.
ഒറ്റപ്പെട്ടു പോയ ചിലരുണ്ട് . അവരെകുറിച്ച് ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും , ഉണ്ടാവില്ല , കാരണം ഒറ്റപ്പെട്ട് പോയവരുടെ അവസ്ഥ അവർക്ക് മാത്രമേ അറിയൂ.എത്ര ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്നവർക്കും ഒറ്റപ്പെട്ട് പോയവരുടെ അവസ്ഥ അറിയാൻ കഴിയില്ല. അവരുടെ മനസ്സ്, അവരുടെ ചിന്ത, അവരുടെ ഹൃദയം ഒക്കെയും വല്ലാത്തൊരു സാഹചര്യത്തിലൂടെ കടന്നു പോകും. അവരോടൊപ്പം ഇരിക്കാൻ അവർക്ക് കൂട്ടാകാൻ ആരും ശ്രമിക്കില്ല.
ഒറ്റപ്പെട്ടു പോയ ചിലരുണ്ട്. അവരെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ , അവർക്ക് മാത്രം കാണാൻ കഴിയുന്ന ഒരു ഭംഗിയുണ്ട്. സത്യസന്ധമായിരിക്കുക. പക്ഷെ വിഡ്ഢിയാകരുത്. അധ്വാനിക്കുക, പക്ഷേ ആരോഗ്യം കളയരുത്. തുറന്നു സംസാരിക്കുക, പക്ഷേ പരിധി വിടരുത്, സ്നേഹിക്കുക പക്ഷേ നിങ്ങളുടെ വ്യക്തിത്വം ഇഷ്ടം ബലികഴിച്ച് ആവരുത്.
കർമ്മം വൈകിയെത്തും, പക്ഷേ ഒരിക്കലും വഴിതെറ്റില്ല. നീ മറന്നാലും അത് നിന്നെ മറക്കില്ല. നീ ചെയ്ത മൗനവേദനകൾക്കും നിശബ്ദ ദ്രോഹങ്ങൾക്കും കർമ്മത്തിന് എല്ലാം ഓർമ്മയുണ്ട്. നീ രക്ഷപ്പെടുമെന്ന് തോന്നുന്ന നിമിഷമാണ് കർമ്മം കൃത്യമായി കണക്കുതീർക്കുന്നത്.













