
ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി നിയമവിരുദ്ധമെന്ന് യുഎസ് കോടതി. ന്യൂയോർക്കിലെ കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലെ മൂന്നംഗ പാനൽ 2-1 എന്ന ഭൂരിപക്ഷത്തിലാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
തീരുവ ഏർപ്പെടുത്തുന്നതിൽ കോൺഗ്രസ് പ്രസിഡന്റിന് നൽകിയിട്ടുള്ള അധികാരപരിധി ട്രംപ് മറികടന്നുവെന്ന് കോടതി നിരീക്ഷിച്ചു. ട്രംപിന്റെ നടപടി “അസാധുവും നിയമപരമായി അധികാരപ്പെടുത്താത്തതും” ആണെന്ന് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. പാനലിലെ മൂന്നാമത്തെ ജഡ്ജി ഈ തീരുമാനത്തോട് വിയോഗം പ്രകടിപ്പിച്ചു.
ട്രംപ് ഏർപ്പെടുത്തിയ വലിയ തോതിലുള്ള ആഗോള തീരുവ ഫെബ്രുവരിയിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 1974-ലെ ട്രേഡ് ആക്റ്റിലെ സെക്ഷൻ 122 ഉപയോഗിച്ച് 10 ശതമാനം താൽക്കാലിക തീരുവ ഭരണകൂടം നടപ്പിലാക്കിയത്. ജൂലൈ 24-ന് കാലാവധി അവസാനിക്കാനിരുന്ന ഈ തീരുവയാണ് ഇപ്പോൾ കോടതി തടഞ്ഞിരിക്കുന്നത്.
ട്രംപിന്റെ തീരുവ നയത്തിനെതിരെ ചെറുകിട വ്യവസായ ഉടമകളാണ് കോടതിയെ സമീപിച്ചത്. വാഷിംഗ്ടൺ സ്റ്റേറ്റ്, മസാല കമ്പനിയായ ബേർലാപ്പ് ആൻഡ് ബാരൽ, ടോയ് കമ്പനിയായ ബേസിക് ഫൺ! എന്നീ മൂന്ന് വാദികളിൽ നിന്ന് തീരുവ ഈടാക്കുന്നത് കോടതി നേരിട്ട് തടഞ്ഞു. “ഞങ്ങൾ ഇന്ന് പോരാടി വിജയിച്ചു, ഇതിൽ വലിയ ആവേശമുണ്ട്,” വിധിക്ക് ശേഷം ബേസിക് ഫൺ! സിഇഒ ജയ് ഫോർമാൻ പറഞ്ഞു. മറ്റ് കമ്പനികൾ ഈ തീരുവ നൽകുന്നത് തുടരണോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങൾ നേരിടുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. കഴിഞ്ഞ വർഷം അമേരിക്കയുടെ വ്യാപാരക്കമ്മി ഒരു ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചുകൊണ്ട് 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (IEEPA) ഉപയോഗിച്ചാണ് ട്രംപ് ആഗോള തീരുവ ഏർപ്പെടുത്തിയത്. എന്നാൽ ഫെബ്രുവരി 28-ന് സുപ്രീം കോടതി ഈ നടപടി റദ്ദാക്കി.
നികുതികളും തീരുവകളും നിശ്ചയിക്കാനുള്ള അധികാരം യുഎസ് ഭരണഘടനയനുസരിച്ച് കോൺഗ്രസിനാണെന്നും പ്രസിഡന്റിന് ഇതിൽ പരിമിതമായ അധികാരം മാത്രമേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
പുതിയ കോടതി വിധി കൂടുതൽ കമ്പനികളെ തീരുവയ്‌ക്കെതിരെ കോടതിയെ സമീപിക്കാനും നൽകിയ തുക തിരികെ ആവശ്യപ്പെടാനും പ്രേരിപ്പിക്കുമെന്ന് നിയമവിദഗ്ധർ കരുതുന്നു. ഈ വിധിക്ക് എതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകാനാണ് സാധ്യത. കേസ് വാഷിംഗ്ടണിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസിലേക്കും പിന്നീട് സുപ്രീം കോടതിയിലേക്കും നീങ്ങാനിടയുണ്ട്.