Kerala

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

Published by
സജിത്ത് പരമേശ്വരന്‍

പത്തനംതിട്ട: അധികാരമേല്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ച് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ സംസ്ഥാനത്ത് ആദ്യം അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ സ്ഥാപനമായി കെഎസ്ആര്‍ടിസി മാറും. 16,150
കോടിയാണ് കോപറേഷന്റെ സഞ്ചിത നഷ്ടം. 2024 മാര്‍ച്ച് 31 ലെ കണക്കുകള്‍ പ്രകാരം ഇത് 15,952.22 കോടിയായിരുന്നു. 1500 കോടിയില്‍ അധികമാണ് അറ്റ നഷ്ടം. 2024 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1,314.04 കോടി രൂപയുടെ അറ്റ നഷ്ടമാണ് ഉണ്ടായത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നഷ്ടത്തില്‍ നേരിയ കുറവുണ്ടായെങ്കിലും, കോര്‍പറേഷന്‍ വലിയ കടബാധ്യതയിലാണ്. ഓപ്പറേറ്റിങ് ചെലവുകള്‍ വര്‍ദ്ധിച്ചതാണ് പ്രധാന കാരണം, ഡീസല്‍, ടയര്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവ വാങ്ങിയ ഇനത്തില്‍ വന്‍ കടം ബാക്കിയാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധന വില ഉയര്‍ന്നാല്‍ പ്രതിസന്ധി വര്‍ദ്ധിക്കാനാണ് സാധ്യത. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയാണ് വലിയ നഷ്ടത്തിന് കാരണമാകുന്നത്.

35,000 സ്ഥിരം ജീവനക്കാരും 9801 താത്കാലിക ജീവനക്കാരുമാണ് ഇപ്പോള്‍ കോര്‍പറേഷനില്‍ ഉള്ളത്. വാഹനങ്ങള്‍ ഓടിക്കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് ശമ്പളത്തിനും പെന്‍ഷനുമായി പ്രതിമാസം 165 കോടി രൂപ കണ്ടെത്തേണ്ടത്. ഇതില്‍ 36,130 പെന്‍ഷന്‍കാര്‍ക്കായി പ്രതിമാസം 75 കോടി വേണം. ജീവനക്കാര്‍ക്ക് ശമ്പളയിനത്തില്‍ 90 കോടിയാണ് വേണ്ടത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ 73.50 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. കൂടാതെ പ്രതിവര്‍ഷ ധനസഹായവുമുണ്ട്.

കെ.ബി. ഗണേശ് കുമാര്‍ മന്ത്രിയായശേഷം കെഎസ്ആര്‍ടിസിയുടെ നഷ്ടം കുറയ്‌ക്കാനായി ആവിഷ്‌കരിച്ച ചില പരിഷ്‌കാരങ്ങള്‍ നേരിയതോതില്‍ ഫലം കണ്ടിരുന്നു. എഐ അധിഷ്ഠിത ഷെഡ്യൂളിങ് സോഫ്ട്വെയര്‍ ഉപയോഗിച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനും നഷ്ടം പകുതിയായി കുറയ്‌ക്കാനുമാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞവര്‍ഷം 90 ലക്ഷം രൂപയായിരുന്ന പ്രതിദിന നഷ്ടം, ഈ വര്‍ഷം 10 ലക്ഷമായി കുറഞ്ഞെന്നായിരുന്നു അടുത്തിടെ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം.

ഇക്കൊല്ലം അരക്കോടിയുടെ ലാഭത്തിലേക്ക് കോര്‍പറേഷന്‍ എത്തിയതായും അവകാശവാദമുണ്ട്. കുറഞ്ഞ കിലോമീറ്റര്‍ സര്‍വീസ് നടത്തി കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നാണ് അധികൃതരുടെ അവകാശവാദം. 150 പുതിയ ബസുകള്‍ കൂടി സര്‍വീസ് ആരംഭിച്ചതോടെ പ്രതിദിന വരുമാനത്തില്‍ 50 ലക്ഷം രൂപയുടെ വര്‍ദ്ധനവ് വരുമെന്നായിരുന്നു പ്രതീക്ഷ.

Recent Posts