Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ലൈംഗികാതിക്രമ കേസിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രഞ്ജിത്ത് ഹർജി നൽകി. വിഷയത്തിൽ കോടതി പോലീസിനോട് മറുപടി തേടിയിട്ടുണ്ട്.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്ത് ഹർജി നൽകിയത്. യുവ നടിയുടെ പരാതിയെ തുട‌ർന്ന് കഴിഞ്ഞ മാസമാണ് രഞ്ജിത്തിനെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സിനിമാ സെറ്റിലെ കാരവാനില്‍ വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. തുട‌ർന്ന് ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകൾ ചുമത്തി രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു.

14 ദിവസം റിമാൻഡ് ചെയ്ത രഞ്ജിത്തിന് പിന്നീട് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെ ആയിരുന്നു ജാമ്യം. എറണാകുളം ജില്ല വിട്ടു പോകരുത്, 3 മാസം വരെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, കൃത്യം നടന്ന സ്ഥലത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെ ആയിരുന്നു ഉപാധികൾ.

Recent Posts