ദക്ഷിണാഫ്രിക്കയിലെ കൊമാറ്റി നദിയിൽ കാണാതായ പ്രമുഖ ഹോട്ടൽ ഉടമയെയും വ്യവസായ പ്രമുഖനെയുമായ ഗബ്രിയേൽ ബാറ്റിസ്റ്റയെ (59) കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ദിവസങ്ങളായുള്ള തിരച്ചിലിനൊടുവിൽ, നദിയിലെ കൂറ്റൻ മുതലയുടെ വയറ്റിൽ നിന്ന് ബാറ്റിസ്റ്റയുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെടുത്തു. അസാധാരണമായ വലുപ്പമുള്ള, ഏകദേശം 15 അടി നീളമുള്ള മുതലയെ വെടിവച്ചുകൊന്ന് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
രണ്ട് അറ്റ കൈകൾ, വാരിയെല്ലിന്റെ ഭാഗങ്ങൾ, മറ്റ് മാംസഭാഗങ്ങൾ എന്നിവ മുതലയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു. ഇതിലൊരു കയ്യിലുണ്ടായിരുന്ന മോതിരം ഗബ്രിയേൽ ബാറ്റിസ്റ്റയുടേതാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ശാസ്ത്രീയമായ സ്ഥിരീകരണത്തിനായി ഫോറൻസിക് പരിശോധനകൾ നടന്നുവരികയാണ്.
ഈ കേസിൽ കൂടുതൽ ദുരൂഹതയുണർത്തുന്ന മറ്റൊരു കണ്ടെത്തലും പരിശോധനയിലുണ്ടായി. ബാറ്റിസ്റ്റയുടേതല്ലാത്ത ആറ് ജോഡി ചെരുപ്പുകളും ഈ മുതലയുടെ വയറ്റിൽ നിന്ന് ലഭിച്ചു. ഇത് ഈ മുതല മുൻപും നിരവധി മനുഷ്യരെ ഇരയാക്കിയിട്ടുണ്ടാകാം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മേഖലയിലുണ്ടായ ശക്തമായ പ്രളയത്തിനിടെയാണ് ഗബ്രിയേൽ ബാറ്റിസ്റ്റയെ കാണാതായത്. കൊമാറ്റി നദിയിലെ കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലിൽ അദ്ദേഹം ഒലിച്ചുപോകുകയായിരുന്നു. മുതലകളുടെ വിഹാരകേന്ദ്രമായ ഈ നദിയിൽ അദ്ദേഹം വീണതോടെ തന്നെ അധികൃതർക്കും ബന്ധുക്കൾക്കും വലിയ ആശങ്കയുണ്ടായിരുന്നു.പൊലീസും സെർച്ച് ആൻഡ് റെസ്ക്യൂ ടീമും ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു.
തിരച്ചിലിനിടയിലാണ് നദീതീരത്ത് അസാധാരണമാംവിധം വീർത്ത വയറുമായി അനങ്ങാതെ കിടക്കുന്ന ഒരു കൂറ്റൻ മുതലയെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും തൊട്ടടുത്ത് വന്നിട്ടും യാതൊരു പ്രതികരണവുമില്ലാതെ കിടന്ന ഈ മുതല എന്തോ വലിയ ഇരയെ വിഴുങ്ങിയിട്ടുണ്ടാകാം എന്ന് അധികൃതർ സംശയിച്ചു. സാധാരണഗതിയിൽ ഇത്രയും വലിയ ആരവങ്ങൾക്കിടയിൽ മുതലകൾ വെള്ളത്തിലേക്ക് നീങ്ങേണ്ടതായിരുന്നു. തുടർന്ന് നിയമപരമായ അനുമതികൾ വാങ്ങിയ ശേഷം, അധികൃതർ മുതലയെ വെടിവെച്ചുകൊല്ലാൻ തീരുമാനിച്ചു. ഇതിനുശേഷമാണ് സാഹസികമായ എയർലിഫ്റ്റിങ് ഓപ്പറേഷൻ നടന്നത്
കൊല്ലപ്പെട്ട മുതലയെ കരയ്‌ക്കെത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഏകദേശം 450 കിലോഗ്രാമിലധികം തൂക്കമുള്ള ഈ ഭീകരജീവിയെ ഉയർത്താൻ ഹെലികോപ്റ്ററിന്റെ സഹായം തേടി. ക്യാപ്റ്റൻ ജോഹാൻ പോട്ട്‌ഗീറ്റർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹെലികോപ്റ്ററിൽ നിന്ന് കയറിൽ തൂങ്ങി താഴേക്ക് ഇറങ്ങി മുതലയെ കയറിൽ ബന്ധിപ്പിക്കുകയായിരുന്നു. അത്യന്തം അപകടകരമായ ഈ നീക്കത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്ത് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി.














