ലോകത്തിന്റെ മേൽക്കൂരയെന്നും ഏഷ്യയുടെ നട്ടെല്ലെന്നും വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയൻ നിരകൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിലെ മഞ്ഞുപാളികൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ഐസിഐഎംഒഡി) പുറത്തുവിട്ട ‘എച്ച്കെഎച്ച് സ്‌നോ അപ്‌ഡേറ്റ് 2026’ പ്രകാരം 2025 നവംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ഹിമാലയൻ മേഖലയിലെ മഞ്ഞിന്റെ സാന്നിധ്യം സാധാരണയേക്കാൾ 27.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഞ്ഞു വീണതിനുശേഷം അത് എത്രകാലം ഭൂമിയിൽ അവശേഷിക്കുന്നു എന്നതിനെയാണ് ‘സ്‌നോ പെർസിസ്റ്റൻസ്’ എന്ന് വിളിക്കുന്നത്
അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെ വ്യാപിച്ചുകിടക്കുന്ന ഈ പർവതനിരകളിലെ മഞ്ഞുരുകൽ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ 200 കോടിയോളം വരുന്ന ജനങ്ങളുടെ കുടിവെള്ളവും കൃഷിയും അപകടത്തിലാക്കുമെന്ന മുന്നറിയിപ്പാണ് രാജ്യാന്തര ഗവേഷണ ഏജൻസികൾ നൽകുന്നത്. മഞ്ഞുവീഴ്ച കുറയുന്നത് വെറുമൊരു കാലാവസ്ഥാ വ്യതിയാനമല്ല, മറിച്ച് ഏഷ്യയുടെ ജലസുരക്ഷയുടെ തകർച്ചയാണ്. ഹിമാലയത്തിൽ നിന്നൊഴുകുന്ന നദികളെ ആശ്രയിച്ചു കഴിയുന്ന ജനതയ്‌ക്ക് വരാനിരിക്കുന്നത് കൊടും വരൾച്ചയുടെ നാളുകളായിരിക്കും.’ – കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാബൂൾ മുതൽ കൊൽക്കത്ത വരെ വ്യാപിച്ചുകിടക്കുന്ന കൃഷി, ജലവൈദ്യുത പദ്ധതികൾ, കുടിവെള്ള വിതരണം എന്നിവ ഈ മഞ്ഞുരുകലിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ഹിമാലയൻ നദികളിലെ ജലവൈദ്യുത പദ്ധതികൾ തടസ്സപ്പെടുന്നത് ദശലക്ഷക്കണക്കിന് വീടുകളെ ഇരുട്ടിലാക്കിയേക്കാം. ഉപരിതല ജലം കുറയുന്നതോടെ ഭൂഗർഭജലത്തിന്റെ അമിതമായ ഉപയോഗം വർധിക്കും. ഇത് ഭാവിയിൽ കുടിവെള്ള സ്രോതസ്സുകൾ പൂർണമായും വറ്റാൻ ഇടയാക്കും.













