Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വഖഫ് ഭീകരതക്കെതിരെ പോരാടുന്ന മുനമ്പം ജനത പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിക്കുന്നു. മുനമ്പത്തെ വഖഫ് പ്രശ്‌നം പത്ത് മിനിട്ടുകൊണ്ട് തീര്‍ക്കാമെന്നാണ് അന്ന് സമരം നടന്നിരുന്ന മുനമ്പം പള്ളിയിലെത്തി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്.

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ആരേയും ഇവിടെ നിന്ന് ഇറക്കിവിടില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച സാഹചര്യത്തില്‍ പത്ത് മിനിട്ടുകൊണ്ട് സതീശന്‍ പ്രശ്‌നം തീര്‍ക്കുമോയെന്നാണ് അവര്‍ ചോദിക്കുന്നത്. പ്രശ്‌നം പത്ത് മിനിട്ടുകൊണ്ട് തീര്‍ക്കാമായിരുന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ആക്ഷേപം ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ പ്രശ്‌നപരിഹാരത്തിന് അവസരം ലഭിച്ചിരിക്കുകയാണ്. പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മുനമ്പത്തുള്ളവര്‍ പറയുന്നത്. എന്തായാലും വി.ഡി. സതീശന്‍ ഇക്കാര്യത്തിലെടുക്കുന്ന നിലപാടെന്താണെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വഖഫ് ഭീകരതക്കെതിരെ രണ്ടുവര്‍ഷത്തോളമായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ് ഇവിടെയെത്തി രക്ഷക വേഷം കെട്ടുകയായിരുന്നു. ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെടുമെന്ന് കണ്ടാണ് ഇവര്‍ മുനമ്പത്തേക്ക് കുതിച്ചെത്തിയത്. പ്രശ്‌ന പരിഹാരത്തിനായി ചെറുവിരല്‍ പോലും അനക്കാതെ വഖഫ് അനുകൂല നിലപാടാണ് ഇരുമുന്നണികളും സ്വീകരിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ മുനമ്പം ജനത സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മുനമ്പം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതും ഈ പ്രഖ്യാപനമാണ്.

Recent Posts