പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും നിലവിലെ രാഷ്‌ട്രീയ സമവാക്യങ്ങളും വീണ്ടും ചര്‍ച്ചയാവുമ്പോള്‍ പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി. ഒരു മന്ത്രിയും ഒരു എംഎല്‍എയും തോല്‍ക്കുകയും ഒരു മന്ത്രിയുടെ മണ്ഡലം നഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല, സിപിഎമ്മിന്റെ ഉരുക്കുകോട്ടകളെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ പോലും വ്യാപകമായി വോട്ടുകുറഞ്ഞു എന്നതാണ്. 2021ല്‍ 10 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും രണ്ടെണ്ണത്തില്‍ യുഡിഎഫുമാണ് വിജയിച്ചത്. എന്നാലിത്തവണ എല്‍ഡിഎഫ് ഏഴിലേക്ക് ചുരുങ്ങി. രണ്ട് തവണ എംപിയായ നിലവിലെ തൃത്താല എംഎല്‍എ എം.ബി. രാജേഷിന്റെ തോല്‍വി പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ്. പാര്‍ട്ടിക്കകത്ത് വര്‍ഷങ്ങളായി തുടരുന്ന പ്രശ്നങ്ങള്‍ പറഞ്ഞൊതുക്കാന്‍ കഴിയാത്തത് തിരിച്ചടിയായെന്ന് വേണം പറയാന്‍.
മണ്ഡലം രൂപീകൃതമായപ്പോള്‍ തുടങ്ങി കോങ്ങാട് ഇടതിനൊപ്പമായിരുന്നു. എന്നാലിത്തവണ തോല്‍വിയുടെ രുചിയേറ്റുവാങ്ങേണ്ടിവന്നു. വിജയം ഉറപ്പിച്ച മണ്ഡലം കൈവിട്ടത് പാ
ര്‍ട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. നിലിവിലെ എംഎല്‍എ കെ. ശാന്തകുമാരി രണ്ടാമതും ജനവിധി തേടിയപ്പോള്‍ തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. മാത്രമല്ല, വന്‍തോതില്‍ വോട്ട് കുറയുകയും ചെയ്തത് സിപിഎമ്മിന് അടിയായി.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് അവകാശപ്പെടുന്ന മലമ്പുഴ മണ്ഡലം നിലനിര്‍ത്തിയെങ്കിലും വന്‍ തോതില്‍ വോട്ട് കുറഞ്ഞു. എ. പ്രഭാകരന്‍ എംഎല്‍എ രണ്ടാമതും വിജയിച്ചെങ്കിലും 2021ല്‍ നേടിയ 75,934 വോട്ട് ഇക്കുറി 68,629 ആയി കുറഞ്ഞു. അതായത് 25,734 ല്‍ നിന്ന് 19,721 ആയി ഭൂരിപക്ഷം കുറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് 48,908 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ. സുരേഷിന് 42,262 വോട്ടും ലഭിച്ചു.
രാഷ്‌ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട് മണ്ഡലത്തിലാണെങ്കില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വോട്ട് മറിഞ്ഞു എന്നുവേണം പറയാന്‍. 2021ല്‍ 36,433 വോട്ടും, 2024ലെ ഉപതെരഞ്ഞെടുപ്പില്‍ 37,293 വോട്ടും ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ ലഭിച്ചതാകട്ടെ 33,931 വോട്ട് മാത്രമാണ്. പാലക്കാട്ട് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ വിജയിക്കുമെന്നുറപ്പായപ്പോള്‍ ഇന്‍ഡി സഖ്യം കൈകോര്‍ക്കുകയാണുണ്ടായത്. എല്‍ഡിഎഫിന്റെ അയ്യായിരത്തോളം വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിച്ചതെന്ന് ഇതിലൂടെ വ്യക്തമാണ്.
അതേസമയം മറ്റൊരു ട്വിസ്റ്റ് ഉണ്ടായത് ചിറ്റൂര്‍ മണ്ഡലത്തിലാണ്. മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇത്തവണ മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയും പകരം തന്റെ പിന്‍ഗാമിയായ അഡ്വ. വി. മുരുകദാസിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. മുന്‍ എംഎല്‍എ കെ. അച്യുതന്റെ മകനും ചിറ്റൂര്‍- തത്തമംഗലം നഗരസഭ ചെയര്‍മാനുമായ സുമേഷ് അച്യുതനായിരുന്നു എതിര്‍സ്ഥാനത്ത്. ഇതുകൂടാതെ മുരുകദാസ് എന്ന പേരില്‍ അപരനും മത്സരരംഗത്തുണ്ടായിരുന്നു. വി. മുരുകദാസിന്റെ ചിഹ്നം മോതിരവും അപരന്റേത് നെക്ലസുമായിരുന്നു. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഇതിലൂടെ സുമേഷ് അച്യുതന്‍ അട്ടിമറി വിജയം നേടി എന്നുവേണം പറയാന്‍. സുമേഷിന് 65,325 വോട്ടും, വി. മുരുകദാസിന് 58815 വോട്ടുമാണ് ലഭിച്ചത്. വെറും 510 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുമേഷ് ജയിച്ചപ്പോള്‍ അപര സ്ഥാനാര്‍ത്ഥി മുരുകദാസിന് ലഭിച്ചത് 6984 വോട്ടായിരുന്നു.
നെന്മാറയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ 80,145 വോട്ടുകള്‍ ഇക്കുറി നേടാന്‍ കഴിഞ്ഞില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പ്രശ്നങ്ങള്‍ യുഡിഎഫിന്റെ വോട്ട് വര്‍ദ്ധിക്കാന്‍ ഇടയാക്കി. ഇക്കുറി ഇടതുമുന്നണിക്ക് 66,521 വോട്ട് നേടാനെ കഴിഞ്ഞുള്ളൂ. ആലത്തൂരിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. 2021ല്‍ 74,653 വോട്ട് നേടിയപ്പോള്‍ ഇക്കുറി 61,564 ആയി ചുരുങ്ങി. പാര്‍ട്ടിയുടെ മറ്റൊരു ശക്തികേന്ദ്രമായ തരൂരും വോട്ട് കുറഞ്ഞു. ഇത്തവണ 60,557 വോട്ടാണ് ലഭിച്ചത്. 2021ല്‍ 67,744 ആയിരുന്നു.
ഓരോ മണ്ഡലത്തിലും എല്‍ഡിഎഫിന് വന്‍തോതില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. സിപിഎം വിമതപക്ഷത്തിന്റെ ഇടപെടലും ഭരണവിരുദ്ധ വികാരവും സിപിഎമ്മിന് തിരിച്ചടിയായി. വീഴ്ചകള്‍ പഠിച്ച് തിരുത്തലുകള്‍ വരുത്തുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്റെ പ്രതികരണം. വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നുമാണ് ഇന്നലെ പ്രതികരിച്ചത്.
















