Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശം തേടി ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. നിങ്ങളാരാണ്? നിങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള താത്പര്യമെന്താണ്? ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ബി.വി. നാഗരത്‌ന ചോദിച്ചു. ഞങ്ങള്‍ വിശ്വാസികളാണെന്ന് സംഘടനയ്‌ക്കായി ഹാജരായ അഭിഭാഷക പറഞ്ഞപ്പോള്‍ നിങ്ങള്‍ രാജ്യത്തെ പ്രധാന പൂജാരിയാണോയെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നിങ്ങള്‍ക്കെന്താണ് പ്രശ്‌നം? നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്ക്, ജസ്റ്റിസ് ബി.വി. നാഗരത്‌ന പറഞ്ഞു.

യുവതികളുടെ പ്രവേശനം അയ്യപ്പനിഷ്ടമല്ലെന്ന് തന്ത്രി മുമ്പു പറഞ്ഞിരുന്നതിനെ സംഘടനയുടെ അഭിഭാഷക ചോദ്യം ചെയ്തു. ഇതല്ല വിശ്വാസം, ഇതായിരിക്കില്ല വിശ്വാസം, അഭിഭാഷക പറഞ്ഞു. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഇക്കാര്യത്തില്‍ അഭിഭാഷക സംഘടനയ്‌ക്ക് എന്താണു താത്പര്യം? അഭിഭാഷക സംഘടനയ്‌ക്ക് എന്താ മത വിശ്വാസമുണ്ടോ?, കോടതി ആരാഞ്ഞു.

ഞാന്‍ യുവതിയാണ്, ഹിന്ദുവാണ്, എന്റെ സ്ത്രീത്വ
െത്തയാണ് ആക്രമിച്ചത്, നിങ്ങള്‍ യുവതികളുടെ പ്രവേശം ഇഷ്ടമല്ലെന്ന വാക്കുകള്‍ അയ്യപ്പന്റെ വായിലേക്ക് തിരുകുകയാണെന്നായിരുന്നു അഭിഭാഷക സംഘടനയുടെ മറുപടി.

യുവ അഭിഭാഷക സംഘടനയ്‌ക്കു വേറൊരു പരിപാടിയുമില്ലേ?, കോടതി അപ്പോള്‍ ചോദിച്ചു. അഭിഭാഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുകൂടെ? നിങ്ങളുടേത് രജിസ്‌ട്രേഷനുള്ള സംഘടനയാണോ? ഹര്‍ജിയില്‍ പ്രസിഡന്റ് ഒപ്പിട്ടിട്ടുണ്ടോ? ഹര്‍ജി നല്‍കാന്‍ പ്രമേയം പാസാക്കിയിട്ടുണ്ടോ?, ജസ്റ്റിസ് അരവിന്ദ കുമാറും ജസ്റ്റിസ് നാഗരത്‌നയും ചോദിച്ചു. പ്രസിഡന്റിന്റെ പേരെന്താ?, ജസ്റ്റിസ് അരവിന്ദകുമാര്‍ ആരാഞ്ഞു. നൗഷാദ് അലിയാണെന്ന് അഭിഭാഷക പ്രതികരിച്ചു. അദ്ദേഹം ഒരു വിശ്വാസിയാണോ? ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. പ്രമേയം പാസാക്കിയോ? അദ്ദേഹം അതില്‍ ഒപ്പിട്ടിട്ടുണ്ടോ? ജഡ്ജി ആവര്‍ത്തിച്ചു. അദ്ദേഹത്തിനു ഭീഷണിയുണ്ടായിരുന്നെന്നായിരുന്നു അഭിഭാഷകയുടെ മറുപടി. രജിസ്റ്റര്‍ ചെയ്ത സംഘടനയാണെന്ന് അഭിഭാഷക പറഞ്ഞു. എന്നാല്‍ പ്രമേയം പാസാക്കിയിട്ടില്ല.
ഇത്തരം കേസുമായി അഭിഭാഷക സംഘടന സുപ്രീം കോടതിയില്‍ വന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ജസ്റ്റിസ് സുന്ദരേഷ് പറഞ്ഞു. ഏഴു വിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്. അതില്‍ എന്താണു പറയാനുള്ളത്. അവയില്‍ ഒന്നില്‍ നിലപാടു പറയൂ. നിയമ പ്രശ്‌നങ്ങളിലേക്കു കടക്കൂ, ജസ്റ്റിസ് സുന്ദരേഷ് തുടര്‍ന്നു.

വിശ്വാസമില്ലാത്തവര്‍ക്കും ആചാരങ്ങള്‍ പാലിച്ച് ക്ഷേത്രങ്ങളില്‍ കടക്കാം, വ്യക്തിയുെട മത സ്വാതന്ത്ര്യം അതതു മതങ്ങളില്‍ മാത്രം ഒതുങ്ങണമെന്ന് ഭരണഘടന പറയുന്നില്ല തുടങ്ങിയ തരത്തിലുള്ള വാദങ്ങളിലേക്ക് അഭിഭാഷക കടന്നപ്പോള്‍ കോടതി ഇടപെട്ടു. ഇതു ഗുരുതരമാണ്. വിശ്വാസികള്‍ എല്ലാക്കാര്യങ്ങളും പാലിച്ച് ക്ഷേത്രത്തില്‍ പോകുമ്പോള്‍, നിയമങ്ങളെല്ലാം ലംഘിക്കണമെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നത് അനുവദിക്കാനാകില്ല, ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

ഞങ്ങള്‍ അന്ധവിശ്വാസികളല്ല. മൂര്‍ത്തിയില്‍ വിശ്വാസമില്ലാത്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്. നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസിയേയല്ല, ജസ്റ്റിസ് തുടര്‍ന്നു.

Recent Posts