ന്യൂദല്‍ഹി: ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായുള്ള ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ഉജ്വല ജയം. മഹാരാഷ്‌ട്രയിലെ ബാരാമതി അടക്കം ഏഴിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്തിലെ ഉംറേത്ത്, മഹാരാഷ്‌ട്രയിലെ രാഹുരി, നാഗാലൻഡിലെ കോരിദാംഗ്, ത്രിപുരയിലെ ധർമ്മനഗർ എന്നീ സീറ്റുകളാണ് ബി.ജെ.പി നിലനിറുത്തിയത്. കർണാടകയിലെ ബാഗല്‍കോട്ട്, ദാവണ്‍ഗരെ സൗത്ത് മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് നിലനിറുത്തി.
ബാരാമതിയില്‍ സുനേത്ര പവാറിന് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂരിപക്ഷം
മഹാരാഷ്‌ട്രയിലെ ബാരാമതിയില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി ദേശീയ അദ്ധ്യക്ഷയുമായ സുനേത്ര പവാര്‍ 2.18 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത് റെക്കാഡ് വിജയം കൂടിയാണ്. ഇന്ത്യയിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇത്രയും വലിയ ഭൂരിപക്ഷം ആര്‍ക്കും കിട്ടിയിട്ടില്ല. അജിത് പവാർ വിമാനാപകടത്തില്‍ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൻ.ഡി.എ അഭ്യർത്ഥന പ്രകാരം കോണ്‍ഗ്രസ് ബാരാമതിയില്‍ സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നില്ല.
തൊട്ടടുത്ത എതിർസ്ഥാനാർത്ഥി ന്യൂ രാഷ്‌ട്രീയ സമാജ് പാർട്ടിയിലെ ആർ.വൈ. ഘുട്ടുകഡെയ്‌ക്ക് 953 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അവിടെ മത്സരിച്ച മറ്റ് എല്ലാ സ്ഥാനാർത്ഥികള്‍ക്കും കെട്ടിവച്ച കാശ് നഷ്‌ടപ്പെട്ടു.
ഇന്ത്യയിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആദ്യമായാണ് ഇത്രയും വലിയ മാർജിനില്‍ ഒരു സ്ഥാനാർത്ഥി ജയിക്കുന്നത്.
















