ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 47 മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തി. ഇതിൽ 30 പേർ വിജയിച്ചു. ഇതോടെ മുസ്ലീം സ്ഥാനാർത്ഥികൾ മമതയുടെ മാനം രക്ഷിച്ചു എന്നാണു മുസ്ലിം സംഘടനകളുടെ അവകാശ വാദം. പശ്ചിമ ബംഗാളിലെ 294 സീറ്റുകളിൽ ആകെ 42 മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചു. 2021 ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 44 മുസ്ലീം എംഎൽഎമാർ ആയിരുന്നു വിജയിച്ചത്.
അതേസമയം, മമതയുടെ ജനദ്രോഹ ഭരണത്തിൽ ബംഗാൾ ജനത പൊറുതി മുട്ടിയിരുന്നു. അമിത മുസ്ലിം പ്രീണനവും കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയവുമായിരുന്നു മമത ചെയ്തു കൊണ്ടിരുന്നത്.1911-ൽ 34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച അതേ ആവേശത്തോടെ ബംഗാൾ ജനത ഇത്തവണ ഭരണമാറ്റത്തിനായി വോട്ട് ചെയ്തു.
മമതയുടെ പരാജയ കാരണങ്ങൾ:
- നീണ്ട 15 വർഷത്തെ ഒരേ മുഖങ്ങളും ഒരേ പരാതികളും ജനങ്ങളിൽ മടുപ്പുണ്ടാക്കി. മാറ്റത്തിനായുള്ള ബംഗാളിന്റെ ആഗ്രഹം ഭരണവിരുദ്ധ തരംഗമായി മാറി.കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവം മമതയുടെ രാഷ്‌ട്രീയ അടിത്തറയെ ഉലച്ചു. “സ്ത്രീ സുരക്ഷ” എന്ന മമതയുടെ പ്രധാന വാഗ്ദാനം ഇവിടെ ചോദ്യം ചെയ്യപ്പെട്ടു. ഇരയുടെ അമ്മ രത്ന ദേബ്നാഥ് പാനിഹട്ടിയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ലീഡ് നേടുകയും ചെയ്തത് ഈ രോഷത്തിന്റെ പ്രതിഫലനമാണ്.
- കൂടാതെ, ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ബാധിച്ച അധ്യാപക നിയമന അഴിമതി ബംഗാളിലെ മധ്യവർഗ കുടുംബങ്ങളിൽ വലിയ പ്രതിഷേധമുണ്ടാക്കി. മെറിറ്റ് മറികടന്ന് തൃണമൂൽ നേതാക്കൾ ജോലി വിറ്റുവെന്ന ആരോപണം യുവാക്കളെ പാർട്ടിക്കെതിരെ തിരിച്ചു.
- ഷെയ്ഖ് ഷാജഹാനും കൂട്ടാളികളും നടത്തിയ ഭൂമി കൈയേറ്റവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും തൃണമൂലിന് വലിയ തിരിച്ചടിയായി. മാസങ്ങളോളം ഷാജഹാനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചുവെന്ന തോന്നൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ കുറയാൻ കാരണമായി.
- മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയിലേക്ക് പാർട്ടിയുടെ അധികാരം കേന്ദ്രീകരിച്ചത് തൃണമൂലിലെ മുതിർന്ന നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടാക്കി. തൃണമൂൽ ഒരു കുടുംബ സ്വത്തായി മാറുന്നു എന്ന ബിജെപി പ്രചാരണം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തി.
- മമതയുടെ വിജയങ്ങളിൽ നിർണ്ണായകമായിരുന്ന മുസ്ലിം വോട്ടുകളിൽ ഇത്തവണ വിള്ളലുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക പരിശോധനയിൽ 90 ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതും ഇതിൽ 65 ശതമാനവും മുസ്ലിം വോട്ടർമാരായതും തൃണമൂലിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
- മുൻ തിരഞ്ഞെടുപ്പുകളിൽ തൃണമൂൽ നടത്തിയിരുന്ന ബൂത്ത് പിടുത്തം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായി തടഞ്ഞു. 3.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതും ഫ്ലാറ്റുകൾക്കുള്ളിൽ പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയതും മധ്യവർഗ വോട്ടർമാർക്ക് ഭയമില്ലാതെ വോട്ട് ചെയ്യാൻ അവസരമൊരുക്കി.
- അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിന് കീഴിലുള്ള ഫൽത്തയിൽ നടന്ന ക്രമക്കേടുകൾ തൃണമൂലിനെ കൂടുതൽ പ്രതിരോധത്തിലാക്കി. പ്രതിപക്ഷ സ്ഥാനാർത്ഥികളുടെ ബട്ടണുകളിൽ ടേപ്പ് ഒട്ടിച്ച സംഭവം കമ്മീഷൻ ഗൗരവമായി കാണുകയും അവിടെ റീപോളിംഗ് പ്രഖ്യാപിക്കുകയും ചെയ്തു.
- ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളായ മതുവ വിഭാഗം ഇത്തവണ ബിജെപിക്കൊപ്പം നിന്നു. സിഎഎ വഴി പൗരത്വം ഉറപ്പാക്കുമെന്ന ബിജെപിയുടെ വാഗ്ദാനം മമതയുടെ ക്ഷേമപദ്ധതികളെക്കാൾ ഈ വിഭാഗത്തെ സ്വാധീനിച്ചു.
- കൊൽക്കത്തയിലെയും മറ്റ് നഗരങ്ങളിലെയും വിദ്യാസമ്പന്നരായ മധ്യവർഗം ഇത്തവണ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്തി. ആർജി കർ സംഭവത്തിലും അഴിമതിയിലും പ്രതിഷേധിച്ച ഈ വിഭാഗം മമതയ്‌ക്കെതിരെ ശക്തമായി വിധി എഴുതി.
















