പത്തനംതിട്ട: വൈദ്യുതി സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്കുനേരെ ഇടത് സര്‍ക്കാര്‍ മുഖം തിരിച്ചതാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിദഗ്ധര്‍. 3000 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമായിരുന്ന പുതിയ ജല, സൗരോര്‍ജ പദ്ധതികളാണ് 10 വര്‍ഷത്തിനുള്ളില്‍ കെഎസ്ഇബി സര്‍ക്കാരിന് സമര്‍പ്പിച്ചത്. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതിയാണ് ഇതില്‍ പ്രധാനം. നിലവിലുള്ള ജലസംഭരണിയിലെ ജലം ഉപയോഗിച്ചു തന്നെ നടപ്പാക്കാന്‍ കഴിയുമായിരുന്ന പദ്ധതി വേണ്ടെന്ന് വച്ചതില്‍ ദുരൂഹതയേറെ. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ലച്മി ജലവൈദ്യുത പദ്ധതിയും പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. 240 മെഗാവാട്ട് ആയിരുന്നു സ്ഥാപിത ശേഷി കണക്കാക്കിയിരുന്നത്. ഇതുള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിയാക്കിയിരുന്നെങ്കില്‍ വൈദ്യുതി ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തമായേനേ. എന്നാല്‍ ഒരു പദ്ധതിപോലും തുടങ്ങാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചില്ല.
പെരിയാര്‍ നദീതടത്തിലെ മുതിരപ്പുഴയാറിന്റെ പോഷകനദിയായ ലച്മി പുഴയില്‍ 80 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് ഗ്രാവിറ്റി ഡാം നിര്‍മിക്കാന്‍ ഏകദേശം 1630 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. പക്ഷേ പദ്ധതി തുടങ്ങിയില്ല. പത്തനംതിട്ടയിലെ ശബരിഗിരി പദ്ധതി 450 മെഗാവാട്ടോടെ വിപുലീകരിക്കുകയായിരുന്നു മറ്റൊന്ന്. അട്ടലെ (6 മെഗാവാട്ട്), ആലംപാറത്തോട് (3 മെഗാവാട്ട്), ഇരുട്ടുകാനം (3 മെഗാവാട്ട്), കുറുമ്പെട്ടി (3.5 മെഗാവാട്ട്), ലോവര്‍ വട്ടപ്പാറ (7.0 മെഗാവാട്ട്), മുക്കുട്ടുതോട് (3.0 മെഗാവാട്ട്), പാല്‍ച്ചുരം (3.5 മെഗാവാട്ട്), തുവ്വാര്‍ (4.0 മെഗാവാട്ട്), അപ്പര്‍ പോരിങ്ങല്‍ (7.0 മെഗാവാട്ട്) എന്നിങ്ങനെ നിരവധി പരിസ്ഥിതി സൗഹൃദ ചെറുകിട പദ്ധതികളും ഫയലില്‍ ഉറങ്ങുന്നു.
അണക്കെട്ടുകളുടെ ജലസംഭരണികള്‍ക്ക് മുകളിലായി സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വിപുലമായ വൈദ്യുതി ഉത്പാദനത്തിന് നിര്‍ദേശം വന്നെങ്കിലും സര്‍ക്കാര്‍ താത്പര്യം കാട്ടിയില്ല.
ജലസംഭരണികള്‍ക്ക് മുകളിലെ സൗരോര്‍ജ പാനലുകളില്‍ തടസമില്ലാതെ സൂര്യപ്രകാശം ലഭ്യമാകും. ജലാശയത്തിന്റെ തണുപ്പ് സൂര്യതാപം സ്വീകരിക്കാന്‍ കൂടുതല്‍ സൗകര്യമേകും. പുരപ്പുറ സോളാര്‍ പദ്ധതികളും ഫ്‌ളോട്ടിങ് സോളാര്‍ പവര്‍ പ്ലാന്റുകളും ലക്ഷ്യമിട്ടിരുന്നു. 800 മെഗാവാട്ടിന് മേല്‍ പുറപ്പുര സൗരോര്‍ജ വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ടെങ്കിലും ഈ വൈദ്യുതി ഉള്‍ക്കൊള്ളാനുള്ള ശേഷി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് ഇല്ലെന്നത് പ്രശ്നമാണ്.
















