ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ഏകപക്ഷീയമായ കടന്നുകയറ്റത്തിന് തടയിടാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി പ്രതിഷേധം നടത്തുന്നത് സദുദ്ദേശത്തോടെയല്ല. ഇന്ത്യയുടെ പുരോഗതിയും ഇന്ത്യൻ പ്രതിരോധ രംഗത്തെ വലിയ ചുവടുവെപ്പാണ്. ഇന്ത്യയുടെ ഹോർമുസ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ പദ്ധതിയെ എതിർക്കുന്നത് വെറും രാഷ്‌ട്രീയ നേട്ടത്തിനായാണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.ചൈനയെ വിറപ്പിക്കുന്ന രീതിയില്‍ പ്രതിരോധ-നയതന്ത്ര പ്രാധാന്യമുള്ള ഈ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് അനിവാര്യമാണെന്നതാണ് യാഥാർഥ്യം.
രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി-പരിസ്ഥിതി ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ്, ചൈനീസ് ഭീഷണിയെ ചെറുക്കാന്‍ ഇത്തരമൊരു ‘സ്ട്രാറ്റജിക് ഹബ്ബ്’ അത്യാവശ്യമാണെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിശദീകരിക്കുന്നു.മലacca കടലിടുക്കിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രേറ്റ് നിക്കോബാറില്‍ ഒരു വന്‍കിട തുറമുഖം വരുന്നതോടെ ചൈനയുടെ ചരക്കുനീക്കത്തിന് മേല്‍ ഇന്ത്യയ്‌ക്ക് കൃത്യമായ നിരീക്ഷണം നടത്താനാകും. ലോകത്തെ ചരക്കുനീക്കത്തിന്റെ പകുതിയിലധികവും കടന്നുപോകുന്ന ഈ പാതയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിക്കുന്നത് ചൈനയുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക് കനത്ത പ്രഹരമാകും.
1ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിദേശശക്തികളുടെ സാന്നിധ്യത്തെ ചെറുക്കാനും ലോകത്തെ ഏറ്റവും തിരക്കേറിയ മാരിടൈം പാതകളുടെ സുരക്ഷ ഉറപ്പാക്കാനും ഈ പദ്ധതി വഴി സാധിക്കും. അന്തമാന്‍ തീരത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രപരമായ നേട്ടം ഉപയോഗപ്പെടുത്തി ഒരു അന്താരാഷ്‌ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ വികസിപ്പിക്കുന്നതിലൂടെ ഇന്ത്യയെ സുപ്രധാന സാമ്പത്തിക-നയതന്ത്ര കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കായി ദ്വീപസമൂഹത്തിന്റെ കേവലം രണ്ടു ശതമാനം പ്രദേശം മാത്രമാണ് ഉപയോഗിക്കുന്നത്. വകമാറ്റുന്ന വനഭൂമിക്ക് പകരമായി ഹരിയാനയിലും മധ്യപ്രദേശിലുമായി 23,000 ഹെക്ടറിലധികം ഭൂമിയില്‍ വനവല്‍ക്കരണം നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
സൈനിക താവളങ്ങളുടെ വിപുലീകരണവും വിമാനത്താവള സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ നാവികസേനയ്‌ക്കും വ്യോമസേനയ്‌ക്കും മേഖലയില്‍ കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും.ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി മാറ്റിവെച്ചിട്ടുള്ള റവന്യൂ ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിനു പകരമായി മറ്റൊരു പ്രദേശം ട്രൈബല്‍ റിസര്‍വായി പുനര്‍വിജ്ഞാപനം ചെയ്യും. ആദിവാസി പാരമ്പര്യവും സംസ്‌കാരവും സംരക്ഷിച്ചുകൊണ്ട് തന്നെ വികസനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിദേശ നാവികസേനകളുടെ സാന്നിധ്യം ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ചൈന തങ്ങളുടെ അന്തര്‍വാഹിനികളും പര്യവേക്ഷണ കപ്പലുകളും മേഖലയില്‍ വിന്യസിക്കുന്നത് പതിവാക്കിയിട്ടുണ്ട്. ഇതിനെ നേരിടാന്‍ ഗ്രേറ്റ് നിക്കോബാറില്‍ ഒരു സ്ഥിരമായ നിരീക്ഷണ കേന്ദ്രവും കരുത്തുറ്റ നാവിക താവളവും അത്യന്താപേക്ഷിതമാണ്.രാജ്യസുരക്ഷയും പ്രതിരോധവും മുന്‍നിര്‍ത്തിയുള്ള ഇത്തരം പദ്ധതികളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുന്നത് ശരിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് ആശങ്കപ്പെടുന്ന രാഹുൽ ഗാന്ധിയുൾപ്പെടെ ഉള്ളവർ എന്തുകൊണ്ടാണ് ഇത്തരം പ്രതിരോധ നീക്കങ്ങളെ എതിര്‍ക്കുന്നത് എന്ന ചോദ്യവും ബിജെപി ഉയര്‍ത്തുന്നുണ്ട്.
















