തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്തുവന്നിരുന്ന ആക്ഷേപഹാസ്യ പരിപാടിയായ ‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി. മുന്‍ഷിയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജേന്ദ്രന്‍ കെ (രാജേന്ദ്രന്‍ നാറാത്ത്) ആണ് തിരുവനന്തപുരം വിളപ്പില്‍ശാല പോലീസില്‍ പരാതി നല്‍കിയത്. പരിപാടിയുടെ നിര്‍മ്മാതാക്കളായ പ്രഹ്ലാ വിഷന്റെ ഡയറക്ടറുമാണ് അനില്‍ ബാനര്‍ജി. മാര്‍ച്ച് 14ന് മുന്‍ഷിയിലെ മറ്റൊരു അഭിനേതാവ് മാനേജ്മെന്റിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് യാതൊരു മുന്നറിയിപ്പുംകൂടാതെ നിര്‍മ്മാണം നിര്‍ത്തിവച്ച് ഷൂട്ടിങ് സ്ഥലവും ബന്ധപ്പെട്ട ഓഫിസും പൂട്ടി അനില്‍ ബാനര്‍ജി സ്ഥലം വിട്ടതെന്നും, അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.
കണ്ണൂര്‍ നാറാത്ത് സ്വദേശിയായ രാജേന്ദ്രന്‍ 20 വര്‍ഷക്കാലമായി മുന്‍ഷിയില്‍ അഭിനയിക്കുകയാണ്. സാമ്പത്തികമായ നേട്ടങ്ങളും മറ്റ് മെച്ചപ്പെട്ട ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് അനില്‍ ബാനര്‍ജി തിരുവനന്തപുരത്തേക്ക് വരാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കുടുംബത്തോടൊപ്പം ഇവിടെ എത്തി. എന്നാല്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ ഒന്നും കാര്യമായി ലഭിച്ചില്ല. എങ്കിലും മറ്റ് ജീവിതമാര്‍ഗമില്ലാത്തതിനാല്‍ 20 വര്‍ഷമായി പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു.
അനില്‍ ബാനര്‍ജിയുടെ ഇപ്പോഴുള്ള പ്രവൃത്തി മൂലം തന്റെയും കുടുംബത്തിന്റെയും ജീവിതം തന്നെ വഴിമുട്ടിയിരിക്കുന്നുവെന്നും രാജേന്ദ്രന്‍ നാറാത്ത് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു പതിറ്റാണ്ടായി തുച്ഛമായ വേതനത്തിൽ മുൻഷിയിൽ ജോലി ചെയ്യുന്ന ഹൃദ്രോഗി കൂടിയായ രാജേന്ദ്രന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കി തൊഴിൽ വകുപ്പിൽ പരാതി നൽകാൻ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. ലേബര്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് രാജേന്ദ്രന്‍.
















