കൊല്ലം: പണം മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം. പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് കണ്ണില്ലാത്ത ഈ ക്രൂരത. സാധാരണക്കാരായ കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണിത്. 500 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സ്ഥാപനത്തിലെ പാചകക്കാരനും വാർഡനും ചേർന്ന് 12 വയസുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാനായി രക്ഷിതാവ് സ്ഥാപനത്തിൽ എത്തിയപ്പോൾ, കുട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാചകക്കരന്റെ 500 രൂപ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. കുട്ടിയുടെ കാലിൽ കയറു കെട്ടി തലകീഴായി കെട്ടിത്തൂക്കാനായിരുന്നു ശ്രമം. വിവരമറിഞ്ഞ രക്ഷിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് വിവരം പു റം ലോകം അ റിഞ്ഞത്. കുട്ടിയുടെ മൊഴിയടക്കം രേഖപ്പെടുത്തി പുനലൂർ പോലീസ് വിശദ അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ പത്തനംതിട്ട സ്വദേശികളായ പാചകക്കാരനെയും വാർഡനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താൻ പൈസ എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഇവർ ക്രൂരത തുടർന്നുവെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.
















