ചണ്ഡീഗഢ്: ആറ് രാജ്യസഭാ എംപിമാരോടൊപ്പം ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് ദിവസങ്ങൾക്ക് ശേഷം സന്ദീപ് പഥക്കിനെതിരെ പഞ്ചാബിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്ത്രീകളെ ഉപദ്രവിച്ചതിനും അഴിമതി നടത്തിയതിനും പഞ്ചാബിലെ രണ്ട് ജില്ലകളിലാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. പഞ്ചാബ് പോലീസിന്റെ ഒരു സംഘവും ന്യൂദൽഹിയിലെ പഥക്കിന്റെ വസതിയിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് മുൻ എഎപി നേതാവ് വീട്ടിൽ നിന്ന് പുറത്ത് പോയിരുന്നു. ദൽഹി പോലീസിന്റെ ഒരു സംഘവും പഥക്കിന്റെ വസതിയിൽ എത്തിയിട്ടുണ്ട്.
അതേ സമയം തന്നെ എഫ്‌ഐആറുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പോലീസ് തന്നെ ബന്ധപ്പെടുക പോലും ചെയ്തിട്ടില്ലെന്നും പഥക് പറഞ്ഞു. സത്യസന്ധതയോടു കൂടി താൻ എപ്പോഴും രാജ്യത്തെ സേവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “രാജ്യം ഏതൊരു പാർട്ടിയേക്കാളും വലുതാണ് – ഞാൻ ഒരിക്കലും അതിനെ ഒറ്റിക്കൊടുക്കില്ല, മറ്റാരെയും അങ്ങനെ ചെയ്യാൻ അനുവദിക്കില്ല. എന്നെപ്പോലുള്ള ഒരാൾക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ, അത് അവർ എത്രമാത്രം ഭയപ്പെടുന്നുവെന്ന് കാണിക്കുന്നു. കൂടുതലൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല,”- അദ്ദേഹം പറഞ്ഞു.
2022 ഏപ്രിൽ മുതൽ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായ പഥക്, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയുടെ പഞ്ചാബ് വിജയത്തിന്റെ ശിൽപിയായി കണക്കാക്കപ്പെട്ടിരുന്നു. അടുത്ത വർഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടിക്ക് വലിയ തിരിച്ചടിയായി രാഘവ് ഛദ്ദ ഉൾപ്പെടെ ആറ് എഎപി എംപിമാർക്കൊപ്പം അദ്ദേഹം ബിജെപിയിൽ ചേർന്നത്.
രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ആം ആദ്മി പാർട്ടി വിടാനുള്ള തീരുമാനത്തെക്കുറിച്ച് കഴിഞ്ഞ മാസം പഥക് പറഞ്ഞിരുന്നു. വിവിധ കാരണങ്ങളാൽ ആം ആദ്മി പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടായി മാറിയെന്നും അതുകൊണ്ടാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ നിർബന്ധിതനായതെന്നും ഏപ്രിൽ 24 ന് നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
















