തമിഴ് സിനിമാ വ്യവസായം എണ്ണമറ്റ സംഗീതസംവിധായകരെ കണ്ടിട്ടുണ്ടെങ്കിലും, ഇളയരാജയ്‌ക്കായി ഒരു പ്രത്യേക ഇടം തന്നെ ഒരുക്കി വച്ചിട്ടുണ്ട്. ഗ്രാമങ്ങളുടെ നിഷ്കളങ്കത നിഴലിച്ച് നിൽക്കുന്ന ഗാനങ്ങൾ മുതൽ സങ്കീർണ്ണമായ ക്ലാസിക്കൽ ശകലങ്ങൾ വരെ ചിട്ടപ്പെടുത്തി എല്ലാ വിഭാഗങ്ങളിലുമുള്ള ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം . മൂന്ന് തലമുറകളിലായി ആരാധകരെ ആകർഷിച്ച ഒരു സംഗീതസംവിധായകനായി അദ്ദേഹം ഇന്നും വാഴുന്നു
ആയിരത്തിലധികം സിനിമകൾക്ക് ഇളയരാജ സംഗീതം നൽകിയിട്ടുണ്ട്. 1980 കളിൽ അദ്ദേഹം സംഗീതം നൽകിയ പല ഗാനങ്ങൾക്കും ശബ്ദം പകർന്ന് നൽകിയത് എസ് പി ബാലസുബ്രമണ്യവും, എസ് ജാനകിയുമാണ്. എസ്. ജാനകിയുടെ ശബ്ദം അദ്ദേഹത്തിന്റെ തനതായ ഗ്രാമീണ സംഗീത ശൈലിയുമായി വളരെ ഇണങ്ങിച്ചേരുന്നതായിരുന്നു.
ഇളയരാജയ്‌ക്കുവേണ്ടി എസ്. ജാനകി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും, ഒരിക്കൽ അദ്ദേഹം സംഗീതം നൽകിയ ഒരു ഗാനം പാടാൻ കഴിയാതെ അവർ പൊട്ടിക്കരഞ്ഞു അഭിമുഖങ്ങൾക്കിടെ എസ്. ജാനകി തന്നെ ഈ സംഭവം പലതവണ വിവരിച്ചിട്ടുണ്ട്.
1978 ൽ പുറത്തിറങ്ങിയ ‘ അച്ചാനി‘ എന്ന സിനിമയിലെ “മാതാ ഉൻ കോവിലിൽ മണി ദീപം യെട്രിനേൻ “ എന്ന ഗാനം ഇളയരാജയുടെ സഹോദരൻ ഗംഗൈ അമരൻ, വെറും മൂന്ന് മണിക്കൂറിനുള്ളിലാണ് രചിച്ചത് . വേളാങ്കണ്ണി മാതാവിനെ സ്തുതിക്കുന്ന ഗാനമായിരുന്നു അത് .
ഗാനം റെക്കോർഡുചെയ്യുന്നതിനിടെ, ജാനകി വളരെ വികാരാധീനയായി , പൊട്ടിക്കരഞ്ഞു. സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന എല്ലാവരും ജാനകിയ്‌ക്കരികിലെത്തി കാര്യം തിരക്കിയപ്പോൾ കണ്ണീരോടെ അവർ പറഞ്ഞ മറുപടി “എനിക്ക് ഈ വരികൾ പാടാൻ കഴിയില്ല; അവ എന്റെ മനസിനെ വേദനിപ്പിക്കുന്നു “ എന്നായിരുന്നു. ഒടുവിൽ ഇളയരാജ തന്നെ അവരെ ആശ്വസിപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും ആ ഗാനം റെക്കോർഡുചെയ്‌തത്.
















