ചെന്നൈ ; നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്നോടിയായി നടനും, ടിവികെ നേതാവുമായ വിജയ് നടത്തിയ തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രദർശനം വിവാദമാകുന്നു. ഏപ്രിൽ 27 ന് രാത്രിയിലാണ് വിജയ് ചെന്നൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ മധുരയിൽ എത്തിയത് . അവിടെ നിന്ന് കാറിൽ തിരുച്ചെന്തൂർ ക്ഷേത്രത്തിലേക്കും എത്തി.
അതിരാവിലെ നടന്ന വിശ്വരൂപ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ 1947-ലെ തമിഴ്‌നാട് ക്ഷേത്ര പ്രവേശന അധികാര നിയമം അനുസരിച്ച്, അഹിന്ദുക്കൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ല. 2024-ൽ മദ്രാസ് ഹൈക്കോടതി ആഗമ ക്ഷേത്രങ്ങളിലെ അഹിന്ദുക്കൾക്ക് ക്ഷേത്രത്തിന്റെ പുറം ഭാഗങ്ങൾ സന്ദർശിക്കാനും കൊടിമരം വരെ മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും വിധിച്ചു. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം ആഗമ നിയമങ്ങൾ അനുസരിച്ച് നിർമ്മിച്ച ക്ഷേത്രവുമാണ്.അതുകൊണ്ട് തന്നെ ജോസഫ് വിജയ് എന്ന താരത്തിന്റെ ദർശനത്തിനെതിരെ ഭക്തർ രംഗത്തെത്തിക്കഴിഞ്ഞു.
എന്നാൽ ദർശനത്തിനെത്തുന്നവർ വ്യത്യസ്ത മതത്തിൽ പെട്ടവരാണെങ്കിൽ പോലും, അവർ ഹിന്ദു ദൈവത്തിൽ വിശ്വസിക്കുകയും ഹിന്ദു മത തത്വങ്ങൾ പാലിക്കുകയും ചെയ്യുന്നുവെന്ന് രേഖാമൂലം പ്രഖ്യാപിച്ചാൽ, അവർക്ക് ദർശനം നടത്താൻ അനുവാദമുണ്ടാകും. വിജയ് തിരുച്ചെന്തൂർ ക്ഷേത്രത്തിൽ എത്തിയത് ഇത്തരത്തിൽ രേഖാമൂലം സമ്മതം നൽകിയതിനു ശേഷമാണ് എന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് വിജയ് ഒപ്പിടുന്ന ഫോട്ടോകളും അവർ പുറത്തുവിട്ടു .
എന്നാൽ സ്വന്തം കാര്യസാധ്യത്തിനായി സനാതനധർമ്മത്തിൽ വിശ്വസിക്കുന്നുവെന്ന് എഴുതി നൽകിയ വിജയ് മുൻപ് ഹിന്ദു വിശ്വാസികളെ പരിഹസിച്ചത് പലരും മറന്നിട്ടില്ലെന്നും വിമർശനമുണ്ട്.















