വോട്ടെടുപ്പുകളൊക്കെ പൂര്‍ത്തിയായി. മെയ് നാലിന് പെട്ടി തുറന്നാലറിയാം എന്തൊക്കെ, എവിടെയൊക്കെ എന്ന്. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചു എന്നാണ് കോണ്‍ഗ്രസും സിപിഎമ്മും പറയുന്നത്. അത് ഇത്തവണയും തുറക്കാന്‍ പോകുന്നില്ല എന്നവര്‍ തറപ്പിച്ചു പറയുന്നു. അവരത് പറയുന്നതില്‍ അവര്‍ ഇരുകൂട്ടരും ഒളിച്ചുകടത്തിയ ഡീലുണ്ട്. ‘ഒരു വെടി നീ വയ്‌ക്കൂ, ഒരു വെടി ഞാന്‍ വയ്‌ക്കാം.’ എന്ന മട്ടില്‍. ആദ്യം കെ. മുരളീധരനും പിന്നീട് വി. ശിവന്‍കുട്ടിയും അതാവര്‍ത്തിച്ചുപറയുന്നു. കെ.മുരളീധരന്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ അത് വ്യക്തമാവും. വട്ടിയൂര്‍ക്കാവ് എന്റെ തറവാടാണെന്നാണ് പലകുറി പറഞ്ഞത്. തറവാട്ടില്‍ കാഷ്ടിച്ച സ്വഭാവം നാട്ടുകാര്‍ തിരിച്ചറിഞ്ഞുവെന്ന് മുരളിക്കും ബോധ്യപ്പെട്ടു. നേരത്തെ ജയിപ്പിച്ചതാണ്. പാര്‍ലമെന്റ് അംഗമാകാന്‍ അതുപേക്ഷിച്ചു; പണ്ട് അച്ഛന്‍ നേമത്തുകാരെ വലിപ്പിച്ചപോലെ. അതുപോലെ പഴയതൊന്നും ഇക്കുറി ഫലിക്കാന്‍ പോകുന്നില്ല. മുരളീധരന്റെ സഹോദരി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാണ്. അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ മകളെപ്പോലെ ബിജെപി ആയേനെ. 1991ലെ കഥയൊന്നും ഓര്‍മ്മിപ്പിക്കല്ലെ. പത്മജ ആ കഥ ഒരുപക്ഷേ അറിഞ്ഞിരിക്കും.
കേരളത്തില്‍ ബിജെപി ഒന്നല്ല, ഒത്തിരി അക്കൗണ്ടുകള്‍ തുറക്കും. അപ്പോള്‍ ശിവന്‍കുട്ടി താക്കോല്‍ എവിടെ കളഞ്ഞുവെന്ന് തപ്പിനോക്കേണ്ടിവരും. അതിനേക്കാള്‍ ഭീകരമാകും ബംഗാളിന്റെ സ്ഥിതി. 34 വര്‍ഷം ഒറ്റയ്‌ക്ക് ഭരിച്ച ബംഗാളിലെ താക്കോല്‍ ഇപ്പോള്‍ കാണാനേ ഇല്ല.
ബംഗാളില്‍ ഭരണം പിടിക്കാനുറച്ചുകൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണ തന്ത്രങ്ങള്‍. അടിത്തട്ടിലും മേല്‍ത്തട്ടിലും പരമാവധി സ്വാധീനമുണ്ടാക്കുന്ന നീക്കങ്ങളും പ്രചാരണങ്ങളുമായിരുന്നു ബിജെപിയുടെത്. ഹരിയാനാ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം കണ്ടില്ലെ. ബിജെപി തോറ്റത്രെ. കോണ്‍ഗ്രസ് കേറിയേ എന്നൊക്കെയായിരുന്നു എല്ലാവരും തുടക്കത്തിലൊക്കെ പാടിക്കൊണ്ടിരുന്നത്. അത് എത്രവേഗം മാറി എന്നെല്ലാവരും കണ്ടതാണ്. അതുപോലെയായിരുന്നു ഗുജറാത്ത് തദ്ദേശഫലം വന്നത്. ചൊവ്വാഴ്ച ഉച്ചവരെ പറഞ്ഞത് ആപ്പ് കേറിവരുന്നു എന്നാണ്. അതെത്രവേഗം പൊളിഞ്ഞു. ഫലം തീര്‍ന്നപ്പോള്‍ ആപ്പുമില്ല, കൊങ്ങിയുമില്ല.
ആദ്യഘട്ടം ബംഗാളില്‍ പോളിങ് ഉയര്‍ന്നത് തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ വിധിയെഴുത്താകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പശ്ചിമ ബംഗാളില്‍ തങ്ങളുടെ രാഷ്‌ട്രീയ ശൈലിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ബിജെപി ഇത്തവണ കളത്തിലിറങ്ങിയത്. മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നേരിടാന്‍ നാല് പ്രധാന തന്ത്രങ്ങളാണ് സ്വീകരിച്ചത്. മമതയ്‌ക്ക് പകരം സര്‍ക്കാരിനെ മൊത്തത്തിലും മറ്റ് പ്രമുഖരെയും ലക്ഷ്യം വെച്ചാണ് ബിജെപി വിമര്‍ശന ശരങ്ങളെയ്തത്. ഇത്തവണ മമതയെ നേരിട്ട് ആക്രമിക്കുന്നതിന് പകരം തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെയും ഭരണസംവിധാനത്തെയുമാണ് ബിജെപി ലക്ഷ്യമിട്ടത്. തൃണമൂല്‍ ജയിച്ചാല്‍ അത് ‘ഭായ്‌പോ രാജ്’ (അനന്തരവന്‍ ഭരണം) ശക്തിപ്പെടുത്തുമെന്ന് അമിത് ഷാ തെരഞ്ഞെടുപ്പ് റാലികളില്‍ ആരോപിച്ചിരുന്നു.
ബിജെപിയെ വരത്തന്‍ പാര്‍ട്ടിയെന്നാണ് മമത വിശേഷിപ്പിക്കുന്നത്. ബംഗാളി സ്വത്വത്തെയോ ബംഗാളികളെയോ അറിയാത്തവരെന്നാണ് തൃണമൂല്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. പുറത്തുനിന്നുള്ള പാര്‍ട്ടി എന്ന വിളിപ്പേര് ഒഴിവാക്കാന്‍ ബിജെപി ഇത്തവണ കടുത്ത ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ക്കപ്പുറം ബംഗാളിന്റെ പ്രാദേശിക സംസ്‌കാരത്തിന് പ്രാധാന്യം നല്‍കി. ‘ജയ് ശ്രീറാം വിളികളേക്കാള്‍ ഉപരിയായി മാ ദുര്‍ഗയ്‌ക്കും മാ കാളിക്കും’ പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് പാര്‍ട്ടി മാറി. റാലി വേദികള്‍ ദക്ഷിണേശ്വര്‍ കാളി ക്ഷേത്രത്തിന്റെ മാതൃകയില്‍ ഒരുക്കിയതും ബിജെപി നേതാക്കള്‍ ബംഗാളിന്റെ തനത് ഭക്ഷണമായ ഹില്‍സ മത്സ്യവും ഝാല്‍മുരിയും കഴിക്കുന്നതും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു.
ബംഗാളി ഭാഷാ സ്വത്വത്തിന് വലിയ പ്രാധാന്യമുള്ള സംസ്ഥാനത്ത്, തങ്ങള്‍ക്ക് ബംഗാളി വേരുകളുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിച്ചു. ബംഗാളി ഭാഷാ അറിയുന്ന സ്മൃതി ഇറാനിയെപ്പോലുള്ള നേതാക്കളെ മുന്‍നിര്‍ത്തിയായിരുന്നു പ്രചാരണം കൊഴുപ്പിച്ചത്. താന്‍ ബംഗാളി സംസാരിക്കുന്ന ആളാണെന്നും തന്റെ മുത്തച്ഛന്റെ വീട് ഇവിടെയാണെന്നും റാലികളില്‍ പറയുന്നതിലൂടെ തങ്ങള്‍ പുറത്തുനിന്നുള്ളവരല്ല എന്ന് ബോധ്യപ്പെടുത്താനാണ് സ്മൃതി ഇറാനി ശ്രമിച്ചത്. ഇതിന് പുറമെ മമതയുടെ അടിസ്ഥാന വോട്ടുബാങ്കായ സ്ത്രീകളെ ലക്ഷ്യം വെച്ചും പ്രചരണ തന്ത്രങ്ങള്‍ മെനഞ്ഞു. സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പുതിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെച്ചത്. പാര്‍ലമെന്റില്‍ സ്ത്രീസംവരണം അട്ടിമറിച്ചതും വിഷയമാക്കി. ആര്‍ജി കര്‍ ആശുപത്രിയിലെ പീഡനക്കേസ് ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ബിജെപി ശ്രമിച്ചു. ഈ മാറ്റങ്ങള്‍ മമത ബാനര്‍ജിയുടെ രാഷ്‌ട്രീയ മതിലുകള്‍ തകര്‍ക്കാന്‍ ഉതകുമെന്നാണ് പ്രതീക്ഷ.
















