ആലപ്പുഴ: കേരളത്തിൽ യുഡിഎഫിന്റെ ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിന്റെ ഭരണം വന്നാൽ മാറാട് ആവർത്തിക്കുമെന്നും മതാതിപത്യം വരുമെന്നും വെള്ളാപ്പള്ളി നടേശൻ. നടക്കാൻ പാടില്ലാത്തത് ലീഗ് വന്നാൽ നടക്കും. ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇവരുടെ മുന്നേറ്റം മറ്റ രണ്ട് മുന്നണികളെയും ബാധിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം മികച്ചതായിരുന്നു. ബിജെപിക്ക് വോട്ട് വിഹിതം വർധിപ്പിച്ചേക്കും. അതേസമയം ഇടതുമുന്നണിയുടെ താഴെ തട്ടിലെ പ്രവർത്തകർ ദുർബലമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനം ശരിയല്ലായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി ഒരു ശുദ്ധൻ. മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ല എന്നതാണ് പ്രശ്നം. LDFൽ സ്ഥാനാർഥി നിർണയം പാളി. അതിൽ അതൃപ്തിയുണ്ട്.
കോൺഗ്രസിൽ നിന്നും മുഖ്യമന്ത്രി ആരാകണമെന്ന് ലീഗ് പറയുന്നു. സതീശൻ ലീഗിന്റെ വക്താവാണ്. ലീഗ് നേതാക്കൾ പറയുന്നത് സതീശൻ മുഖ്യമന്ത്രി ആവണമെന്നാണ് പറയുന്നത്. ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാൻ പാടില്ല. കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന് കോണ്ഗ്രസ് ആണ് പറയേണ്ടത്. ലീഗ് അല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
UDF ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. പെട്ടി പൊട്ടിച്ചാൽ ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടും. ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും. യുഡിഎഫിലെ ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഹോമവും തുലാഭാരവും നടത്തുന്ന നേതാക്കൾ ഉണ്ട്. ഇവരൊക്കെ അധികാരത്തിൽ വന്നാൽ എന്താവും അവസ്ഥ. കെ സി വേണുഗോപാലും സതീശനും ചെന്നിത്തലയും പരവശരായി നടക്കുകയാണ്.
ഇത് പാകിസ്ഥാനല്ല, കേരളമാണ്. കൂടെ നിൽക്കാത്തവരെ ഒക്കെ ലീഗ് ശത്രുവാക്കുന്നു. എന്റെ കോലം വരെ കത്തിച്ചു. ലീഗിനെ വിമർശിച്ചാൽ മുസ്ലീം സമുദായത്തെ വിമർശിച്ചു എന്ന് ആക്കി മാറ്റുന്നു. മലപ്പുറം ലീഗിന്റെ രാജ്യമല്ല. അത് പറയാൻ രാഷ്‌ട്രീയ പാർട്ടികൾക്ക് ധൈര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















