Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ സംസ്ഥാനത്തെ നെയ്‌ത്ത് തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത് ഏഴ് മാസത്തെ ശമ്പള കുടിശ്ശിക. കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന് (ഹാന്‍വീവ്) കീഴിലെ നെയ്‌ത്ത് തൊഴിലാളികള്‍ക്കാണ് ഏഴ് മാസത്തെ കൂലി കുടിശ്ശികയായി കിടക്കുന്നത്.

സര്‍ക്കാര്‍ തെരഞ്ഞെടുപ്പോടെ പുറത്ത് പോകുമെന്ന് ഉറപ്പായതോടെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തുപോലും തൊഴിലാളികളെ പരിഗണിച്ചില്ല. കൂലിയും അസംസ്‌കൃത വസ്തുക്കളും മുടങ്ങിയതോടെ തൊഴിലാളികള്‍ കൈത്തറി മേഖലയോട് വിട പറയുകയാണ്. ഹാന്‍വീവിലെ ജീവനക്കാരുടെ ശമ്പളവും അഞ്ച് മാസം കുടിശ്ശികയാണ്. വര്‍ഷങ്ങളായി പിഎഫ് അടക്കുന്നില്ല. ലീവ് സറണ്ടര്‍ തുടങ്ങിയ ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. വില്‍പ്പനയിലെ ഇടിവും കടം വില്‍പ്പന നടത്തിയത് പിരിച്ചെടുക്കാന്‍ ആവാത്തതുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മാനേജ്‌മെന്റ് പറയുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഷോറൂമുകളില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തുടര്‍ന്ന് വന്ന മാനേജ്‌മെന്റ് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുകയും ബന്ധപ്പെട്ട അന്വേഷണങ്ങള്‍ അട്ടിമറിക്കുകയും ചെയ്തതോടെ കടം പിരിച്ചെടുക്കുന്നത് മുടങ്ങുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത മൂലം ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ അന്യസംസ്ഥാനത്ത് നിന്ന് ഗുണമേന്മയില്ലാത്ത പവര്‍ ലൂം തുണിത്തരങ്ങളാണ് വിപണിയിലേക്ക് എത്തിക്കുന്നത്. ഇതിലൂടെ വന്‍ അഴിമതി നടത്തുകയും സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്തു. കൈത്തറി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം സര്‍വ്വ മേഖലയിലും പുറം കരാര്‍ നടപ്പാക്കുന്നതിലാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഇപ്പോള്‍ കരാറുകാരുടെ തുക നല്‍കുന്നതിന് വേണ്ടി മാത്രമാണ് എംഡി സ്ഥാപനത്തില്‍ വരാറുള്ളതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Recent Posts