മീററ്റ്: ഉത്തര്‍പ്രദേശിലെ ഹാർഡോയ് ജില്ലയിൽ 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്‌സ്‌പ്രസ്‌വേ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിന്റെ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ പരിവർത്തനം വരുത്താൻ ഈ എക്‌സ്‌പ്രസ്‌വേ സഹായിക്കും. രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഒന്നാണ് ഗംഗാ എക്‌സ്‌പ്രസ്‌വേ.
ഏകദേശം 36,230 കോടി രൂപ ചെലവിൽ നിർമ്മിച്ച ഗംഗാ എക്സ്പ്രസ് വേ, മീററ്റിനും പ്രയാഗ്‌രാജിനും ഇടയിലുള്ള യാത്രാ സമയം നിലവിലുള്ള 10-12 മണിക്കൂറിൽ നിന്ന് ഏകദേശം 6 മണിക്കൂറായി കുറയ്‌ക്കും. മീററ്റ്, ബുലന്ദ്‌ഷഹർ, ഹാപൂർ, അമ്രോഹ, സംഭാൽ, ബദൗൺ, ഷാജഹാൻപൂർ, ഹാർഡോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്‌രാജ് എന്നീ 12 ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും.
ഷാജഹാന്‍പൂരിന് സമീപം യുദ്ധവിമാനങ്ങള്‍ക്ക് അടിയന്തരമായി ഇറങ്ങാന്‍ സാധിക്കുന്ന 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എയര്‍സ്ട്രിപ്പ് ഈ എക്‌സ്പ്രസ് വേയുടെ ഭാഗമാണ്. ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി കോള്‍ ബോക്‌സുകള്‍, ആംബുലന്‍സ് സൗകര്യം എന്നിവ പാതയിലുടനീളം ഉറപ്പാക്കിയിട്ടുണ്ട്. 50-ലധികം ഗ്രാമങ്ങളെ ഈ പദ്ധതി നേരിട്ട് ബന്ധിപ്പിക്കുന്നു, കൂടാതെ ഇത് ഗ്രാമങ്ങളിലും നഗരങ്ങളിലും പുതിയ ബിസിനസ്, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
നിലവില്‍ ആറുവരി പാതയായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭാവിയില്‍ ഇത് എട്ടുവരിയായി വികസിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തോടെ ഉത്തര്‍പ്രദേശിന്‌റെ വികസന യാത്രയ്‌ക്ക് കൂടുതൽ വേഗത വന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗ്രാമങ്ങളെയും കർഷകരെയും സംരംഭകരെയും യുവാക്കളെയും ബന്ധിപ്പിക്കുന്ന ഒരു “ലൈഫ്‌ലൈൻ” എന്നാണ് പദ്ധതിയെ അദ്ദേഹം വിശേഷിപ്പിച്ചത്. വികസനം ത്വരിതപ്പെടുത്താനും പ്രാദേശികമായ കുറവുകൾ നികത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















