നാല്‍പ്പത്തഞ്ചു വര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ സാധിക്കാത്തത് നാല് മാസം കൊണ്ട് നടപ്പിലാക്കി. അഴിമതി ഭരണത്തിന് അറുതി വരുത്തി. ധൂര്‍ത്തും ആഢംബരവുമൊക്കെ കുറച്ച് ജനക്ഷേമം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ നേതൃത്വത്തിനുള്ള തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം സിപിഎമ്മിന് ഒട്ടും സഹിക്കുന്നില്ല. മുന്‍കാല അഴിമതികളെ ചോദ്യം ചെയ്യുകയും ഓരോന്നായി പുറത്തു കൊണ്ടുവരികയും ചെയ്തതോടെ സിപിഎമ്മിന് വേവലാതിയായി. ഭരണം പരാജയമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണം. അതിന് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ഭരണ പരാജയവും കോര്‍പറഷന്‍ ഭരണസമിതിയുടെ തലയില്‍ കെട്ടി വയ്‌ക്കാന്‍ ആവുന്നത്ര പരിശ്രമിക്കുകയാണ് എല്‍ഡിഎഫ്. പ്രത്യേകിച്ച് സിപിഎം. തലസ്ഥാനത്തെ പ്രധാന അധികാര കേന്ദ്രമായ കോര്‍പറേഷന്‍ ഭരണം കൈവിട്ടതില്‍ നഗരസഭയിലെ ജീവനക്കാരെ ഉപയോഗിച്ച് എങ്ങനെയെങ്കിലും ഭരണം അട്ടിമറിക്കാന്‍ ആവുന്നത്ര ശ്രമിക്കുകയാണ് സിപിഎം. അതിനായി സ്റ്റഡി ക്ലാസുകളും നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആവശ്യപ്പെടുന്നത് ചെയ്യാതിരിക്കുക, വിവിധ ആവശ്യങ്ങള്‍ക്കായി കോര്‍പറേഷനില്‍ എത്തുന്നവര്‍ക്ക് വേണ്ടത്ര സേവനം നല്‍കാതിരിക്കുക എന്നിങ്ങനെ ഭരണസമിതിയെ പൊതുജനങ്ങളുടെ മുമ്പില്‍ മോശമാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യുകയാണ് ഇടത് ജീവനക്കാര്‍. കഴിഞ്ഞകാലത്തെ അഴിമതി ഫയലുകള്‍ മുക്കാനും ഇവര്‍ കൂട്ടുനിന്നു. അഴിമതികള്‍ ഓരോന്നായി പുറത്തുവന്നപ്പോള്‍ മുന്‍ മേയര്‍കൂടിയായ മന്ത്രി വി.ശിവന്‍കുട്ടി രംഗത്ത് വന്നു. എന്നാല്‍ മുന്‍ മേയര്‍മാര്‍ മൗനം പാലിക്കുന്നു.
കോര്‍പറഷന്റെ കെട്ടിടങ്ങള്‍ പാര്‍ട്ടി ഓഫീസ്
കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കേണ്ട കോര്‍പറേഷന്‍ വക കെട്ടിടങ്ങള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളാക്കി മാറ്റി. നാലര പതിറ്റാണ്ടായി ഭരണം കൈയ്യാളിയിരുന്ന എല്‍ഡിഎഫ് ഭരണസമിതിക്ക് കോര്‍പറേഷന്‍ പരിധിയില്‍ സ്വന്തമായി എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്നോ, ആര്‍ക്കൊക്കെ വാടകയ്‌ക്ക് നല്‍കിയിട്ടുണ്ടെന്നോ അറിയില്ല. ഒരു കാര്യം അറിയാം, തങ്ങള്‍ എത്ര മുറികള്‍ കൈയ്യേറിയിട്ടുണ്ടെന്നും ഏതൊക്കെ പോഷക സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും. കൂടാതെ സഖാക്കളുടെ ബിനാമികള്‍ എത്ര മുറികള്‍ കൈയ്യടക്കി വച്ചിരിക്കുന്നുവെന്നും. സ്‌ക്വയര്‍ ഫീറ്റ് കണക്കാക്കിയാണ് കടമുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത്. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സ്‌ക്വയര്‍ ഫീറ്റ് ബാധകമല്ല. തോന്നും പോലെയാണ് വാടക നിരക്ക്. എല്ലാ വര്‍ഷവും പത്ത് ശതമാനം വാടക നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ സിപിഎം ബിനാമികള്‍ വാടകയ്‌ക്കെടുത്ത് മറിച്ച് നല്‍കിയിരിക്കുന്ന മുറികള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാറുണ്ടെങ്കിലും അതൊന്നും നഗരസഭയിലേക്കെത്താറില്ല. ഈ കടമുറികളില്‍ വ്യാപാരം നടത്തുന്നവരില്‍ നിന്നും വര്‍ദ്ധിപ്പിച്ച നിരക്ക് കൃത്യമായി വാങ്ങും. ദിവസ വാടകയ്‌ക്ക് നല്‍കിയിരിക്കുന്ന സഖാക്കളുടെ ബിനാമി കടമുറികളും ഉണ്ട്. സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാരെ വച്ചോ വട്ടിപ്പലിശക്കാരെ വച്ചോ ആണ് ദിവസ വാടകകള്‍ വാങ്ങിക്കുന്നത്. ഇതിനെല്ലാം ഇനി നിയന്ത്രണം വരും. നഗരസഭയുടെ കീഴില്‍ എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്നും എത്ര രൂപ വാടക വാങ്ങിക്കുന്നുവെന്നും ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ എത്രയെന്നുമൊക്കെ കണക്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പലര്‍ക്കും പിടിവീഴും. നഗരസഭയുടെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഓഫീസുകള്‍ ഒഴിയേണ്ടി വരും. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് നഗരസഭയുടെ കെട്ടിടം അനധികൃതമായി കൈവശം വച്ചിരിക്കുന്നത് ആ വാര്‍ഡിലെ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ കണ്ടു പിടിച്ചു. ഇതോടെ പ്രശാന്തിന് ഓഫീസ് തന്നെ ഒഴിയേണ്ടി വന്നു.

പണം വാങ്ങുന്നത് വാട്ടര്‍ അതോറിറ്റി, വെള്ളം നല്‍കേണ്ടത് നഗരസഭയും
വെള്ളംകുടി മുട്ടിച്ചും ഭരണം കുഴപ്പിക്കാന്‍ നീക്കം. കുടിവെള്ളം നല്‍കുന്നതിന് ബില്‍തുക വാങ്ങുന്നത് ജലവിഭവ വകുപ്പ്. എന്നാല്‍ നഗരത്തിലാകെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കോര്‍പറേഷന്‍ ജലം നല്‍കണമെന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെയും ജലവിഭവ വകുപ്പ് ജീവനക്കാരുടെയും ആവശ്യം. പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഉത്സവം മുതല്‍ തുടങ്ങിയതാണ് കുടിവെള്ളം മുട്ടിക്കല്‍. എന്നാല്‍ ആറ്റുകാല്‍ പൊങ്കാല നടക്കുന്ന എല്ലാ പ്രദേശങ്ങളിലും കോര്‍പറേഷന്‍ പണം നല്‍കി കുടിവെള്ളം എത്തിച്ചു. ഈ സമയം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു വാട്ടര്‍ അതോറിറ്റി. ഇതിനു ശേഷം കൊടും ചൂട് അനുഭവപ്പെട്ടപ്പോഴും കുടിവെള്ളം എത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റി തയ്യാറായില്ല, വാല്‍വ് ലീക്ക്, പൈപ്പ് പൊട്ടുന്നു എന്നിങ്ങനെ മുടന്തന്‍ ന്യായങ്ങളായിരുന്നു പറഞ്ഞത്. കഴക്കൂട്ടം പ്രദേശത്താകെ കുടിവെള്ളം കിട്ടാക്കനിയായി. ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തും വെള്ളം ലഭിച്ചില്ല. സിപിഎം പ്രചരിപ്പിച്ചത് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ വെള്ളം നല്‍കുന്നില്ലെന്ന്. ദിവസേന ആയിരക്കണക്കിന് പേര്‍ എത്തുന്ന ആറ്റുകാല്‍ പ്രദേശങ്ങളില്‍ വെള്ളം കിട്ടാതാക്കുന്നതിലൂടെ കോര്‍പറേഷന്‍ ഭരണസമിതിയെ കുറ്റപ്പെടുത്താനായിരുന്നു ആസൂത്രിത നീക്കം. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ നീക്കം പുറത്തുവന്നു. കുടിവെള്ളം ഇല്ലെന്ന് പറഞ്ഞ് യോഗം അലങ്കോലപ്പെടുത്തി. വാട്ടര്‍ അതോറിറ്റിയാണ് പ്രശ്‌നം പരിഹരിക്കേണ്ടത് എന്ന് പറഞ്ഞിട്ടും മേയര്‍ക്കെതിരെ എല്‍ഡിഎഫും യുഡിഎഫും നീങ്ങി. ഇതോടെ ബിജെപി കൗണ്‍സിലര്‍മാര്‍ എംഡി ഓഫീസ് ഉപരോധിച്ചപ്പോള്‍ എംഎല്‍എ റോഡില്‍ പൈപ്പിടാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. എന്നാല്‍ പ്രതിഷേധം കനത്തതോടെ അടച്ചുവച്ച വാല്‍വുകള്‍ എത്രയും പെട്ടെന്ന് തുറന്ന് കുടിവെള്ളം നല്‍കി. നാട്ടുകാര്‍ക്ക് വെള്ളം നല്‍കുന്നതിലും രാഷ്‌ട്രീയം കാണിക്കുകയായിരുന്നു ജീവനക്കാര്‍.

ആരംഭിച്ചപ്പോള്‍
മഴയ്‌ക്കു മുമ്പേ മഴക്കാല പൂര്‍വ്വ ശുചീകരണം
കോര്‍പറേഷനില്‍ പണം തട്ടിയെടുക്കുന്നതിനുള്ള കുറുക്കുവഴിയായിട്ടാണ് മഴക്കാലം പൂര്‍വ്വ ശുചീകരണത്തെ ഇടതു നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തിയിരുന്നത്. ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തു കൊണ്ടിരുന്നത്. കോര്‍പറേഷനിലെ ബിജെപി ഭരണം ഇത് അവസാനിപ്പിച്ചു. മഴയ്‌ക്കു മുമ്പേ തുടങ്ങേണ്ട മഴക്കാല പൂര്‍വ്വ ശുചീകരണം മഴ തുടങ്ങിയതിനു ശേഷമായിരുന്നു മുമ്പ് നടത്തിയിരുന്നത്. ഓടകളില്‍നിന്ന് മാലിന്യവും മണ്ണും കോരി ഓടകളിലെ വക്കുകളില്‍ വയ്‌ക്കും. യഥാസമയം നീക്കം ചെയ്യാതെ ഇത് ദിവസങ്ങളോളം അവിടെ ഇരിക്കും. വീണ്ടും ഓടകളിലേക്ക് ഇതേ മണ്ണ് ഒലിച്ച് ഇറങ്ങും.
എന്നാല്‍ നിലവിലെ ഭരണ സമിതി കഴിഞ്ഞ ആഴ്ച തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണം തുടങ്ങി. ഇതോടെ എവിടെയെങ്കിലും ചെറിയ അളവില്‍ മാലിന്യം കിടന്നാല്‍ അതിന്റെ പടമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്ന ജോലിയാണ് സിപിഎമ്മുകാര്‍ക്ക്.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് മാലിന്യനീക്കത്തിനെന്ന പേരില്‍ ലക്ഷങ്ങളാണ് തട്ടിയെടുത്തിരുന്നത്. കൊവിഡ് കാലത്ത് പൊങ്കാല നടക്കാത്ത വര്‍ഷവും പൊങ്കാലമാലിന്യം നീക്കാനെന്ന പേരില്‍ ലക്ഷങ്ങള്‍ ചെലവായതായി കാണിച്ച് പണം തട്ടിയിരുന്നു. ബിജെപി ഭരണം വന്നതോടെ ഇതെല്ലാം നഷ്ടമായത് സിപിഎമ്മിനെയും അനുചര വൃന്ദത്തെയും കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
നായകള്‍ ഷെല്‍ട്ടറുകളിലായി
നഗരം നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു തെരുവ് നായ ശല്യം. എന്നാല്‍ ഭരണത്തിലേറി മുപ്പത് ദിവസം കൊണ്ട് പ്രശ്‌നം പരിഹരിച്ചു. തെരുവ് നായ്‌ക്കളെ ഷെല്‍ട്ടറുകളിലാക്കി. നഗരാതിര്‍ത്തികളില്‍ ഗ്രാമങ്ങളില്‍ നിന്ന് നായകളെ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത് തടഞ്ഞു. വീടുകളില്‍ വളര്‍ത്തുന്ന നായകളെ സംബന്ധിച്ച് രജിസ്റ്ററുകള്‍ തയ്യാറാക്കി. തെരുവ് നായ്‌ക്കളെ യഥാസമയം പിടിച്ച് ഷെല്‍ട്ടറുകളിലാക്കുന്നതിന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കി. ആക്രമണകാരികളായ കൂടുതല്‍ നായ്‌ക്കളെ പിടികൂടാന്‍ കൂടുതല്‍ ഷെല്‍ട്ടറുകള്‍ തയ്യാറാക്കാന്‍ തുടങ്ങി.
500 രൂപയുടെ നിലവിളക്കിന് വാടക 6000
നഗരസഭയുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍, നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനങ്ങള്‍ തുടങ്ങിയവ നടക്കാറുണ്ട്. ഉദ്ഘാടന സമയത്ത് കത്തിക്കുന്നതിനായി നഗരസഭയുടെ ഫണ്ടില്‍ നിന്ന് നിലവിളക്ക് വാടകയ്‌ക്ക് എടുക്കാറുണ്ട്. 500 രൂപയ്‌ക്ക് ലഭിക്കുന്ന വിളക്കിന് ആറായിരം രൂപവരെയാണ് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമുള്ള ചടങ്ങുകള്‍ക്കായി വാടക ഇനത്തില്‍ എഴുതി എടുത്തിരുന്നത്. തുക പകുതി വീതം ജീവനക്കാരും എല്‍ഡിഎഫ് നേതാക്കളും പങ്കിട്ടെടുക്കും. ഈ തട്ടിപ്പ് കണ്ടുപിടിച്ചത് നഗരസഭയിലെ ഇടത് നേതാക്കള്‍ക്ക് അത്രയ്‌ക്കങ്ങ് പിടിച്ചിട്ടില്ല.
വിവിധ മാര്‍ഗങ്ങളിലൂടെ കോര്‍പറേഷന്‍ ഫണ്ട് തട്ടിയെടുത്തിരുന്നവര്‍ക്ക് അത് ലഭിക്കാതെ വന്നതിന്റെ നിരാശയിലിരിക്കുമ്പോള്‍ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവരാനും
തുടങ്ങിയതോടെ സമനില തെറ്റിയ അവസ്ഥയിലാണ് സിപിഎം മന്ത്രി വി. ശിവന്‍കുട്ടിയും കൂട്ടരും.
















