പവര്‍ കട്ടില്ലാത്ത ഭരണമെന്ന് അവകാശവാദം മുഴക്കിയവര്‍ അധികാരത്തില്‍ നിന്ന് ഔദ്യോഗികമായി പുറത്തു പോകുന്നതിനു മുന്‍പു തന്നെ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ നടത്തിയ കള്ളപ്രചാരണമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ഔദ്യോഗികമായി പ്രഖ്യാപിക്കാതെ ആദ്യം 15 മിനിറ്റ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഇത് പലപ്പോഴും അരമണിക്കൂര്‍ വരെ നീളുകയും ചെയ്തു. ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പവര്‍കട്ടല്ല, വൈദ്യുതി നിയന്ത്രണം മാത്രമാണെന്നായിരുന്നു വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ ന്യായീകരണം. എന്നാല്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ പ്രഖ്യാപനം വന്നു. അരമണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തും. ജനങ്ങളെ ഇരുട്ടിലാഴ്‌ത്തുന്നത് അരമണിക്കൂറില്‍ ഒതുങ്ങണമെന്നില്ല. പ്രാദേശിക തലത്തിലാണ് പവര്‍കട്ട് ഏര്‍പ്പെടുത്തുകയെന്നും, ജനങ്ങളെ ഇത് നേരത്തെ അറിയിക്കുമെന്നുമാണ് മന്ത്രി പറയുന്നത്. നേരത്തെ അറിയിച്ചതു കൊണ്ട് പവര്‍കട്ട് അതല്ലാതാവുമോ? ജനങ്ങളെ അറിയിക്കാതെ അപ്രഖ്യാപിത പവര്‍കട്ട് കൊണ്ടുവന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്. കെഎസ്ആര്‍ടിസി പോലെ ഇതിനൊരു മാറ്റം വരുത്താന്‍ സംസ്ഥാനം മാറിമാറി ഭരിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല, നന്നാവാന്‍ അനുവദിക്കുകയുമില്ല. യഥാസമയം മഴ ലഭിക്കാതെ വന്നാല്‍ ചൂട് വര്‍ദ്ധിക്കുമെന്നും, വൈദ്യുതിയുടെ ഉപയോഗം കൂടുതലാവുമെന്നും അറിയാന്‍ വിശേഷബുദ്ധിയൊന്നും ആവശ്യമില്ലല്ലോ. ഇതനുസരിച്ച് മുന്‍കരുതല്‍ എടുക്കേണ്ട ബാധ്യത വൈദ്യുതി വകുപ്പിനും സര്‍ക്കാരിനും ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു കൊണ്ട് കാലാവസ്ഥയെ കുറ്റം പറയുന്നത് ജനങ്ങളെ സേവിക്കാന്‍ ബാധ്യസ്ഥരായ ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. തങ്ങള്‍ എന്തുചെയ്താലും ജനങ്ങള്‍ സഹിച്ചുകൊള്ളുമെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ തല്‍ക്കാലം അവരെ പേടിക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാരും വകുപ്പ് മന്ത്രിയും കരുതുന്നത്.
സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി നേരത്തെ മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. രാജ്യത്തെ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെയും ബാധിച്ചതായാണ് മന്ത്രി ഇതിന് കാരണം പറഞ്ഞത്. കേന്ദ്രത്തില്‍ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടിയിരുന്നതെന്നും, അതില്‍ കുറവുണ്ടായെന്നും കുറ്റപ്പെടുത്താന്‍ മന്ത്രി മറക്കുന്നുമില്ല. കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലത്രേ. അതുകൊണ്ടാണ് പവര്‍കട്ടിലേക്ക് പോകേണ്ടിവരുന്നതെന്നും മന്ത്രി പറയുകയുണ്ടായി. സ്വന്തം വീഴ്ചകള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പിണറായി സര്‍ക്കാരിന്റെ പതിവു രീതിയാണ് വൈദ്യുതി മന്ത്രിയും പിന്തുടരുന്നത്. വൈദ്യുതിയുടെ കാര്യത്തിലായാലും മറ്റുകാര്യങ്ങളിലായാലും സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കേണ്ടത് ഇവിടെ ഭരിക്കുന്നവരുടെ ചുമതലയാണ്.
വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെഎസ്ഇബി നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി പറയുകയുണ്ടായി. എന്നാല്‍ ഈ നിരീക്ഷണം നേരത്തെ വേണമായിരുന്നു. ജല വൈദ്യുത പദ്ധതികള്‍ മാത്രമാണ് പരിഹാരമെന്നും, യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയതെന്നും, ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോര്‍ഡിന് സൃഷ്ടിക്കുന്നുണ്ടെന്നുമൊക്കെ വകുപ്പ് മന്ത്രിയും വൈദ്യുതി ബോര്‍ഡും പറയുന്നത് ഉത്തരവാദിത്തം കയ്യൊഴിയലാണ്. കേരളത്തിന്റെ ഉപഭോഗം കണക്കിലെടുത്ത് വൈദ്യുതി സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് പ്രശ്‌നം. പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ മറ്റിടങ്ങളില്‍ നിന്ന് നമ്മള്‍ ആഗ്രഹിക്കുന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കഴിയണമെന്നില്ല. പല സംസ്ഥാനങ്ങളും തങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി മാത്രമേ മറ്റുള്ളവര്‍ക്ക് വൈദ്യുതി നല്‍കുകയുള്ളൂ.
ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയും പവര്‍കട്ടും പി
ണറായി സര്‍ക്കാര്‍ വരുത്തിവച്ചതാണ്. മോദി സര്‍ക്കാരിന്റെ പുരപ്പുറ സോളാര്‍ പദ്ധതിയായ ‘പിഎം സൂര്യഘര്‍’ സംസ്ഥാനത്ത് നടപ്പാക്കിയിരുന്നെങ്കില്‍ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ വലിയൊരളവോളം കഴിയുമായിരുന്നു. രാഷ്‌ട്രീയ വിരോധം കൊണ്ട് ഈ പദ്ധതി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു.ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കാത്തതിനാലാണ് ഈ പദ്ധതി ഇവിടെ നടപ്പാക്കാന്‍ കഴിയാതെ പോയത്. കൂടുതല്‍ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം പാലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. പുരപ്പുറ വൈദ്യുത പദ്ധതിയുടെ നേട്ടം മോദി സര്‍ക്കാരിന് നല്‍കാതിരിക്കാനായിരുന്നു ഇത്. ഇങ്ങനെയും ജനങ്ങളെ ശിക്ഷിക്കുകയായിരുന്നു.
















