ന്യൂദല്‍ഹി:ഓപ്പറേഷന്‍ സിന്ദൂറിന് ഒരു വര്‍ഷം തികയുന്ന വേളയില്‍ ഇന്ത്യയുടെ പ്രതിരോധത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ച എസ് 400 ഒരെണ്ണം കൂടി റഷ്യ ഇന്ത്യയിലേക്ക് നയിച്ചു. ഇതു കൂടി കിട്ടിയാല്‍ ഇന്ത്യയുടെ ആകെ എസ് 400ന്റെ എണ്ണം നാലാകും. ഉക്രൈനുമായുള്ള യുദ്ധം മുറുകി നില്ക്കുമ്പോഴും മോദിയുടെ സ്നേഹസമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പുടിന്‍ ഒരു എസ് 400 കൂടി ഇന്ത്യയ്‌ക്ക് അയച്ചുകൊടുത്തിരിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ 4720 കോടിയുടെ പാകിസ്ഥാന്റെ അവാക്സിനെ തകര്‍ത്ത എസ് 400
ഇക്കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്റെ ഡ്രോണുകളെയും യുദ്ധജെറ്റുകളേയും ഇന്ത്യയുടെ സുദര്‍ശന്‍ ചക്ര ഫലപ്രദമായി ചെറുത്തിരുന്നു. ഇന്ത്യയുടെ പ്രധാനനഗരങ്ങളെ ലാക്കാക്കി പാകിസ്ഥാന്‍ തൊടുത്ത ഡ്രോണുകളെ നിര്‍വ്വീര്യമാക്കുന്നതില്‍ സുദര്‍ശന്‍ ചക്ര വലിയ പങ്കുവഹിച്ചു. എസ് 400 ആണ് ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ അവാക്സിനെ അടിച്ചിടാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയത്. പാകിസ്ഥാന്റെ ആകാശനിരീക്ഷണശേഷിയും യുദ്ധരംഗത്ത് പ്രത്യാക്രണം സംയോജിപ്പിക്കാനുള്ള ശേഷിയും ആണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത്. ഇത് പാകിസ്ഥാന്‍ വ്യോമസേനയെ ഞെട്ടിച്ചിരുന്നു. പാകിസ്ഥാന്‍ സ്വീഡനില്‍ നിന്നും വാങ്ങിയതാണ് അവാക്സ്. 50 കോടി ഡോളര്‍ (4270 കോടി രൂപ-ഇന്നത്തെ ഡോളര്‍-രൂപ വിനിമയ നിരക്ക് കണക്കാക്കിയുള്ളതാണ് ഈ തുക) ആണ് ഒരു അവാക്സിന്റെ വില.
വ്യോമസേന ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 18ന് പരിശോധന പൂര്‍ത്തിാക്കി
ഇന്ത്യയിലേക്ക് അയച്ച നാലാമത്തെ എസ് 400ന് തകരാറുകള്‍ ഇല്ലെന്ന് ഉറപ്പിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഉദ്യോഗസ്ഥര്‍ റഷ്യയില്‍ പോയി ഏപ്രില്‍ 18ന് പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ കൈവശം മൂന്ന് എസ് 400 ആണ് ഉള്ളത്. ഇന്ത്യ റഷ്യയ്‌ക്ക് അഞ്ച് എസ് 400നാണ് ഓര്‍ഡര്‍ നല്‍കിയത്. അഞ്ചാമത്ത എസ് 400 ഈ വര്‍ഷം നവമ്പറില്‍ കപ്പലില്‍ ഇന്ത്യയിലേക്ക് അയയ്‌ക്കുമെന്ന് റഷ്യ പറഞ്ഞു.
എസ് 400 ഇന്ത്യ ഉപയോഗിക്കുന്നത് സുദര്‍ശന്‍ചക്ര എന്ന പേരില്‍
ഇന്ത്യയ്‌ക്ക് ലഭിച്ച എസ് 400നെ ആവശ്യമായ ചില്ലറ മാറ്റങ്ങള്‍ കൂടി വരുത്തി സുദര്‍ശന ചക്ര എന്ന പേരിലാണ് ഇന്ത്യ ഉപയോഗിക്കുന്നത്. കൃഷ്ണഭഗവാന്റെ സുദര്‍ശനചക്രം പുരാണത്തില്‍ ഏറ്റവും കരുത്തുള്ള ആയുധമാണ്. ഒരു ശക്തിക്കും തടുക്കാന്‍ കഴിയാത്ത ആയുധം. ആ പേരാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിന് ഇന്ത്യ നല്‍കിയിരിക്കുന്നത്. റഷ്യയില്‍ നിന്നും വാങ്ങിയ എസ് 400 എന്ന വ്യോമപ്രതിരോധ സംവിധാനത്തെ പുതിയ ടെക്നോളജികള്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യ പുതുക്കിയിരുന്നു. ഇതോടെയാണ് കൃത്യമായി മര്‍മ്മം ഭേദിക്കാവുന്ന സംഹാരശക്തിയുള്ള വ്യോമപ്രതിരോധ സംവിധാനമായി റഷ്യ നല്‍കിയ എസ് 400 മാറിയത്. അതായത് നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്സ്, ജിഐ മാപ്പിംഗ് തുടങ്ങിയ ആധുനിക സങ്കേതങ്ങളെ ഇന്ത്യ എസ് 400 നോട് കൂട്ടിച്ചേര്‍ത്തിരുന്നു.
സുദര്‍ശന്‍ ചക്രയുടെ റഡാര്‍ 360 ഡിഗ്രിയിലാണ് പ്രവര്‍ത്തിക്കുക. അതിനാല്‍ ഇന്ത്യയ്‌ക്ക് നേരെ പറന്നുവരുന്ന എത് വ്യോമഭീഷണിയെയും തല്‍സമയം അടയാളപ്പെടുത്തുകയും അതിനനുസരിച്ച് ആക്രമിക്കുകയും ചെയ്യും. ദീര്‍ഘദൂര വ്യോമപ്രതിരോധമാണ് സുദര്‍ശന്‍ ചക്ര നല്‍കുക. എഐ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണമാണ് സുദര്‍ശന്‍ ചക്ര ചെയ്യുക. റഡാറില്‍ മിസൈലോ ഡ്രോണോ യുദ്ധജെറ്റുകളോ പതിഞ്ഞാലുടന്‍ അതിനെതിരെ മിസൈലുകള്‍ അയയ്‌ക്കും. മൂന്ന് സുരക്ഷാ പാളികളാണ് എസ് 400 ന് ഉണ്ടായിരിക്കുക. പുറംപാളി, മധ്യപാളി, ഉള്‍പാളി എന്നിങ്ങനെ. ഇതില്‍ പുറം പാളി റഡാര്‍ കണ്ണുകളാണ്. മധ്യപാളിയിലാണ് റഡാര്‍ കണ്ടെത്തുന്ന മിസൈലുകളെയും ഡ്രോണുകളെയും യുദ്ധവിമാനങ്ങളെയും തകര്‍ക്കുന്ന ക്രൂയിസ് മിസൈലുകളും ബലിസ്റ്റിക് മിസൈലുകളും അടുക്കിയിരിക്കുന്നത്. എറ്റവും ഉള്ളിലുള്ള ഉള്‍പാളിയില്‍ ഹ്രസ്വദൂര പ്രതിരോധത്തിന് ആവശ്യമായ ലേസറുകളും ഡോണുകളെ തകര്‍ക്കാനുള്ള സംവിധാനങ്ങളും ഉള്ളത്.
പഞ്ചാബിലും ഗുജറാത്തിലും സ്ഥാപിച്ച ഇന്ത്യയുടെ രണ്ട് സുദര്‍ശന്‍ ചക്രകളെ മുച്ചൂടും നശിപ്പിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചിരുന്നു. പക്ഷെ വിജയിച്ചില്ല. കാരണം ഈ രണ്ട് സുദര്‍ശനചക്രകള്‍ കാരണം ഇന്ത്യയിലേക്ക് ഒരു മിസൈലും യുദ്ധവിമാനങ്ങളും അയയ്‌ക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന് അറിയാം. അതുകൊണ്ട് തന്നെ സുദര്‍ശന്‍ ചക്രയെ പേടിച്ച് പാകിസ്ഥാന്‍ അവരുടെ യുദ്ധവിമാനങ്ങളേയും വ്യോമ പ്ലാറ്റ്ഫോമും ക്വെറ്റയിലേക്കും പെഷവാറിലേക്കും മാറ്റിയിരുന്നു. അത്രയ്‌ക്ക് പാകിസ്ഥാന്‍ സുദര്‍ശന്‍ ചക്രയെ ഭയയ്‌ക്കുന്നു.
















