അമ്പലപ്പുഴ: നാടും നഗരവും മുഴുവന്‍ പാമ്പ് ഭീഷണിയില്‍ കഴിയുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ വക ഭൂമിയും വിഷപ്പാമ്പുകളുടെ താവളമായി മാറി. പുറക്കാട് സ്മൃതി വന പദ്ധതി പ്രദേശമാണ് വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമായി മാറിയത്. ഇതോടെ സമീപത്തെ റോഡിലൂടെ പോകാന്‍ പോലും കഴിയാതെ ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍. വനമില്ലാത്ത ആലപ്പുഴ ജില്ലയില്‍ വനം വെച്ചു പിടിപ്പിക്കാനായാണ് 1991 ല്‍ അന്നത്തെ കെ. കരുണാകരന്‍ സര്‍ക്കാര്‍ നൂറുമേനി നെല്ല് വിളഞ്ഞിരുന്ന 650 ഏക്കര്‍ മണക്കല്‍ പാടശേഖരം ഏറ്റെടുത്തത്. എന്നാല്‍ നമൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി നടപ്പായില്ല.
പിന്നീട് വിഎസ് സര്‍ക്കാര്‍ ഐടി പാര്‍ക്കിനായി ഇവിടെ 100 ഏക്കര്‍ ഭൂമി മണ്ണിട്ട് ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഇതിന് കേന്ദ്ര പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനാല്‍ ഈ പദ്ധതിയും കടലാസിലൊതുങ്ങി. പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ എക്കോ ടൂറിസം ഉള്‍പ്പെടെ പല പല പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും നടപ്പായില്ല.മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് മീന്‍ വളര്‍ത്തല്‍, ഇന്‍ഫോ പാര്‍ക്ക്, കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിങ്ങനെയുള്ള പല പദ്ധതികളും പ്രഖ്യാപിച്ചു.
രണ്ടാം പിണറായി സര്‍ക്കാര്‍ 2024 ഒക്ടോബര്‍ 21 ന് ഇവിടെ കേരള വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ നഴ്‌സറിയുടെ ഉദ്ഘാടനം നടത്തി. മന്ത്രി എ.കെ. ശശീന്ദ്രനായിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് കുറേ കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിച്ചത് എല്ലാം കാഴ്ച വസ്തുവായി നില്‍ക്കുകയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് പല പല പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള ഒന്നായി സ്മൃതി വന പദ്ധതി പ്രദേശം മാറുമ്പോള്‍ പ്രദേശവാസികള്‍ വിഷപ്പാമ്പുകളുടെ ഭീതിയിലാണ് കഴിയുന്നത്.കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടെ ആറു പേരാണ് ഇവിടെ പാമ്പ് കടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസവും ഒരാള്‍ക്ക് ഇവിടെ വെച്ച് പാമ്പു കടിയേറ്റിരുന്നു.
അണലി,മൂര്‍ഖന്‍, മലമ്പാമ്പ് തുടങ്ങി എല്ലാത്തരം വിഷപ്പാമ്പുകളും ഇതിനുള്ളിലുണ്ട്. ചില സമയങ്ങളില്‍ ഇവ റോഡിലേക്ക് ഇഴഞ്ഞു വരാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇതിനെ തുടര്‍ന്ന് പകല്‍ സമയം പോലും ജീവന്‍ പണയം വെച്ചാണ് നാട്ടുകാര്‍ ഇതിലേ സഞ്ചരിക്കുന്നത്. ജില്ലയില്‍ എയിംസ് വരുമെന്ന പ്രതീക്ഷ ഉണ്ടായതോടെ ഇതിനായി കണ്ടെത്തിയ ഒരു പ്രദേശം കൂടിയായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകാതെ വന്നതോടെ ഈ പ്രദേശം വീണ്ടും വിഷപ്പാമ്പുകളുടെ താവളമായി മാറി.
ഇതിനുള്ളില്‍ അനേകം കുടുംബങ്ങളും കഴിയുന്നുണ്ട്. കൃഷി നിലച്ചതോടെ നൂറു കണക്കിന് കുടുംബങ്ങളുടെ ഉപജീവനവും നിലച്ചു. മഴക്കാലമായാല്‍ ഇവിടം പ്രളയ തുല്യമാണ്.
















