
കാസർകോട്: തൃക്കരിപ്പൂർ എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം നടന്നതായി തെളിഞ്ഞതോടെ വരനെതിരെ കേസെടുത്ത് പോലീസ്. ചൈൽഡ് ലൈൻ ജില്ലാ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് ചന്തേര പോലീസ് കേസെടുത്തത്. വരൻ എടച്ചാക്കൈ സ്വദേശി ഷാബിർ ഷെയ്ഖിനെതിരെയാണ് നടപടി.
ശൈശവ വിവാഹ നിരോധന ഓഫീസർ നടത്തിയ പരിശോധനയിൽ ശൈശവ വിവാഹം നടന്നതായി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മറ്റൊരു റിപ്പോർട്ട് ജില്ലാ ചൈൽഡ് ലൈനും കൈമാറി. നിയമംമൂലം നിരോധിച്ച ശൈശവ വിവാഹം തടയുന്നതിന് ചൈൽഡ് ലൈൻ തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു.
പെൺകുട്ടിയുടെ പിതാവ്, അഴീക്കാൽ ജുമാ മസ്ജിദ് സെക്രട്ടറി പി.കെ. താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവരുടെ പേരിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തേക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിളിച്ചു വരുത്തി ബന്ധുക്കളുടെയും കമ്മിറ്റി ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ ‘കാനത്ത് കല്യാണം’ നടത്തുകയായിരുന്നു.
ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി സെക്രട്ടറി ഒത്താശ ചെയ്തുകൊടുത്തുവെന്ന പരാതി നാട്ടുകാർ കാസർകോട് ചൈൽഡ് ലൈനിൽ ആണ് നൽകിയത്. തുടർന്നാണ് ജില്ലാ ശിശു ക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പതിനാറുകാരി താമസിക്കുന്ന മഹല്ലിലെ കമ്മിറ്റി വിവാഹം നടത്തി കൊടുത്തിരുന്നില്ല. ഇതിനാലാണ് വരന്റെ നാട്ടിൽ വിവാഹം നടന്നത്. ഏപ്രിൽ 13 നായിരുന്നു ഉസ്താദിന്റെ കാർമ്മികത്വത്തിൽ പള്ളിയിൽ കാനത്ത് കല്ല്യാണം നടന്നത്.