കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ ആശ്വാസം. ഇന്നലെ ചാഞ്ചാട്ടമുണ്ടായിരുന്ന വിപണിയിലാണ് ഇന്നത്തെ വൻ ഇടിവ്. രാവിലെ 880 രൂപ കുറഞ്ഞ വിപണിയിൽ വൈകീട്ട് 600 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ കുറവ്.
ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,160 രൂപയായി താഴ്ന്നു. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ രാഷ്‌ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവും സ്വർണ്ണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തൽ.
കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടായ ഈ ഇടിവ് കുടുംബങ്ങളുടെ വലിയ ആശങ്ക ഒഴിവാക്കി. പണിക്കൂലി, 3 ശതമാനം ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ ചേർക്കുമ്പോൾ ഒരു പവൻ ആഭരണത്തിന് നേരത്തെ 1.20 ലക്ഷം രൂപ വരെ നൽകേണ്ടി വരുമായിരുന്നു. ഇന്നത്തെ വിലക്കുറവോടെ ഇത് ഗണ്യമായി കുറയും. എങ്കിലും അന്താരാഷ്‌ട്ര വിപണിയിലെ അസ്ഥിരത കാരണം വില ഇനിയും ചാഞ്ചാടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രില്‍ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 1 ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപ വിലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.














