തൃശൂര്‍ കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി. ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. മിനിഞ്ഞാന്ന് വരെ ഈ വീട്ടില്‍ ആളുകള്‍ താമസിച്ചിട്ടുണ്ടായിരുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇന്നലെ വൈകുന്നേരമാണ് കുട്ടികള്‍ കിടന്നിരുന്ന കിടപ്പ് മുറിയില്‍ നിന്ന് നാലാമത്തെ പാമ്പിനെ കണ്ടെത്തിയത്.
അതിനു ശേഷം സര്‍പ്പ ടീമംഗങ്ങള്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് വീട്ടുകാരടക്കം ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ ശുചിമുറിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. രണ്ട് മാസത്തോളം പ്രായമുള്ള ശംഖ്‌വരയന്‍ ഇനത്തില്‍ പെട്ട പാമ്പുകളാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്.
മൂന്നാമത് പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയ സാഹചര്യത്തിൽ ബുധനാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൂക്ഷ്‌മപരിശോധന നടത്തിയിരുന്നു. മുറിയുടെ കട്ടിള, ശൗചാലയത്തിലെ ടൈലുകൾ, ഗ്രിൽ, വേസ്റ്റ്കുഴി ഉൾപ്പെടെ കുത്തിപ്പൊളിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയ സാഹചര്യത്തിൽ തറപൊളിച്ച് വിശദമായി പരിശോധന നടത്തുകയായിരുന്നു.
ശൗചാലയത്തിന്റെ പൈപ്പിന്റെ ഭാഗം പൊളിച്ചാണ് പരിശോധന. വനംവകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടിത്തക്കാരും സ്ഥലത്തുണ്ട്. എല്ലാ ദിവസവും വൈകുന്നേരത്തോടെയാണ് പാമ്പ് എത്തുന്നതെന്നാണ് വിവരം. നാല് പാമ്പുകളെ വീടിനകത്തുനിന്നും ഒരെണ്ണത്തിനെ പുറത്തു നിന്നുമാണ് കിട്ടിയതെന്ന് വീട്ടുകാർ പറയുന്നു. ഒരേ വലിപ്പത്തിലുള്ള പാമ്പിൻ കുഞ്ഞുങ്ങളെയാണ് കിട്ടിയത്.
















