ന്യൂദല്‍ഹി:പ്രശസ്ത ഹരിയാൻവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. മരണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലാണ് താരം താമസിച്ചിരുന്നത്. ദിവ്യാങ്കയുടെ അപ്രതീക്ഷിത മരണം ഹരിയാൻവി സിനിമാ-സംഗീത ലോകത്തെയും ആരാധകരെയും വലിയ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രിയോടെ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടുംബാംഗങ്ങൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇൻസ്റ്റാഗ്രാമിൽ 1.3 മില്യണിലധികം ഫോളോവേഴ്സാണുണ്ടായിരുന്നത്.
ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള മോക്ഷ സ്ഥൽ ഹിന്ദനിൽ വെച്ച് ദിവ്യാങ്കയുടെ അന്ത്യകർമങ്ങൾ നടന്നു. രാവിലെ 9:30-ഓടെ നടന്ന ചടങ്ങുകൾക്ക് സഹോദരൻ ഹിമാൻഷു സിറോഹിയാണ് നേതൃത്വം നൽകിയത്.
അമ്പതിലധികം ഹരിയാൻവി ഗാനങ്ങളിൽ താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ മാസൂം ശർമ്മയോടൊപ്പമുള്ള ദിവ്യാങ്കയുടെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും ദിവ്യാങ്കക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു.
ദിവ്യാങ്കയുടെ വിയോഗ വാർത്ത പുറത്തുവന്നതോടെ, സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകർ പ്രതികരണവുമായി രംഗത്തെത്തി. അവർ പോയി എന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് പലരും എഴുതി. ദിവ്യാങ്ക ഇൻസ്റ്റാഗ്രാമിൽ ഫാഷൻ, വർക്ക് ക്ലിപ്പുകൾ, ലളിതമായ ദൈനംദിന റീലുകൾ എന്നിവയായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ മാർച്ച് 19 നാണ് ദിവ്യാങ്ക അവസാനമായി തന്റെ ഫോട്ടോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തതത്.
















