തൃശൂര്‍: ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും ഗിരീഷ് കുമാർ പറഞ്ഞു.
പൂരത്തിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് ഇല്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാർ നൽകിയിരിക്കുന്നത്. നിരോധിത വെടിമരുന്ന് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലയെന്നും ഗിരീഷ് കുമാർ പറഞ്ഞു. സതീശൻ മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാർ പറഞ്ഞു. പൂരം നടത്തിപ്പ് സംബന്ധിച്ച് ജില്ലാഭരണകൂടവുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി സുരേഷും വ്യക്തമാക്കി. പൊതുജനവികാരവും ആചാരവും കണക്കിലെടുത്ത് ബാലന്‍സായ സമീപനം സ്വീകരിക്കും.
ഇന്നലെ മുഴുവന്‍ തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അധികൃതരുടെ കൂടെയായിരുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച് യോഗം ചേര്‍ന്നിട്ടില്ലെന്നും ജി സുരേഷ് പറഞ്ഞു. ദേശക്കാരും നാട്ടുകാരും കേരളക്കാരും ദുഃഖത്തിലാണ്. സര്‍ക്കാരെടുക്കുന്ന തീരുമാനത്തിന്റെ കൂടെ നില്‍ക്കും. നടക്കാന്‍ പാടില്ലാത്ത അപകടമാണ് നടന്നത്’, എന്നും ജി സുരേഷ് വ്യക്തമാക്കി.
















