തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്താന്‍ സാധ്യത. ദേവസ്വങ്ങളുമായി നാളെ യോഗം ചേരും. ഇന്ന് രാവിലെ 10 മണിക്ക് മന്ത്രിസഭാ യോഗവും തീരുമാനിച്ചിട്ടുണ്ട്.
വെടിക്കെട്ട് അപകടവും പൂരം നടത്തിപ്പും തന്നെയാകും മന്ത്രിസഭാ യോഗത്തിലെ പ്രധാന അജണ്ട. രാവിലെ ഓണ്‍ലൈനായാകും യോഗം ചേരുക. മന്ത്രിമാരായ വി എന്‍ വാസവന്‍, എം ബി രാജേഷ്, കെ രാജന്‍ മുതലായവര്‍ തൃശൂരെത്തി കാര്യങ്ങള്‍ വിലയിരുത്തി വരികയാണ്. അപകടം നടന്ന സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സന്ദര്‍ശിച്ചു. വെടിക്കെട്ട് അപകടത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 11 പേര്‍ ചികിത്സയില്‍ തുടരുകയാണ്. അഞ്ച് പേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇവരില്‍ രണ്ടുപേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
തൃശൂര്‍ പൂരം നടത്തുന്നതില്‍ ജനവികാരം കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തോടൊപ്പമാണ് ദേവസ്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവമ്പാടി ദേവസ്വം ഇത്തവണ വെടിക്കെട്ടിന് ഇല്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ അറിയിച്ചു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും ഗിരീഷ് കുമാർ പറഞ്ഞു.
തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാർ നൽകിയിരിക്കുന്നത്. നിരോധിത വെടിമരുന്ന് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലയെന്നും ഗിരീഷ് കുമാർ പറഞ്ഞു. സതീശൻ മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാർ പറഞ്ഞു.
പൂരം എങ്ങനെ നടത്തണമെന്നതില്‍ നാളെ തീരുമാനമെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവനും മന്ത്രി കെ രാജനും അറിയിച്ചു. വിവിധ വിഷയങ്ങള്‍ ദേവസ്വങ്ങളുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
















