തൃശൂര്‍: മൂന്നരയോടെയാണ് നാടിനെ നടുക്കിയ വലിയ സ്‌ഫോടന ശബ്ദം കേട്ടത്. ഇതോടൊപ്പം വലിയ കുലുക്കവും അനുഭവപ്പെട്ടു. പരിസരവാസികള്‍ ആദ്യം കരുതിയത് ഭൂകമ്പം എന്നാണ്. എന്നാല്‍ വലിയതോതില്‍ പുക ഉയര്‍ന്നതോടെ ഭൂകമ്പമല്ലെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ അടുത്ത സ്‌ഫോടനം ഉണ്ടായി. അഞ്ചു കിലോമീറ്റര്‍ അകലെവരെ ഉച്ചത്തില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.
പണിപൂര്‍ത്തിയായ കുഴിമിന്നികളും ഗുണ്ടുകളും ഡൈനാമിറ്റുകളും ഇവിടെ ശേഖരിച്ചിരുന്നു. ഇതാണ് സ്‌ഫോടനത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചത്. പടക്കനിര്‍മാണ ശാലയിലാണ് അപകടം എന്നറിഞ്ഞതോടെ നാട്ടുകാര്‍ ഇവിടേക്ക് ഓടിയെത്തി. എന്നാല്‍ ആര്‍ക്കും അടുക്കനാവാത്ത വിധം തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അഞ്ച് ഷെഡ്ഡുകളിലായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇത് കൂടാതെ തുറന്ന സ്ഥലത്ത് ഉണക്കാനായി നിരത്തിവച്ചവയും ഉണ്ടായിരുന്നു. ഇതാണ് തുടര്‍ സ്‌ഫോടനങ്ങള്‍ക്ക് ഇടയാക്കിയത്. ആദ്യ സ്‌ഫോടനത്തിന് പിന്നാലെ തൊഴിലാളികള്‍ ഏറെപ്പേരും ഇറങ്ങിയോടി. ഇറങ്ങിയോടാന്‍ കഴിയാതിരുന്നവരാണ് മരണമടഞ്ഞവരും ഗുരുതര പരിക്കേറ്റവരും.
ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്ന മുണ്ടത്തിക്കോട് നടുങ്ങുന്ന സ്‌ഫോടന ശബ്ദം കേട്ടാണ് ഞെട്ടിയത്. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയവര്‍ കാണുന്നത് വലിയ അഗ്‌നിഗോളങ്ങളും നിന്ന് കത്തുന്ന മരങ്ങളുമാണ്. ആകാശം മുട്ടെ പുക ഉയരുന്നതും കാണാമായിരുന്നു. എന്നാല്‍ നാലുവശവും വയല്‍ ആയതുകൊണ്ട് സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിയാതെ എല്ലാവരും വിഷമിച്ചു. ആദ്യസ്‌ഫോടനത്തില്‍ തന്നെ തൊഴിലാളികളില്‍ ചിലര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്ക് നിസ്സാര പരിക്ക് മാത്രമാണുണ്ടായത്. ഇവരാണ് കൂടുതല്‍ പേര്‍ വെടിക്കെട്ട് പുരകളില്‍ ഉണ്ടെന്നും 40 ഓളം തൊഴിലാളികള്‍ ഉണ്ടെന്നും അറിയിച്ചത്. വെടിക്കെട്ട് നിര്‍മാണം സന്ദര്‍ശിക്കാന്‍ എത്തിയ യുവാക്കളില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളില്‍ ചിലരും സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു.
















