തൃശൂർ: മുണ്ടത്തിക്കോടിലെ വെടിക്കെട്ട് അപകടത്തിൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത തുടരുന്നു. ശരീരഭാഗങ്ങളെല്ലാം ചിന്നിച്ചിതറിയ നിലയിലാണ്. 13 പേർ കൊല്ലപ്പെട്ടു എന്നാണ് അധികൃതർ നൽകുന്ന സൂചന. മരിച്ചവരിൽ പലരേയും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്. ഡിഎൻഎ പരിശോധനയിലൂടെ മരിച്ചവരെ തിരിച്ചറിയാനാണ് ശ്രമം. ഒമ്പത് മൃതദേഹങ്ങൾ കിട്ടിയതിൽ അഞ്ചു പേരുടെ പോസ്റ്റ്‌മോർട്ടം രാത്രി പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടു നൽകിയിരുന്നു. ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു.
23 ശരീര ഭാഗങ്ങളും കിട്ടിയാതായി മെഡിക്കൽ കോളേജ് ഫോറെൻസിക് വിഭാഗം അറിയിച്ചു. ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. ബാക്കി ശരീരഭാഗങ്ങളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ചികിത്സയിൽ കഴിയുന്ന 10 പേരിൽ അഞ്ചു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടു പേർ വെന്റിലേറ്ററിലാണ്. വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള സോക്ടർമാരുടെ കൂടുതൽ സംഘങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ എത്തി. ഒരു രോഗിക്ക് മൂന്നു ഡോക്ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാകും എന്നാണ് ഇന്നലെ ആരോഗ്യ മന്ത്രി അറിയിച്ചത്.
അതേസമയം, തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനത്തിൽ മരിച്ച എട്ടു പേരെ തിരിച്ചറിഞ്ഞു. സുദർശൻ (54) പഴയന്നൂർ വെണ്ണൂർ സ്വദേശി, വാസുദേവൻ (54) പാലക്കാട് കുമരനല്ലൂർ സ്വദേശി, സുവിൻ (40) തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി, വിഷ്ണു, വിജീഷ് എന്നിവരാണ് മരിച്ചത്. സ്ഫോടന സ്ഥലത്തെ ഇന്നലത്തെ പരിശോധന പൂർത്തിയായി. ഇന്നു രാവിലെ പരിശോധന പുനരാരംഭിക്കും.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ അപ്രതീക്ഷിതമായി സ്ഫോടനം ഉണ്ടാവുകയായിരുന്നു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇടയ്‌ക്കിടെ സ്ഫോടനം നടക്കുന്നുമ്ട്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു.
സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിട്ടിരുന്നു. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തിരുന്നു.















