ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ ഇന്ന് ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അതിനെ സ്വന്തമാക്കിയ ആദ്യ വിദേശരാജ്യമായ ഫിലിപ്പീൻസ് ഇപ്പോൾ ഈ മിസൈൽ സംവിധാനത്തെ പ്രായോഗിക സൈനിക വിന്യാസത്തിലേക്ക് കൊണ്ടുപോകാനുള്ള അടുത്ത ഘട്ടത്തിലേക്കാണ് കടക്കുന്നത്.
“ബാലികതൻ” എന്ന ഫിലിപ്പീൻസ്-അമേരിക്ക സംയുക്ത സൈനികാഭ്യാസത്തിനിടെ ഫിലിപ്പീൻസ് സൈന്യം ആദ്യമായി ബ്രഹ്മോസ് മിസൈലിന്റെ സിമുലേഷൻ ഫയറിംഗ് നടത്താൻ ഒരുങ്ങുകയാണ് .
. സിമുലേഷൻ വഴി സൈനികർ യഥാർത്ഥ ലോഞ്ചർ നിയന്ത്രണ പാനലുകൾ, റഡാർ വിവരങ്ങൾ, ലക്ഷ്യ നിർണയ സംവിധാനങ്ങൾ, പ്രതികരണ സമയം, കമാൻഡ് ചെയിൻ ഏകോപനം തുടങ്ങിയ ഘടകങ്ങൾ യുദ്ധസമാന സാഹചര്യത്തിൽ പരീക്ഷിക്കുന്നു. ഇതിലൂടെ ലൈവ് ഫയറിംഗിന്റെ അപകടസാധ്യതകൾ ഒഴിവാക്കി, വിലകൂടിയ മിസൈലുകൾ ചെലവഴിക്കാതെ തന്നെ സമഗ്ര പരിശീലനം നേടാൻ സാധിക്കുന്നു.ഫിലിപ്പീൻസ് ഈ നീക്കത്തിലൂടെ നൽകുന്ന ഏറ്റവും വലിയ സന്ദേശം ചൈനയോടാണ്.
ദക്ഷിണ ചൈനാ കടലിലെ വിവിധ ദ്വീപുകളും പാറക്കെട്ടുകളും ചുറ്റിപ്പറ്റി വർഷങ്ങളായി ചൈനയും ഫിലിപ്പീൻസും തമ്മിൽ പ്രദേശിക തർക്കം നിലനിൽക്കുന്നു. ചൈനീസ് കോസ്റ്റ് ഗാർഡും ഫിലിപ്പീൻസ് കപ്പലുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കഴിഞ്ഞ വർഷങ്ങളിൽ പതിവായിരുന്നു. ഈ സാഹചര്യത്തിൽ ബ്രഹ്മോസ് പോലൊരു ദീർഘദൂര, അതിവേഗ പ്രഹരായുധം ഫിലിപ്പീൻസിന്റെ കൈവശമാകുന്നത് പ്രാദേശിക സുരക്ഷാ കണക്കുകൂട്ടലുകളെ തന്നെ മാറ്റുന്നു.
ബ്രഹ്മോസിന്റെ സാങ്കേതിക ശേഷിയും ഫിലിപ്പീൻസിന് വലിയ ആനുകൂല്യം നൽകുന്നു. മാക് 2.8 വരെ വേഗത കൈവരിക്കുന്നതിനാൽ ശത്രുകപ്പലുകൾക്കും മറ്റു ലക്ഷ്യങ്ങൾക്കും പ്രതികരിക്കാൻ ലഭിക്കുന്ന സമയം വളരെ കുറവായിരിക്കും. താഴ്ന്ന ഉയരത്തിൽ അതിവേഗം സഞ്ചരിക്കുന്നതിനാൽ കണ്ടെത്തുകയും തടയുകയും ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. കടലിൽ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലുകൾ, തീരപ്രദേശങ്ങളിലെ കേന്ദ്രങ്ങൾ, പ്രധാന താവളങ്ങൾ എന്നിവയെ ലക്ഷ്യമിടാൻ ഇതിന് കഴിയും
















