തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറ പ്രവർത്തനരഹിതമായി. തിങ്കളാഴ്ച ഒരു മണിക്കൂർ നേരമാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സ്ട്രോങ് റൂമിലെ ക്യാമറ പ്രവർത്തനരഹിതമായത്. വൈകിട്ട് നാലര മണിമുതൽ അഞ്ചര വരെയാണ് സിസിടിവി പ്രവർത്തിക്കാതിരുന്നത്. സംഭവത്തിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ബി ഗോപാലകൃഷ്ണൻ പരാതി നൽകി.
ബിജെപി ഏറെ പ്രതീക്ഷ വയ്‌ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഗുരുവായൂർ. സിസിടിവി ക്യാമറ പ്രവർത്തനരഹിതമായതിന് പിന്നാലെ അവിടെ വലിയൊരു സ്ഫോടന ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞതായി ഗോപാലകൃഷ്ണൻ പറഞ്ഞു. ഈ സ്ഫോടന ശബ്ദം എങ്ങനെയുണ്ടായെന്നും ഇതിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് കൃത്യമായി പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വലിയ രീതിയിൽ അട്ടിമറി സംഭവിക്കാൻ സാധ്യതയുള്ള മണ്ഡലമാണ് ഗുരുവായൂർ. അന്വേഷണം ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. ഗുരുവായൂരിലെ യുഡി എഫ് സ്ഥാനാർത്ഥിയും പരാതി നൽകിയിട്ടുണ്ട്.
ചിറ്റൂരിലും സമാനമായ ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച ചിറ്റൂർ മണ്ഡലത്തിലെ സ്‌ട്രോംഗ് റൂമിന് പുറത്തുള്ള സിസിടിവി പ്രവർത്തിച്ചില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ ആരോപിച്ചു. പുലർച്ചെ 12.30 മുതൽ സിസിടിവി പ്രവർത്തനരഹിതമായെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമം നടന്നതായാണ് ആരോപണം.
പേരാമ്പ്രയിലെ സ്‌ട്രോംഗ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഇതുമായി ബന്ധപ്പെട്ട് കർശന നിർദേശം നൽകിയിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതേത്തുടർന്ന് പാലക്കാട് നെന്മാറ കേന്ദ്രത്തിലെ മുറി ആദ്യം തുറക്കാൻ തീരുമാനിച്ചിരുന്നത് പിന്നീട് ഉപേക്ഷിച്ചിരുന്നു.
















