റാന്നി: നാട്ടിലിറങ്ങുന്ന കാട്ടാനക്കൂട്ടം വടശ്ശേരിക്കര പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ ഭീഷണിയായി തുടരുന്നു. ഒളികല്ല്, കുമ്പളത്താമണ്‍, ബൗണ്ടറി, ചിറയ്‌ക്കല്‍പ്പടി, എം.ആര്‍.എസ്. തുടങ്ങിയ പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളില്‍ എവിടെയെങ്കിലും ഒരിടത്ത് രാത്രിയില്‍ കാട്ടാനക്കൂട്ടം ഉറപ്പാണ്. വനപാലകര്‍ നാട്ടുകാരുമായി ചേര്‍ന്ന് ബഹളംവെച്ചും പടക്കംപൊട്ടിച്ചും ഇവയെ കാട്ടിലേക്ക് ഓടിക്കാന്‍ ശ്രമം നടത്തും. വനപാലകര്‍ മടങ്ങുന്നതോടെ ഇവ വീണ്ടും നാട്ടിന്‍പുറത്തേക്ക് തിരികെയെത്തും. എത്രകാലം ഇങ്ങനെ വന്യമൃഗങ്ങളെ ഭയന്ന് ജീവിക്കാനാകും എന്നാണ് ഇവിടെയുള്ളവര്‍ ചോദിക്കുന്നത്.
വെള്ളിയാഴ്ച രാത്രിയില്‍ ചിറയ്‌ക്കല്‍ സത്യന്റെ രണ്ട് റബ്ബര്‍മരവും സോളാര്‍വേലിയും ആനകള്‍ തകര്‍ത്തിരുന്നു. ഒരുഭാഗത്ത് കാട്ടാനയാണെങ്കില്‍, മറ്റൊരിടത്ത് കാട്ടുപോത്തുകളുണ്ടാകും. ഭീതിയോടെയാണ് ഈ പ്രദേശങ്ങളിലെ ജനം കഴിയുന്നത്. വടശ്ശേരിക്കര ടൗണിന് സമീപഭാഗങ്ങളില്‍വരെ കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. ഈ സ്ഥിതി തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. ഇന്നലെയും വിവിധ ഇടങ്ങളില്‍ ആന ഇറങ്ങി. ചിറയ്‌ക്കല്‍പ്പടി ഭാഗത്ത് ഇവ നാശനഷ്ടങ്ങളുണ്ടാക്കി. ഏതാനും റബ്ബര്‍മരങ്ങളും പുരയിടത്തില്‍ സ്ഥാപിച്ച സോളാര്‍ വേലിയുമെല്ലാം തകര്‍ത്തു.
മുമ്പൊക്കെ ഒറ്റയാനാണ് എത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ കൂട്ടമായാണ് വരവ്. മൂന്നുമുതല്‍ പത്തുവരെ ആനകളാണ് മിക്ക ദിവസങ്ങളിലും ജനവാസ മേഖലകളിലെത്തുന്നത്. ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു. കാട്ടാനകള്‍ ഇറങ്ങുന്നത് നോക്കിയിരിക്കുകയാണ് നാട്ടുകാര്‍. കാണുന്നവര്‍ അപ്പോള്‍ത്തന്നെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ഈ മേഖലയിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മൂന്ന് കാട്ടാന റബ്ബര്‍ത്തോട്ടത്തിലൂടെ എത്തി വടശ്ശേരിക്കര-ഒളികല്ല് റോഡ് മുറിച്ചുകടന്നുപോയി. ബൈക്കുയാത്രികന്‍ ഇതിന്റെ മുമ്പില്‍പ്പെടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മുന്‍പ് രാത്രി ഇരുട്ടിയശേഷമെത്തിയിരുന്നവ, ഇപ്പോള്‍ സന്ധ്യയ്‌ക്കുമുന്‍പേ ജനവാസമേഖലയിലേക്ക് എത്തുന്നു. നേരം പുലരുംമുമ്പ് മടങ്ങിയിരുന്നവ, ഇപ്പോള്‍ രാവിലെ ഏഴിനുശേഷമാണ് മടക്കം. രാത്രിയിലും പുലര്‍ച്ചെയും കാട്ടാനകളെ ഭയന്ന് വടശ്ശേരിക്കര-ഒളികല്ല്, ബൗണ്ടറി-എം.ആര്‍.എസ്. സ്‌കൂള്‍ റോഡിലൂടെ യാത്രചെയ്യാന്‍ ജനത്തിന് ഭയമാണ്. ആരും ഇപ്പോള്‍ ഈ സമയങ്ങളില്‍ ഇതുവഴി നടന്നുപോകാറില്ല.
















